കേരളത്തിലെ സോഷ്യലിസ്റ്റുകളുടെ ഗുരുസ്ഥാനീനായിരുന്നു പി.വിശ്വംഭരന്. തിരുകൊച്ചി നിയമസഭയിലും സംസ്ഥാന നിയമസഭയിലും പാര്‍ലമെന്റിലും അംഗം. കേരളം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയനേതാവ് പട്ടംതാണുപിള്ളയുടെ സന്തതസഹചാരിയും മനഃസാക്ഷിസൂക്ഷിപ്പുകാരനും. ഇഎംഎസ് മന്ത്രിസഭയ്ക്കെതിരായ വിമോചനസമരത്തില്‍ മുന്നണിപോരാളി, ഇഎംഎസിന്റെ ആഗ്രഹപ്രകാരം ഇടതുമുന്നണി രൂപീകരിച്ചപ്പോള്‍ ആദ്യത്തെ കണ്‍വീനര്‍. ഇന്ദിരാ ഗാന്ധി വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രി പദവിയോടും, വി.പി. സിംഗ് വച്ചുനീട്ടിയ ഗവര്‍ണര്‍ പദവിയോടും നിസംഗതയോടെ പ്രതികരിച്ച നിഷ്കാമി.
കേരളത്തിലെ കയര്‍ സഹകരണ പ്രസ്ഥാനത്തിന് ഊടുംപാവും നല്കിയ സഹകാരി, രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി പത്രപ്രവര്‍ത്തകനാകുകയും രാഷ്ട്രീയപ്രമേയം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ പുറത്താക്കപ്പെടുകയും ചെയ്ത മാധ്യമപ്രവര്ത്തകന്. വി.പി.സിംഗ്, ചന്ദ്രശേഖര്‍, ദേവഗൗഡ, ഗുജ്റാള്‍ എന്നീ പ്രധാനമന്ത്രിമാര്‍ക്ക് പ്രിയങ്കരനായിരുന്ന രാഷ്ട്രീയനേതാവ്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയും ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപവും. അവിവാഹിതനായ ഈ സോഷ്യലിസ്റ്റ് കോവളത്തിനടുത്തുള്ള വെള്ളാറില്‍ ഏറെക്കുറെ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. താന്‍കൂടി ജീവന് നല്കി പടുത്തുയര്‍ത്തിയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസ്ഥ കണ്ടുമടുത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ച് വായനയിലും എഴുത്തിലും മുഴുകി കഴിയുകയായിരുന്നു അദ്ദേഹം.
വെള്ളാര്‍ എന്ന അവികസിത ഗ്രാമത്തിലെ പത്മനാഭന്റെയും ചെല്ലമ്മയുടെയും മകനായി 1925 ജൂണ്‍ 25ന് ജനിച്ച വിശ്വംഭരന് തിരുവനന്തപുരം നഗരത്തിലെത്തുന്നത് ഉന്നത പഠനത്തിനായിട്ടാണ്. കൃഷിയും നിലവും തെങ്ങുംതോപ്പുമൊക്കെയായി നാട്ടുപ്രമാണിയായി കഴിഞ്ഞിരുന്ന അച്ഛന്റെ ആഗ്രഹം നല്ല വിദ്യാഭ്യാസം നേടണമെന്നായിരുന്നു. അങ്ങനെയാണ് വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്ത് എത്തിയത്. പ്രഖ്യാതമായ ശ്രീമൂലവിലാസം ഹൈസ്ക്കൂളില്‍ എത്തിയത് നഗരത്തിലേക്കുള്ള പറിച്ചുനടലായി. ജീവിതത്തില്‍ പലവിധ പരിവര്‍ത്തനത്തിനും ഇത് നാന്ദികുറിച്ചു.
റീജന്‍സി ഭരണം അവസാനിപ്പിച്ച് ചിത്തിരതിരുനാള്‍ രാജാധികാരം ഏറ്റെടുത്തിരുന്നു. സര് സി.പി പ്രതാപവാനായി ദിവാന് പദത്തില്‍ എത്തികഴിഞ്ഞിരുന്ന കാലം. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ രൂപീകരണവും അനുബന്ധപ്രവര്‍ത്തനങ്ങളും സജീവമായിരുന്നു. തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനും നേതാക്കള്‍ക്ക് പ്രസംഗത്തിനും വിലക്ക് ഉണ്ടായിരുന്നു. എന്നാല്‍ റയില്വേസ്റ്റേഷന് അന്ന് സംസ്ഥാന സര്‍ക്കാരിന്റേത് ആയിരുന്നില്ല. അതിനാല്‍ അവിടെ വന്നിറങ്ങുന്ന തിരുവിതാംകൂറുകാര്‍ അല്ലാത്ത നേതാക്കളെ അറസറ്റ് ചെയ്യാന്‍ സംസ്ഥാന പോലീസിന് അധികാരം ഇല്ലായിരുന്നു. അതുകൊണ്ട് തമ്പാനൂര്‍ റയില്‍വേ മൈതാനം രാഷ്ട്രീയപ്രസംഗങ്ങളുടെ മുഖ്യവേദിയായിരുന്നു. ആരാധ്യപുരുഷന്മാരായ നേതാക്കള്‍ തിരുവനന്തപുരത്തുവന്ന് പ്രസംഗിച്ചുപോയി.
1941 ല്‍ തിരുവനന്തപുരത്ത് ആര്‍ട്സ് കോളജില്‍ എഞ്ചിനീയറിംഗിനു ചേര്‍ന്നതുതന്നെ രാഷ്ട്രീയതാല്പര്യം വച്ചായിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നു. 1942 ആഗസ്റ്റ് 9 നായിരുന്നു ചരിത്രപ്രസിദ്ധമായ ക്വിറ്റിന്ത്യാ പ്രഖ്യാപനം. അതിനുമുന്‍പുതന്നെ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം അറസ്റ്റിലായി. അതിനാല്‍ തിരുവിതാംകൂര്‍ മേഖലയില്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന് തിരയിളക്കം ഇല്ലായിരുന്നു. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഒരുമാസത്തെ അവധി പ്രഖ്യാപിച്ചതിനാല്‍ പ്രക്ഷോഭവും കാര്യമായിയുണ്ടായിരുന്നില്ല. എന്നാല്‍ ഒരു മാസം കഴിഞ്ഞ് കോളേജ് തുറന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ സമരസജ്ജരായി മുന്നോട്ടുവന്നു.
യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍ നിരാഹാരസമരം നടത്തിയിരുന്നു. ഇതാണ് വിശ്വംഭരന്റെ സമരജീവിതത്തിനു തുടക്കം.കൈ എത്തും ദൂരത്ത് എത്തിയ സ്ഥാനങ്ങള്‍ കൈനീട്ടാത്തതിനാല്‍ നഷ്ടമായ അനുഭവങ്ങള്‍ ഏറെയുണ്ട് വിശ്വംഭരന്. ആദ്യത്തേത് പട്ടം താണുപിള്ളയുടെ മന്ത്രിസഭയിലെ മന്ത്രിസ്ഥാനമായിരുന്നു. പട്ടത്തിന്റെ വിശ്വസ്തനായിരുന്ന വിശ്വംഭരന് മന്ത്രിയാകും എന്ന വാര്‍ത്ത വന്നിരുന്നു. സത്യപ്രതിജ്ഞ ചെയ്ത നാലംഗ പിഎസ്പി മന്ത്രിസഭ പിന്നീട് വികസിപ്പിക്കും മുന്‍പ് വീണതിനാല്‍ വിശ്വംഭരന്റെ മന്ത്രി പദവി ലക്ഷ്യം കണ്ടില്ല. വി.പി. സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ വിശ്വംഭരനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. പക്ഷേ കേരളത്തിലെതന്നെ സ്വന്തം പാര്‍ട്ടിയിലെ ചില വീരന്മാരുടെ പാരകാരണം നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: