കാലത്തോട് മുഖംതിരിച്ച ആചാരങ്ങളും വിശ്വാസങ്ങളും, അനാചാരങ്ങളായും അന്ധവിശ്വാസങ്ങളായും അധപതിച്ചത് ചരിത്രം. പൗരോഹിത്യത്തിന്റെ തടവറയിലുള്ള മതങ്ങള്‍ പരിഷ്കരണവാദത്തെ വിശ്വാസവിരുദ്ധമെന്ന് മുദ്രകുത്തി അകറ്റി. അവിശ്വാസികളോ മറ്റ് മതവിശ്വാസികളോ വിശ്വാസങ്ങളെ തിരുത്താനിറങ്ങുമ്പോള്‍ ‘മതം അപകടത്തില്‍’ എന്ന ഇരവാദത്തിന് മൂര്‍ച്ച കൂടും. മതത്തിനുള്ളിലെ ശബ്ദമാണെങ്കില്‍ ഊരുവിലക്കുകളാല് നിശബ്ദമാക്കും. വിലക്കുകള്‍ മറികടന്നും ചിലര്‍ കാലത്തിന് മുന്‍പേ സഞ്ചരിക്കും. മുസ്ലിം വനിതകളുടെ ഭാരതീയ മുസ്ലിം മഹിളാ ആന്തോളന്‍ (ബിഎംഎംഎ) നിര്‍വ്വഹിക്കുന്നത് കാലമേല്പ്പിച്ച ഈ ദൗത്യമാണ്. വ്യക്തിനിയമത്തിന്റെയും വിശ്വാസത്തിന്റെയും ഇരകളായ മുസ്ലിം വനിതകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടന മുത്തലാക്ക്, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളില്‍ നിരന്തര പോരാട്ടത്തിലാണ്. മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്ന അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബിഎംഎംഎ സ്ഥാപകാംഗങ്ങളായ സാക്കിയ സോമന്, നൂര്ജഹാന് സാഫിയ നിയാസ് എന്നിവര്‍ ജന്മഭൂമിയോട് സംസാരിക്കുന്നു.
വിശ്വാസവും സ്ത്രീ സമത്വവും സജീവ ചര്‍ച്ചയായിരിക്കെയാണ് മുത്തലാക്കിനെതിരെ ഹൈക്കോടതി വിധിയുണ്ടായത്. സുപ്രീംകോടതിയിലും അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടോ?
മുത്തലാക്ക് ഭരണഘടനയ്ക്കും ഖുറാനും വിരുദ്ധമെന്നാണ് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇത് തന്നെയാണ് ഞങ്ങളുടെ നിലപാടും. പുരുഷന്മാര്ക്ക് അനിയന്ത്രിതമായ അവകാശം നല്കുന്ന മുത്തലാക്ക് സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ട അവകാശം നിഷേധിക്കുന്നു. വാട്സ് ആപ്പിലൂടെയും സ്കൈപ്പിലൂടെയും മുത്തലാക്ക് ചെയ്യപ്പെടുന്നു. സമുദായത്തില്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നിലുള്ള സ്ത്രീകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. മുസ്ലിം രാജ്യങ്ങളുള്‍പ്പെടെ മുത്തലാക്ക് നിരോധിക്കുകയോ നിയമപരമായി നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയിലെ കേസില്‍ ഞങ്ങളും കക്ഷിയാണ്. അനുകൂല വിധിയുണ്ടാകുെമന്ന് ഉറപ്പുണ്ട്. മുത്തലാക്ക് നിരോധിക്കാനാവശ്യപ്പെട്ട് എഴുപതിനായിരം സ്ത്രീകള്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് നല്‍കിയിരുന്നു.
മുത്തലാക്ക് നിരോധിച്ചാല്‍ മുസ്ലിം സമുദായത്തിലെ സ്ത്രീ വിവേചനം അവസാനിക്കുമോ.
ബഹുഭാര്യത്വം, കുട്ടികളുടെ അവകാശം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങള്‍ എങ്ങനെയാണ് പരിഹരിക്കാനാവുക?
നിലവിലെ മുസ്ലിം വ്യക്തിനിയമം സ്ത്രീ വിരുദ്ധമാണ്. മുസ്ലിം സ്ത്രീകള്‍ നിയമപരമായ വിവേചനം അനുഭവിക്കുന്നു. ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടര്ച്ചാവകാശ നിയമം, ക്രിസ്ത്യന്‍ വിവാഹ നിയമം എന്നിവയൊക്കെ ലിംഗനീതിയുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് രൂപപ്പെടുത്തിയതാണ്. മുസ്ലിങ്ങള്‍ പിന്തുടരുന്നത് 1937ല്‍ ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയ ശരിയാ ആക്ടാണ്. ഈ ആക്ട് മുത്തലാക്ക്, ബഹുഭാര്യത്വം തുടങ്ങിയ പ്രധാന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നില്ല. പുരോഹിതര്‍ക്ക് അവരുടെ താത്പര്യം അടിച്ചേല്‍പ്പിക്കാന്‍ അവസരം നല്കുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കി സ്ത്രീ സമത്വത്തിലും ഭരണഘടനയിലും അധിഷ്ഠിതമായ പുതിയ നിയമം പാര്‍ലമെന്റ് പാസാക്കണം. ഏഴ് വര്‍ഷത്തോളം പ്രയത്നിച്ച് ഞങ്ങള്‍ പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കി പ്രധാനമന്ത്രി, ദേശീയ വനിതാ കമ്മീഷന്, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. മുത്തലാക്കും ബഹുഭാര്യത്വവും നിരോധിക്കണം. ആണ്‍കുട്ടികളുടെ വിവാഹപ്രായം 21, പെണ്‍കുട്ടികളുടേത് 18 എന്നിങ്ങനെ നിശ്ചയിക്കണം. കുട്ടികളുടെ ഉടമസ്ഥാവകാശം സ്ത്രീക്കും പുരുഷനും തുല്യമായി നല്‍കണം. സ്വത്തവകാശത്തിലെ വിവേചനം അവസാനിപ്പിക്കണം. വിവാഹത്തിന് രജിസ്ട്രേഷന് നിര്‍ബന്ധമാക്കണം തുടങ്ങിയവയാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്നത്.
വ്യക്തിനിയമത്തില്‍ ഇടപെടാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്നാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ മുസ്ലിങ്ങളെ ലക്ഷ്യമിടുന്നെന്ന് ഒരുവിഭാഗം മുസ്ലിം സംഘടനകളും ഇടത്പക്ഷവും ആരോപിക്കുന്നുണ്ട്?
എന്തെങ്കിലും കാരണമുണ്ടാക്കി സ്ത്രീക്കുമേലുള്ള തങ്ങളുടെ അധികാരം നിലനിര്‍ത്തുക മാത്രമാണ് രാഷ്ട്രീയവത്കരിക്കുന്നവരുടെ ഉദ്ദേശ്യം. മുത്തലാക്ക് നിരോധിക്കാന്‍ കോടതിയെ സമീപിച്ചത് മുസ്ലിം വനിതകളാണ്. അവര്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുള്ളവരോ അവിശ്വാസികളോ അല്ല. സുപ്രീംകോടതിയില്‍ നിലപാടറിയിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. മുസ്ലിം രാജ്യങ്ങളിലുള്‍പ്പെടെ വ്യക്തിനിയമത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. പിന്നെന്തുകൊണ്ട് ഇന്ത്യയില്‍ പറ്റില്ല. ലിംഗവിവേചനം അവസാനിപ്പിക്കാന്‍ സമുദായം സ്വയം തയ്യാറാവുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടണം. വ്യക്തിനിയമ ബോര്‍ഡ് മതത്തിന്റെ സ്വയംപ്രഖ്യാപിത സംരക്ഷകരായി ചമയുകയാണ്. 95.5 ശതമാനം മുസ്ലിം വനിതകളും വ്യക്തിനിയമ ബോര്ഡിനെപ്പറ്റി കേട്ടിട്ടുകൂടിയില്ലെന്നാണ് ഞങ്ങള്‍ നടത്തിയ സര്‍വ്വെയില്‍ വ്യക്തമായത്. ബോര്‍ഡിന്റെ വാക്കുകള്‍ക്ക് അത്രയും പ്രധാന്യം നല്കിയാല് മതി.
പരിഷ്കരണങ്ങളോട് മുസ്ലിം സ്ത്രീകളുടെ മനോഭാവം എങ്ങനെയാണ്?
മതപരമായ വിവേചനം അവസാനിക്കണമെന്ന് ഭൂരിഭാഗവും ആഗ്രഹിക്കുന്നു. പത്ത് സംസ്ഥാനങ്ങളിലായി ഞങ്ങള്‍ നടത്തിയ സര്‍വ്വെയിലും ഇത് ബോധ്യപ്പെട്ടതാണ്. 91.7 ശതമാനം മുസ്ലിം സ്ത്രീകളും ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടാകുന്നത് ഇഷ്ടപ്പെടുന്നില്ല. 92.1 ശതമാനം പേര് വാക്കാലുള്ള വിവാഹമോചനത്തിന് എതിരാണ്. വ്യക്തിനിയമം പരിഷ്കരിക്കാന്‍ പുരോഹിതര്‍ തയ്യാറാകണമെന്ന് 86 ശതമാനവും സര്‍ക്കാര്‍ ഇടപെടണമെന്ന് 89 ശതമാനവും ആവശ്യപ്പെടുന്നു. സാരി ധരിച്ചാല്‍, തല മറച്ചില്ലെങ്കില്‍, ബുര്‍ക്ക ധരിച്ചില്ലെങ്കില്‍ മുസ്ലിം അല്ലെന്ന് വിധിക്കുന്ന സാഹചര്യം. പൊതുപരിപാടികളില്‍ ഭാര്യ പങ്കെടുക്കുന്നത് എതിര്‍ക്കുന്ന ഭര്ത്താക്കന്മാര്. കാര്യം പറഞ്ഞ് മനസിലാക്കിയപ്പോള്‍ ഒരു ഭര്‍ത്താവ് പറഞ്ഞതിങ്ങനെ. ”നിങ്ങള്‍ പറയുന്നതൊക്കെ ശരിയാണ്. പക്ഷെ ഇതൊക്കെ ചെയ്താല്‍ എനിക്ക് ജമാ അത്തുകാരുടെ മുഖത്ത് നോക്കാനാകില്ല”. ഈ സാഹചര്യമാണ് മാറേണ്ടത്.
മതമാണോ പ്രശ്നം, വിവേചനം മുസ്ലിം സമുദായത്തില്‍ മാത്രമാണോ?
മതങ്ങള്‍ സ്ത്രീ വിരുദ്ധമല്ല. വ്യാഖ്യാനങ്ങളാണ് പ്രശ്നത്തിനിടയാക്കുന്നത്. ഓരോരുത്തരും അവരവരുടെ മനോഭാവത്തിനനുസരിച്ച് ഖുറാനെ വളച്ചൊടിക്കുന്നു. ഇത് തിരുത്താനാണ് ഞങ്ങള്‍ തുടക്കമിട്ടിരിക്കുന്നത്. മറ്റ് മതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുസ്ലിം സ്ത്രീകളാണ് ഏറ്റവുമധികം വിവേചനം അനുഭവിക്കുന്നത്. ഇതര മതങ്ങളിലെ സ്ത്രീകള്‍ക്ക് ഏറെയൊക്കെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നുണ്ട്. മുസ്ലിം സ്ത്രീകളുടെ ആവശ്യം സമുദായം ചെവിക്കൊള്ളുന്നില്ല. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലെന്ന മട്ടിലാണ് സമുദായ നേതാക്കള്‍ പെരുമാറുന്നത്. മുസ്ലിം സംഘടനകള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്ത്തുന്നില്ല.
ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അടുത്തിടെ കോടതി ഇടപെടലുണ്ടായി. ഇത്തരം മാറ്റങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
കോടതിയുടെ ഇടപെടല്‍ ആശാവഹമാണ്. ഹാജി അലി ദര്‍ഗയിലും ശനി ശിംഗ്നാപുര്‍ ക്ഷേത്രത്തിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി ചരിത്രപരമാണ്. എല്ലാ മതത്തിലും സ്ത്രീകള്‍ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. ശബരിമല ക്ഷേത്രത്തിലും യുവതികള്‍ക്ക് പ്രവേശിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: