പാഞ്ചജന്യത്തിന്റെ ശക്തി കണ്ട് അസുരന്മാര് ദുഃഖിതരായി. മഹിഷന് സിംഹത്തിന്റെ രൂപമെടുത്ത് ദേവസൈന്യത്തിന്റെനേരെ അട്ടഹസിച്ചു ചാടി. മീശകള്‍ വിറപ്പിച്ച്, കണ്ണുകളുരുട്ടി, വാല് ചുഴറ്റി ആ ഭീകരസിംഹം ദേവസൈന്യത്തിനുനേരെ ചാടുന്നതുകണ്ട് ത്രിമൂര്‍ത്തികള്‍ പോലും ഭയപ്പെട്ടു.
ഒട്ടും താമസിയാതെ മഹാവിഷ്ണു സിംഹത്തിന്റെ നേര്‍ക്ക് ചക്രായുധം പ്രയോഗിച്ചു. ചക്രായുധമേറ്റ് മഹിഷന്റെ സിംഹശരീരം ഭസ്മമായിപ്പോയെങ്കിലും, അത് വീണ്ടും പോത്തിന്റെ രൂപം ധരിച്ച് മുമ്പോട്ടുകുതിച്ചു. ആ തടിയന് പോത്ത് തടിച്ച കൊമ്പുകള്‍കൊണ്ട് മഹാവിഷ്ണുവിന്റെ മാറിടത്തില്‍ ശക്തിയായി ഒരു കുത്തുകൊടുത്തു. മഹാവിഷ്ണു വൈകുണ്ഠത്തിലേക്ക് ഓടിപ്പോയി. ഇതുകണ്ട് പരമശിവനും കാളയുടെ പുറത്തുകയറി കൈലാസത്തിലേക്കു പോയി.
മഹാവിഷ്ണുവും പരമശിവനും പോയതോടെ ബ്രഹ്മാവും ഹംസത്തിന്റെ പുറത്തുകയറി സത്യലോകത്തിലേക്കു പറന്നു. ദേവന്മാര് സ്ഥലംവിട്ടെങ്കിലും ഇന്ദ്രന് പിന്മാറിയില്ല. ഇന്ദ്രന് വജ്രം കൈയിലെടുത്തു. അഷ്ടദിക്പാലകന്മാര്‍ സഹായിക്കാനെത്തി. യുദ്ധം വീണ്ടും അതിഭയങ്കരമായി നടന്നു. ദേവകള്‍ ഓടാന്‍ തുടങ്ങി. ഇതുതന്നെ തക്കമെന്നു കരുതി മഹിഷാസുരന് സ്വര്‍ഗത്തില്‍ പ്രവേശിച്ചു. അസുരന്മാരുടെ പതാക അവിടെ ഉയര്‍ത്തി.
ബാക്കിയുണ്ടായിരുന്ന ദേവന്മാരെയെല്ലാം ആട്ടിപ്പുറത്താക്കി. അങ്ങനെ ദേവലോകം അസുരന്മാരുടെ കൈയിലായി. ദേവന്മാര് പര്വതഗുഹകളെ അഭയംപ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: