തിരുവനന്തപുരം : സ്വതന്ത്രസമരസേനാനിയും പഴയകാല സോഷ്യലിസ്റ്റ് നേതാവുമായ പി. വിശ്വംഭരന് (91) അന്തരിച്ചു. മുന്‍ പാര്‍ലമെന്റ് അംഗമായ പി. വിശ്വംഭരന് 1973ല്‍ ഇടതു ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) രൂപീകരിച്ച കാലത്ത് ആദ്യത്തെ കണ്‍വീനറായിരുന്നു. 1960ല്‍ നേമത്തുനിന്ന് ജയിച്ച് നിയമസഭയിലും 1967ല്‍ തിരുവനന്തപുരത്തുനിന്ന് ജയിച്ച് ലോകസഭയിലുമെത്തി. സംസ്കാരം ഇന്നു വൈകുന്നേരം 4ന് വാഴമുട്ടത്തെ വീട്ടുവളപ്പില്‍ നടക്കും.
തിരുവനന്തപുരത്ത് കോവളത്തിനടുത്ത് വെള്ളാറില്‍ ചരുവിള വീട്ടില്‍ പരേതരായ പത്മനാഭന്-ചെല്ലമ്മ ദമ്പതികളുടെ മകനായാണ് 1925 ജൂണ്‍ 25ന് പി.വിശ്വംഭരന്റെ ജനനം. തിരുവനന്തപുരം എസ്എംവി സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം നാഗര്‍കോവില്‍ സ്കോട്ട് ക്രിസ്ത്യന്‍ കോളജ്, തിരുവനന്തപുരം ആര്‍ട്സ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ നിന്നു ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദം നേടി. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിച്ചു. വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിന്റെ തിരുവിതാംകൂര്‍ ഘടകം രൂപീകരിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് പി.വിശ്വംഭരനായിരുന്നു.
1945ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, 1946ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് കേന്ദ്ര ഓഫീസ് സെക്രട്ടറി, 1949ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗം, 1950ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം, 1956ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1964ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പിഎസ്പി) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
പിന്നീട് പിഎസ്പിയും ഡോ.റാം മനോഹര്‍ ലോഹ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയും ലയിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്എസ്പി) രൂപീകൃതമായപ്പോള്‍ ജനറല്‍ സെക്രട്ടറിയായി. 1971ല്‍ വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ ലയിച്ച് അഖിലേന്ത്യ തലത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയായി മാറിപ്പോള്‍ സംസ്ഥാന ചെയര്‍മാനായി. സി.അച്യുതമേനോന് പുരസ്കാരം, ആര്. ശങ്കരനാരായണന്‍തമ്പി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
തികഞ്ഞ ഗാന്ധിയന്‍: കുമ്മനം
തിരുവനന്തപുരം: എല്ലാ അര്‍ത്ഥത്തിലും പി.വിശ്വംഭരന് തികഞ്ഞ ഗാന്ധിയനായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാഷ്ട്രീയനേതാവ്, പാര്ലമെന്റേറിയന് എന്നീ നിലകളിലെല്ലാം കുലീനതയും തികഞ്ഞ ഉത്തരവാദബോധവും പ്രകടിപ്പിച്ച വിശ്വംഭരന്റെ നിര്യാണം പൊതുസമൂഹത്തിന് കനത്ത നഷ്ടം തന്നെയാണെന്ന് കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: