തൊടുപുഴ: മുട്ടം പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള മുസ്ലിംപള്ളി പഞ്ചായത്ത് വക സ്ഥലം കൈവശപ്പെടുത്തി ഗേറ്റ് സ്ഥാപിച്ചു. ഇന്നലെ വൈകിട്ടോടെയാണ് അമ്പതോളം പേരടങ്ങുന്ന സംഘം ഗേറ്റ് സ്ഥാപിച്ചത്. സംഭവം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി ഗേറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും മാറ്റി സ്ഥാപിക്കാന്‍ തയ്യാറായിട്ടില്ല. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രശ്നം രമ്യതയില്‍ പരിഹരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് കാഞ്ഞാര്‍ സി.ഐ ജന്മഭൂമിയോട് പറഞ്ഞു.
മുട്ടം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പഴയ ബ്ലോക്ക് കെട്ടിടത്തിലേക്കും പള്ളിയിലേക്കും ഉള്ള വഴിയാണിത്. പള്ളിയിലേക്ക് ഇത് വഴി പോകുന്നുവെന്നല്ലാതെ വസ്തു കൈമാറ്റം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പള്ളിക്കാര് നിയമം കയ്യിലെടുത്ത് ഗേറ്റ് സ്ഥാപിച്ചത്.
സ്പെഷ്യല്‍ ബ്രാഞ്ച് പഞ്ചായത്ത് വക സ്ഥലം മുസ്ലിം പള്ളി കൈയ്യേറിയതായി കണ്ടെത്തിയിരുന്നു. വിവരം ജില്ലാ കളക്ടറെ നേരത്തെ അറിയിച്ചതുമാണ്. 2014 ലാണ് ഇത് സംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയത്. കളക്ടര്‍ പഞ്ചായത്ത് അധികൃതരോട് നിജസ്ഥിതി അറിയുവാന്‍ റിപ്പോര്‍ട്ട് തേടി. പഞ്ചായത്ത് അധികൃതര്‍ കളക്ടര്‍ക്ക് കൊടുത്ത മറുപടിയില്‍ പഞ്ചായത്ത് വക സ്ഥലമാണ് പള്ളി അധികൃതര്‍ കൈയ്യേറിയിട്ടുള്ളത് എന്ന കാര്യം സമ്മതിക്കുന്നുണ്ട്. സ്ഥലം അളക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ താലൂക്ക് സര്‍വെയറെ സമീപിച്ചിട്ടും ഇതുവരെ അളക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. അടുത്തയാഴ്ച സര്‍വ്വയര്‍ വന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ നീക്കം നടത്തുന്നതറിഞ്ഞാണ് ഇപ്പോള്‍ ഗേറ്റ് സ്ഥാപിച്ച് അധികാരം ഉറപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: