കോട്ടയം: ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണജോലികള്‍ നടത്തിയിട്ടുള്ള സ്ഥലങ്ങളില്‍ സ്വകാര്യവ്യക്തികളുടെ നേതൃത്വത്തില്‍ അനധികൃതമായി കൈയ്യേറ്റങ്ങള്‍ വ്യാപകമാകുന്നു. റോഡ് നിര്‍മ്മാണത്തിന് സൗജന്യമായും, സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക നല്‍കിയും ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ രേഖകള്‍ റവന്യു-പൊതുമരാമത്ത് വകുപ്പുകളുടെ കൈവശമില്ലാത്തത്സ്വകാര്യ വ്യക്തികള്‍ക്ക് കൈയ്യേറ്റത്തിന് സഹായകമാകുന്നു.
തൊടുപുഴ-ഏറ്റുമാനൂര്‍ റോഡ്, കിടങ്ങൂര്‍-അങ്കമാലി ഡോ.കെ.ആര്.നാരായണന് സ്മാരക റോഡ്, പാലാ-ഉഴവൂര്‍ റോഡ്, കോട്ടയം-ഏറ്റുമാനൂര്‍-കൂത്താട്ടുകുളം എം.സി. റോഡ്, കോട്ടയം-കുറപ്പന്തറ-വൈക്കം റോഡ് എന്നിവ ആവശ്യത്തിന് വീതിയെടുത്ത് നിര്‍മ്മിച്ചവയാണെങ്കിലും, കൃത്യമായ സര്‍വ്വേ നടപടികള്‍ പൂര്‍ത്തികരിക്കാത്തതിനാല്‍ പല സ്ഥലങ്ങളിലും ആവശ്യത്തിന് വീതിയില്ലെന്ന ആരോപണം ശക്തമാണ്. കേന്ദ്ര-സംസ്ഥാന ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിയമങ്ങളില്‍ ഉദ്യോഗസ്ഥര്‍ തന്നെ വെള്ളം ചേര്‍ക്കുന്നതുകൊണ്ടാണ് റവന്യുവകുപ്പ് സ്ഥലം ഏറ്റെടുക്കലില്‍ കൃത്രിമം ഉണ്ടാകുന്നത്. ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തില്‍ കൈയ്യേറ്റങ്ങള്‍ സംബന്ധിച്ചുള്ള പരാതികളില്‍ തീര്‍പ്പ് ഉണ്ടാകാത്തതിന്റെ പിന്നില്‍ ഡിവിഷന് തലത്തിലുള്ള ഉദ്യോഗസ്ഥ ലോബിയും, കൈയ്യേറ്റക്കാരും തമ്മിലുള്ള രഹസ്യധാരണകളാണെന്നുള്ള പരാതികള്‍ ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: