കൊച്ചി: ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളിക്കളത്തില്‍. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഐഎസ്എല്ലിന്റെ സെമിയിലെത്തിയ ബ്ലാസ്റ്റേഴ്സിന് എതിരാളികള്‍ ദല്‍ഹി ഡൈനാമോസ്. മഞ്ഞപ്പട ആര്‍ത്തലച്ചെത്തുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7ന് ആദ്യപാദ സെമിയുടെ കിക്കോഫ്.
ആദ്യ മത്സരത്തില്‍ ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റിനോട് ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍വി. തുടര്‍ന്ന് കൊച്ചിയില്‍ അത്ലറ്റികോക്കെതിരെയും ഇതേ മാര്‍ജിനില്‍ തോറ്റു. ആദ്യ പോയിന്റ് മൂന്നാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. കൊച്ചിയില്‍ ദല്‍ഹി ഡൈനാമോസിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച്. ആദ്യജയത്തിനായി കാത്തിരിക്കേണ്ടി വന്നത് നാലാം മത്സരം വരെ. കൊച്ചിയില്‍ മുംബൈ സിറ്റിക്കെതിരെ. പിന്നീട്, സമനിലകളും ജയങ്ങളും തോല്‍വികളും മാറിമാറി വന്നപ്പോള്‍ അവസാന ആറു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിനെ കാത്തത്. മുംബൈയോട് വന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും നാലു വിജയങ്ങളും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് അവരുടെ നാട്ടില്‍ സമനില പിടിക്കാന്‍ സാധിച്ചതും കൊമ്പന്മാര്ക്ക് അനുഗ്രഹമായി.
മുംബൈക്ക് പിന്നില്‍ 22 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന നാലിലേക്കുള്ള പ്രവേശനം. ഡൈനാമോസ് മൂന്നാം സ്ഥാനക്കാരാണ്. പ്രാഥമിക റൗണ്ടിലെ 14 കളികളില്‍ 6 വിജയവും നാല് വീതം സമനിലയും തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സ് അക്കൗണ്ടിലുള്ളത്. 12 ഗോളുകള്‍ അടിച്ചപ്പോള്‍ 14 എണ്ണം വഴങ്ങുകയും ചെയ്തു. എതിരാളുകളുടെ വലയില്‍ ഏറ്റവും കുറച്ച് തവണ പന്തെത്തിച്ച ടീമും ബ്ലാസ്റ്റേഴ്സ് തന്നെ. എന്നാല്‍ ഇതിനേക്കാളൊക്കെ ഉപരിയായി സ്റ്റീവ് കൊപ്പല്‍ എന്ന തന്ത്രശാലിയായ കോച്ചിന്റെ തന്ത്രങ്ങളും ഹോം മൈതാനത്ത് ആര്‍ത്തുവിളിച്ച് ടീമിനെ പ്രോത്സാഹിപ്പിച്ച ആരാധകരുമാണ് ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് നിമിത്തമായത്. സ്വന്തം ഗ്രൗണ്ടില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ തുടര്‍ച്ചയായ അഞ്ചെണ്ണത്തിലും ബ്ലാസ്റ്റേഴ്സ് വിജയം കണ്ടു. ഒരെണ്ണം സമനിലയിലും ഒരെണ്ണത്തില്‍ തോല്‍വിയും.
വിനീത് ഃ മാഴ്സെലീഞ്ഞോ
ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സി.കെ. വിനീതും ദല്‍ഹി ഡൈനാമോസിന്റെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ മാഴ്സെലീഞ്ഞോയും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തേത്. മാഴ്സെലീഞ്ഞോ 12 കളികളില്‍ നിന്ന് 9 ഗോളുകളുമായി ടോപ് സ്കോറര്‍ സ്ഥാനത്ത്. വിനീത് ആറ് കളികളില്‍ നിന്ന് അഞ്ച് ഗോളുകളുമായി തകര്‍പ്പന്‍ ഫോമിലും.
ബെംഗളൂരു എഫ്സിയുടെ താരമായ സി.കെ. വിനീത് എഎഫ്സി കപ്പ് ഫൈനലിനുശേഷം തിരിച്ചെത്തിയശേഷമാണ് ബ്ലാസ്റ്റേഴ്സ് ശരിക്കും ബ്ലാസ്റ്റാവാന്‍ തുടങ്ങിയത്. ഹെയ്തി താരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും മികച്ച ഫോമിലാണ്. അളന്നുമുറിച്ച പാസ്സുകളും ക്രോസുകളും കൊണ്ട് എതിര് പ്രതിരോധത്തെ കീറിമുറിക്കാനുള്ള ബെല്‍ഫോര്‍ട്ടിന്റെ മികവ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ ഗോളടിക്കാന്‍ മികവുള്ളവര്‍ ബ്ലാസ്റ്റേഴ്സിനേക്കാള്‍ കൂടുതല്‍ ദല്‍ഹിയിലുണ്ട്. റിച്ചാര്‍ഡ് ഗാഡ്സെ അഞ്ചും കീന്‍ ലൂയിസ് നാലും ഗോളുകളാണ് നേടിയിട്ടുള്ളത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമും ഡൈനാമോസ് തന്നെ. 27 തവണയാണ് അവര്‍ എതിര് വല കുലുക്കിയിട്ടുള്ളത്. 17 എണ്ണം തിരിച്ചുവാങ്ങുകയും ചെയ്തു.
കരുത്ത് പ്രതിരോധം
മറ്റേത് ടീമിനേക്കാളും അയര്‍ലന്‍ഡ് താരം ആരോണ്‍ ഹ്യൂസും ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ടും നേതൃത്വം നല്കുന്ന പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. ഹ്യൂസ് കളിക്കാത്ത മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് വിള്ളലുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ ഹ്യൂസ് കളിക്കാനിറങ്ങുമ്പോള്‍ ടീമിന് മൊത്തത്തില്‍ ഒരു ഊര്‍ജ്ജം ലഭിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം സന്ദേശ് ജിംഗനും ഹോസുവും പ്രതിരോധത്തില്‍ കോട്ടകെട്ടാനായി അണിനിരക്കുമ്പോള്‍ എതിരാളികള്‍ ഏറെ കഷ്ടപ്പെടുന്നതാണ് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടത്. പ്രതിരോധനിരയില്‍ മലയാളി താരം അനസ്—എടത്തൊടികയുടെ സാന്നിധ്യം ബ്ലാസറ്റേഴ്സിന്റെ മുന്‍നിരക്കാര്‍ക്ക്—കടുത്ത വെല്ലുവിളിയാകും. ഡേവിഡ്—അഡി, റൂബന്‍ റോക്ക, എന്നിവര്‍ ഒഴിച്ചാല്‍ ദല്‍ഹിയുടെ പ്രതിരോധനിര മാത്രമാണ് അല്‍പ്പം ദുര്‍ബലം എന്നു കരുതാവുന്നത്.
മധ്യനിര മെച്ചപ്പെടണം
ഹോസുവിനെ ലെഫ്റ്റ് വിങ്ങ് ബാക്കായി കളത്തിലിറക്കിയതോടെ കരുത്തുചോര്‍ന്ന മധ്യനിരയാണ് ബ്ലാസ്റ്റിന്റെ നേരിയ ദൗര്‍ബല്യം. അസ്റാക്ക് മഹമ്മദ് അദ്ധ്വാനിച്ചു കളിക്കുന്നുണ്ടെങ്കിലും ഇഷ്ഫഖ് അഹമ്മദ് അവസരത്തിനൊത്തുയരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ സസ്പെന്ഷന് കാരണം കളിക്കാതിരുന്ന മെഹ്താബ് ഹുസൈന് ഇന്ന് കളിക്കളത്തിലെത്തിയേക്കും. മെഹ്താബിന്റെ വരവ് ഒരുപരിധിവരെ മധ്യനിരയിലെ പ്രശ്നം പരിഹരിച്ചേക്കും. എന്നാല്‍ ഫ്ളോറന്റ് മലൂദ എന്ന സൂപ്പര്‍താരമാണ് ദല്‍ഹിയുടെ മധ്യനിരയിലെ ഊര്‍ജ്ജം. ഒപ്പം ബ്രൂണോ പെലിസ്സാറി, മാര്‍ക്കോസ് ടെബാര്‍ തുടങ്ങിയവരും അണിനിരക്കുമ്പോള്‍ നേരിയ മുന്‍തൂക്കം ദല്‍ഹിക്ക് തന്നെ.
ലീഗ് ഘട്ടത്തില്‍ ഇരുടീമുകളും രണ്ട് തവണ ഏറ്റമുട്ടിയപ്പോള്‍ ഒരെണ്ണം സമനിലയില്‍. മറ്റൊന്നില്‍ ബ്ലാസ്റ്റേഴ്സ് തോറ്റു. ഈ തോല്‍വിക്ക് പകരം വീട്ടുന്നതിനൊപ്പം വന്‍ മാര്‍ജിനിലുള്ള വിജയവും ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കൊപ്പല്‍ സ്വപ്നം കാണുന്നു. ഇല്ലെങ്കില്‍ ദല്‍ഹിയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ടീം വിയര്‍ക്കുമെന്ന കാര്യം കൊപ്പലിനറിയാം. അതുകൊണ്ടുതന്നെ വിജയത്തില്‍ കുറഞ്ഞൊന്നും ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നില്ല. സ്റ്റേഡിയം നിറഞ്ഞുകവിയുന്ന മഞ്ഞപ്പടയുടെ ആരവത്തില്‍ തകര്‍പ്പന്‍ വിജയം നേടാമെന്നാ പ്രതീക്ഷയിലാണ് ടീം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: