തൃശൂര്‍: മതത്തിന്റെ പേരില്‍ സംഘടിക്കുന്നവര്‍ രാജ്യത്ത് കൂടുതല്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നുവെന്നും അങ്ങനെയല്ലാത്തവരുടെ ശബ്ദം ദുര്‍ബലമാണെന്നും പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രിന്. ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോഴാണ് തനിക്ക് കൊല്‍ക്കത്തയില്‍ നിന്നും ഓടിപ്പോകേണ്ടിവന്നത്.
സംഘടിത മതങ്ങളുടെ താല്പര്യങ്ങള്ക്കുവേണ്ടിയാണ് അവര്‍ നിലകൊള്ളുന്നത്. മുസ്ലിം മതമൗലികവാദത്തിന് കീഴടങ്ങി ബംഗാളിലെ ഇടതുഭരണകൂടം തന്നെ പുറത്താക്കുകയായിരുന്നുവെന്നും തസ്ലീമ പറഞ്ഞു. ഇപ്പോഴും ഈ രാഷ്ട്രീയപാര്‍ട്ടികളുടെ മനോഭാവത്തില്‍ മാറ്റംവന്നിട്ടില്ല. ആശയങ്ങളേക്കാള്‍ വോട്ടുബാങ്കിലാണ് അവരുടെ കണ്ണ്.
മതങ്ങളുടെ പേരിലും അല്ലാതെയും രാജ്യത്ത് നിലനില്‍ക്കുന്ന സ്ത്രീവിവേചനം അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. പെന്ഗ്വിന് പ്രസിദ്ധീകരിച്ച തസ്ലീമയുടെ എക്സൈല്‍ എന്ന പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീയെ അടിമയായും ലൈംഗിക വസ്തുവായും കാണുന്ന രീതി മാറണം. തുല്യനിലയില്‍ സ്ത്രീകളെ പരിഗണിക്കാന്‍ തയ്യാറായാല്‍ അതിന്റെ നേട്ടവും പുരോഗതിയും പുരുഷന്മാര്ക്കും ഉണ്ടാകും.
ലോകത്ത് താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം ഭാരതമാണെന്നും ഇത് തന്റെ രണ്ടാംവീടാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണകൂടവും ജനങ്ങളും ഇനി തന്നെ പുറത്താക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മനസ്സുകൊണ്ടും രൂപംകൊണ്ടും താന്‍ പൂര്‍ണമായും ഇന്ത്യക്കാരിയാണെന്നും തസ്ലീമ പറഞ്ഞു. പ്രശസ്ത എഴുത്തുകാരന് മാടമ്പ് കുഞ്ഞുകുട്ടന് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: