ഇടുക്കി: ഉപ്പുതറ മേരികുളം പള്ളിയില്‍ യുവാവ് നടത്തിയ പരാക്രമത്തില്‍ പുരോഹിതനും യുവാവിനും കുത്തേറ്റു. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
ഉപ്പുതറ സ്വദേശി ഷിജു ജോസഫാണ് കയ്യില്‍ കത്തിയുമായി പള്ളിയിലെത്തി ബഹളമുണ്ടാക്കിയത്. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന കത്തി വീശിയപ്പോഴാണ് പള്ളി വികാരി ഫിലിപ്പ് തടത്തിലിനും ഷിജുവിന്റെ ഭാര്യാ സഹോദരന് ജിന്‍സിനും കുത്തേറ്റത്. സംഭവത്തിന് ശേഷം കാറില്‍ രക്ഷപെട്ട പ്രതിയെ വാഗമണ്ണില്‍ വച്ച് പോലീസ് സംഘം പിടികൂടി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി ഉപ്പുതറ എസ്.ഐ അറിയിച്ചു.
സംഭവത്തെക്കുറിച്ച് ഉപ്പുതറ പോലീസ് പറയുന്നതിങ്ങനെ: പ്രതി ഷിജുവും ഭാര്യ ജിന്സിയുമായി വിവാഹബന്ധം വേര്‍പെടുത്തുന്നത് സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. ജിന്സിക്കൊപ്പമുള്ള കുട്ടിയെ മേരികുളം പള്ളിയില്‍ എത്തിച്ച് എല്ലാ ആഴ്ചയിലും ഷിജുവിനെ കാണിക്കണമെന്ന് കോടതി നില്ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജിന്‍സിയും സഹോദരന് ജിന്‍സും കൂടി കുട്ടിയുമായി മേരികുളം പള്ളിയില്‍ എത്തിയത്.
ഈ സമയം കയ്യില്‍ കത്തിയുമായി എത്തിയ പ്രതി ജിന്‍സിനെ കുത്തി. തടസം പിടിക്കാനെത്തിയപ്പോഴാണ് പുരോഹിതന് കുത്തേറ്റത്. അക്രമത്തിന് ശേഷം സ്വിഫ്റ്റ്കാറില്‍ പ്രതി രക്ഷപെടുകയായിരുന്നു.
ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം കട്ടപ്പന സബ്ഡിവിഷനിലെ പോലീസ് സംഘം നടത്തിയ നീക്കത്തില്‍ പ്രതിയെ വാഗമണ്ണില്‍ വച്ച് പിടികൂടുകയായിരുന്നു. കുത്തേറ്റവരുടെ നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: