കൊല്ലം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തേവള്ളി ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി.ഷൈലജ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
വരണാധികാരി ജില്ലാ എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റ്ക്സ് വിഭാഗം ഡൈപ്യൂട്ടി ഡയറക്ടര്‍ ഇസഡ്.ഷാജഹാന് മുമ്പാകെ ഇന്നലെ രാവിലെ 11ന് പത്രിക സമര്‍പ്പിച്ചത്. രാവിലെ കൊച്ചുകൊടുങ്ങല്ലൂര്‍ ജംഗ്ഷനില്‍ നിന്നും പ്രകടനമായി കളക്ട്രേറ്റിലെത്തിയ ശേഷം മൂന്നാം നിലയിലുള്ള വരണാധികാരിയുടെ ഓഫീസിലേക്ക് സ്ഥാനാര്‍ത്ഥി എത്തുകയായിരുന്നു. മക്കളായ കാര്‍ത്തികയും ശബരിയും ഷൈലജക്ക് ഒപ്പമുണ്ടായിരുന്നു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍, ജില്ലാ സെക്രട്ടറി ശശികലാറാവു, മണ്ഡലം പ്രസിഡന്റ് അമ്മച്ചിവീട് അജിത്ത്, ജനറല്‍സെക്രട്ടറി മതിലില്‍ സാംരാജ്, ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ.കല്ലൂര്‍ കൈലാസ്നാഥ്, വ്യാപാരിസെല്‍ കണ്‍വീനര്‍ അഡ്വ.വേണുഗോപാല്‍ സംസ്ഥാന കൗണ്‍സിലംഗം അഡ്വ.വി.വിനോദ്, ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യകാരി സദസ്യന്‍ വി.മുരളീധരന്, ഓലയില്‍ ഗോപന് എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് തേവള്ളി ഡിവിഷനിലെ ദേശീയപാതയോരത്തെ കടകളിലും സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു. കൗണ്‍സിലറായിരുന്ന കോകിലയുടെ മരണത്തെ തുടര്‍ന്നാണ് തേവള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി ബി.ഷൈലജ കോകിലയുടെ അമ്മയാണ്. ഷൈലജക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് കെട്ടിടനിര്മാണതൊഴിലാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: