കണ്ണൂര്‍: കണ്ണൂര്‍ ജില്ലക്ക് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന സ്വപ്നത്തെ അട്ടിമറിച്ചുകൊണ്ട് പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു പകരം ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയും സര്‍ക്കാര്‍ ചെലവിലുള്ള വിദ്യാഭ്യാസവും ഇല്ലാതാക്കി ആര്‍സിസി മാതൃകയില്‍ ഒരു സ്വയംഭരണ സ്ഥാപനമാക്കിമാറ്റുന്നത് കണ്ണൂരിലെ ജനങ്ങളുടെ ആഗ്രഹത്തിനും ഇംഗിതത്തിനും എതിരാണെന്നും പരിയാരം മെഡിക്കല്‍ കോളേജ് പ്രക്ഷോഭ സമിതിയോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പരിയാരം മെഡിക്കല്‍ കോളേജ് അന്നത്തെ സര്‍ക്കാര്‍ ഏറ്റെടുക്കാത്തതില്‍ വഞ്ചന ദര്‍ശിച്ച എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ അതേ വഞ്ചന കാണിച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ ഏറ്റെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃകയില്‍ ഒരു സ്ഥാപനമാക്കി മാറ്റുന്നതിനെ മാത്രമെ അംഗീകരിക്കൂ എന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉറപ്പിച്ച് പറഞ്ഞ പരിയാരം ഭരണ സമിതി സ്വയം ഭരണ സ്ഥാപനമെന്ന ആശയത്തെ ഇപ്പോള്‍ അംഗീകരിക്കുന്ന് വിചിത്രമാണ്. പ്രതിസന്ധിയിലായ ഭരണ സമിതിയെ രക്ഷിക്കുന്നതിനുവേണ്ടി എടുത്ത നടപടിയായി മാത്രമേ സ്വയംഭരണ സ്ഥാപനമാക്കുന്ന തീരുമാനത്തെ കാണാന്‍ കഴിയുകയുള്ളൂ.
സര്‍ക്കാര്‍ കണ്ണൂരിലെ ജനങ്ങളോട് കാണിച്ച വഞ്ചനക്കെതിരെ സമരം തുടങ്ങാന്‍ പ്രക്ഷോഭ സമിതി യോഗം തീരുമാനിച്ചു. ഡിസംബര്‍ അവസാന വാരത്തില്‍ സമര പ്രഖ്യാപന കണ്വെന്ഷന് കണ്ണൂരില്‍വെച്ച് നടത്തും.
യോഗത്തില്‍ ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. രാജന് കോരമ്പേത്ത് സ്വാഗതം പറഞ്ഞു. അഡ്വ.വിനോദ് പയ്യട, പി.ബാലന് മാസ്റ്റര്‍, കെ.കെ.അബ്ദുള്‍ ജബ്ബാര്‍, ഷുഹൈബ് മുഹമ്മദ്, പി.പി.അബൂബക്കര്‍, കെ.ചന്ദ്രബാബു, ഗഫൂര്‍ മാനയത്ത്, രാജീവന് ചാലോടന്‍, പി.സതീശന്, എ.രഘു, മേരി അബ്രഹാം, എം.കെ.ജയരാജന്, ടി.മാധവന് മാസ്റ്റര്‍, അഡ്വ.സി.വി.നാരായണന്, ഇസ്ബെല്‍ സൗമി, ടി.ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: