തിരുവനന്തപുരം: പിന്‍വലിച്ച 15 കോടി രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാതെ ട്രഷറിയില്‍ കുന്നുകൂട്ടിയിട്ട് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച ശേഷം കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ധനമന്ത്രി തോമസ് ഐസക്ക് ശ്രമിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു. ഇതിലൂടെ താന്‍ ധനകാര്യ വിദഗ്ധനല്ല, മറിച്ച് വിലകുറഞ്ഞ രാഷ്ട്രീയക്കാരന് മാത്രമായി അധഃപ്പതിച്ചതായി അദ്ദേഹം തെളിയിച്ചിരിക്കുന്നെന്ന് മുരളീധരന് കുറ്റപ്പെടുത്തി.
പിന്‍വലിച്ചതുള്‍പ്പെടെ അതിന്റെ ഇരട്ടിയലധികം നോട്ടുകളാണ് ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പണം കുന്നുകൂട്ടേണ്ട ഒരു സാഹചര്യവും ട്രഷറി വകുപ്പിലില്ല. നോട്ടുകള്‍ അതാത് ദിവസം ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാന്‍ യാതൊരു തടസവുമില്ല. ചില ട്രഷറികളില്‍നിന്നു പണം നിക്ഷേപിക്കാന്‍ ബാങ്കുകളെ സമീപിച്ചപ്പോള്‍ ട്രഷറി വകുപ്പ് നേരിട്ട് അത് തടയുകയും ചെയ്തു. ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നിലുള്ള ലക്ഷ്യം കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയെന്നത് മാത്രമാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട സമയത്ത് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാതെ പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ട്രഷറികളില്‍ പണമില്ലെന്നും ഉള്ള പണം ആദ്യ ദിവസംതന്നെ വാങ്ങണമെന്നും പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരെ മുഴുവന്‍ ശമ്പളത്തിന്റെ ആദ്യ ദിനം തന്നെ ട്രഷറിയിലെത്തിച്ച് പരിഭ്രാന്തി സൃഷ്ടിക്കാനാണ് ധന മന്ത്രി ശ്രമിച്ചത്. കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരിന്റെ പിടിപ്പുകേടിനേയും നോട്ട് പിന്‍വലിക്കല്‍ പദ്ധതിയുടെ ഭാഗമാക്കുകയെന്ന തന്ത്രമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേത്.
നോട്ട് പിന്‍വലിക്കല്‍ പദ്ധതിയുടെ മറവില്‍ മനഃപ്പൂര്‍വം കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാന്‍ ധനമന്ത്രി തോമസ് ഐസക്ക് നടത്തുന്ന വിലകുറഞ്ഞ തന്ത്രങ്ങളാണിവയെല്ലാമെന്ന് മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: