കൊല്‍ക്കത്ത: വീറും വാശിയും ആവോളം കണ്ട ഐഎസ്എല്‍ മൂന്നാം പതിപ്പിലെ ആദ്യ സെമിയില്‍ വിജയം മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക്. ഇന്നലെ നടന്ന ആദ്യപാദത്തില്‍ മുംബൈ സിറ്റിയെ എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അത്ലറ്റികോ തകര്‍ത്തത്.
സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിന്റെ ഇരട്ട ഗോളാണ് അത്ലറ്റികോക്ക് വിജയം സമ്മാനിച്ചത്. ആദ്യം മുന്നിലെത്തുകയും പിന്നീട് പിന്നിലാവുകയും ചെയ്തശേഷമാണ് അത്ലറ്റികോ വിജയം കണ്ടെത്തിയത്. 74-ാം മിനിറ്റില്‍ മുംബൈയുടെ മാര്‍ക്വീതാരം ഡീഗോ ഫോര്ലാന് രണ്ടാം മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും അവര്‍ക്ക് തിരിച്ചടിയായി.
മൂന്നാം മിനിറ്റില്‍ കൊല്‍ക്കത്തയാണ് കളിയിലെ ആദ്യ ഗോള്‍ നേടിയത്. ബോര്‍ജ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ ഫ്രീ കിക്കില്‍ പോസ്റ്റിന് പുറംതിരിഞ്ഞ് നിന്ന് റാള്ട്ടെയെടുത്ത ഹെഡ്ഡര്‍ അപ്രതീക്ഷിതമായി മുംബൈ വലയില്‍ കയറുകയായിരുന്നു. ലീഡ് വഴങ്ങിയതോടെ ആക്രമണം കനപ്പിച്ച മുംബൈ ഏഴ് മിനിറ്റിനുശേഷം സമനില കണ്ടെത്തി. ഡീഗോ ഫോര്‍ലാന്റെ ഫ്രീ കിക്ക് പോസ്റ്റിന്റെ ഇടതു മൂലയിലെത്തിച്ച് ബ്രസീലിയന്‍ താരം ലിയോ കോസ്റ്റ മുംബൈക്ക് സമനില ഗോള്‍ സമ്മാനിക്കുകയായിരുന്നു. ഒമ്പത് മിനിറ്റിന് ശേഷം വീണ്ടും മുംബൈ ലക്ഷ്യം കണ്ടു.
ഇത്തവണ ഡീഗോ ഫോര്‍ലാന്റെ ഫ്രീകിക്ക് ബ്രസീലിയന്‍ താരം ജെഴ്സണ് ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. ഇതോടെ മുംബൈ 2-1ന് മുന്നിലെത്തി. പിന്നീടാണ് ഇയാന്‍ ഹ്യൂമിന്റെ ഊഴം. 39-ാം മിനിറ്റില്‍ തകര്‍പ്പന്‍ ലോങ്റേഞ്ച് ഷോട്ടിലൂടെ ഹ്യൂം കൊല്‍ക്കത്തയുടെ സമനില ഗോള്‍ കണ്ടെത്തി. പിന്നീട് ഇഞ്ചുറി സമയത്ത് ലഭിച്ച പെനാല്‍റ്റിയും ഹ്യൂം ലക്ഷ്യത്തിലെത്തിച്ചതോടെ ആദ്യ പകുതിയില്‍ കൊല്‍ക്കത്ത 3-2ന് മുന്നില്‍.
രണ്ടാം പകുതിയില്‍ മുംബൈ കിണഞ്ഞു ശ്രമിച്ചെങ്കിലും കൊല്‍ക്കത്തന്‍ പ്രതിരോധവും ഗോളിയും മികച്ച പ്രകടനവുമായി കളംനിറഞ്ഞതോടെ അവയെല്ലാം വിഫലമാവുകയും ചെയ്തു. ചൊവ്വാഴ്ച മുംബൈയുടെ തട്ടകത്തില്‍ രണ്ടാം പാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: