ന്യൂദല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. രാജ്യതലസ്ഥാനത്ത് ഇന്ന് രാവിലെ കനത്ത മഞ്ഞാണ് അനൂഭവപ്പെട്ടത്. ട്രെയിന്‍- വ്യോമ ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. റോഡ് ഗതാഗതവും സ്തംഭിച്ചു.
ദല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട എട്ട് വിമാനങ്ങള്‍ വളരെ വൈകിയെ ഇവിടെയെത്തൂ. അഞ്ച് രാജ്യാന്തര വിമാനങ്ങളും മൂന്ന് ആഭ്യന്തര വിമാനങ്ങളുമാണ് വൈകുന്നത്. ഇവിടെ നിന്നു പുറപ്പെടേണ്ട വിമാനങ്ങളും വൈകുമെന്നാണ് റിപ്പോര്‍ട്ട്. ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. 18 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചപ്പോള്‍ 11 എണ്ണം റദ്ദാക്കിയിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ശ്രീനഗറിലും കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് ഇവിടെ അനുഭവപ്പെട്ടത്. താപനില 4.5 ഡിഗ്രി സെഷ്യസ് ആയിരുന്നു. മഞ്ഞു കൂടിയായതോടെ ഇവിടുത്തെ ഗതാഗത സംവിധാനങ്ങളും സ്തംഭിച്ചു.
കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ അതിശൈത്യം തുടരുകയാണ്. ലേയിലും ഗുല്‍മാര്‍ഗിലുമെല്ലാം മൂടല്‍മഞ്ഞും ശക്തമായ തണുപ്പുമാണ് അനുഭവപ്പെടുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഈ പ്രദേശങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: