ആലപ്പുഴ: അനധികൃത കൈയേറ്റങ്ങള്‍ മൂലം നഗരത്തിലെ ഫുട്പാത്തുകള്‍ കാല്‍നടയാത്രക്കാര്‍ക്കു അന്യമാകുന്നു. ഫുട്പാത്തിനോടു ചേര്‍ന്നുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും അനധികൃതമായി കച്ചവടത്തിനായി ഇറക്കുകള്‍ സ്ഥാപിച്ചിരിക്കുന്നതും സാധനങ്ങള്‍ ഫുട്പാത്തുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്നതാണ് പലയിടങ്ങളിലും ഫുട്പാത്തുകളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം നിക്ഷേധിക്കപ്പെടുന്നതിന് പ്രധാന കാരണം.
കൂടാതെ വഴിയോരകച്ചവടക്കാരും ഫുട്പാത്തുകള്‍ സ്വന്തമാക്കി കഴിഞ്ഞു. പഴയതടി ഉരുപ്പിടികള്‍ വില്പനയ്ക്കായി ഫുട്പാത്തുകള്‍ കൈയേറി സൂക്ഷിക്കുന്നതും കാല്‍നടയാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ജില്ലാ കോടതി പാലം മുതല്‍ തോണ്ടന്‍കുളങ്ങര വരെയുള്ള ഭാഗത്തെ ഫുട്പാത്തിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നില്ല. പാതയോരത്തെ സ്കൂളുകളിലേക്കെത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരക്കേറെയുള്ള രാവിലെയും വൈകുന്നേരങ്ങളിലും റോഡിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണിപ്പോള്‍.
റോഡരുകില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം റോഡിലേക്കു കയറി സഞ്ചരിക്കേണ്ടിവരുമ്പോള്‍ വാഹനങ്ങള്‍ കാല്‍നടയാത്രക്കാരെ തട്ടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. റോഡരികിലെ പച്ചക്കറി കടകളാണ് ഫുട്പാത്ത് കൈയേറിയവരിലേറെയും.
വില്പനയ്ക്കെത്തിക്കുന്ന പച്ചക്കറികള്‍ ഫുട്പാത്തില്‍ സൂക്ഷിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജില്ലാഭരണ കേന്ദ്രമായ കളക്ടറേറ്റിനു പടിഞ്ഞാറുവശം മുതല്‍ റബര്‍ ഫാക്ടറി ജംഗ്ഷന് വരെയുള്ള ഫുട്പാത്തില്‍ ഭൂരിഭാഗവും പഴയ തടി ഉരുപ്പിടികളാല് നിറഞ്ഞിരിക്കുകയാണ്.
ഓരോ വര്‍ഷവും ഒന്നിലധികം തവണ പൊതുമരാമത്ത് വകുപ്പ് അടക്കമുള്ളവര്‍ ഇതു നീക്കം ചെയ്യാറുണ്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പഴയപടിയാകുകയാണ് പതിവെന്നു യാത്രക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: