ചേര്‍ത്തല: വനിതാ സിവില്‍ പോലീസ് ഓഫിസറോട് അതിക്രമം. സിപിഎം നേതാവിന്റെ ബന്ധുവിനെ പോലീസ് സംരക്ഷിക്കുന്നതായി പരാതി. അര്‍ത്തുങ്കല്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ ജില്ലാ മേധാവി ചേര്‍ത്തല ഡിവൈഎസ്പിയോട് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടതായി വിവരം. ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്ന ആവശ്യവുമായി വീട്ടിലെത്തിയ ഇയാള്‍ വീടിന്റെ വാതില്‍ പൂട്ടിയശേഷം ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതോടെ ബലമായി വാതില്‍ തുറന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ചേര്‍ത്തല സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നാണ് പരാതി. യഥാര്‍ത്ഥ മൊഴി രേഖപ്പെടുത്താതെ നിസാര വകുപ്പുകള്‍ ചുമത്തി പ്രതിക്ക് സ്റ്റേഷന് ജാമ്യം നല്കി വിട്ടയ്ക്കുകയായിരുന്നത്രെ. സ്റ്റേഷനില്‍ ഉണ്ടായിരുന്ന രണ്ട് എഎസ്ഐമാരും പ്രതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും പരാതിയിലുണ്ട്. അതിക്രമത്തിന് ഇരയായ ഉദ്യോഗസ്ഥ നേരിട്ട് എത്തിയാണ് ജില്ലാ മേധാവിക്ക് പരാതി നല്‍കിയത്. സിപിഎം നേതാവിന്റെ ബന്ധുവായതിനാലാണ് പ്രതിയെ രക്ഷിക്കുവാന്‍ ശ്രമമുണ്ടായതെന്നാണ് ആക്ഷേപം.
പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സഹപ്രവര്‍ത്തകയെ കയ്യൊഴിഞ്ഞ് അക്രമിക്ക് വേണ്ടി പോലീസ് നിലകൊള്ളുകയായിരുന്നു എന്നാണ് വിമര്‍ശനം. ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി അംഗവും ചേര്‍ന്നാണ് പ്രതിക്ക് സ്റ്റേഷനില്‍ ജാമ്യം നിന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: