തിരുവനന്തപുരം: ശ്രീവരാഹത്ത് ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് കെ. ജയപ്രകാശിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിനു പിന്നില്‍ ഉന്നത സിപിഎം നേതാക്കളുടെ ഗൂഢാലോചനയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്.
മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടി ഗുണ്ടാസംഘങ്ങളെ സംഘടിപ്പിക്കുകയും അവര്‍ക്കു ആക്രമണത്തിന് നിര്‍ദേശം കൊടുക്കുകയും ചെയ്തു. എറണാകുളം ജില്ല വിട്ട് യാത്രചെയ്യാന്‍ ഹൈക്കോടതി വിലക്കിയിരിക്കുന്ന കാരായി രാജന് മറ്റു സ്ഥലങ്ങളില്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു സൈ്വര്യവിഹാരം നടത്തുകയാണ്.
നാടിന്റെ സമാധാന അന്തരീക്ഷം സംരക്ഷിക്കാനായി അടിയന്തരമായി കാരായി രാജന്റെ ജാമ്യം റദ്ദു ചെയ്യണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആക്രമണം നടത്തിയത്. ഒന്നരവര്‍ഷമായി ജില്ലയുടെ ഓരോ ഭാഗത്തും ഓരോ രീതിയിലുള്ള ആക്രമണങ്ങളാണ് പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെ സിപിഎം അഴിച്ചുവിടുന്നത്. മാസങ്ങള്‍ക്കു മുമ്പും ശ്രീവരാഹത്ത് വച്ച് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിമി ജ്യോതിഷ്, കൗണ്‍സിലര്‍ മിനി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കളെ മാര്‍ക്സിസ്റ്റ് ഗുണ്ടകള്‍ ആക്രമിച്ചിരുന്നു.
ബിജെപി സംസ്ഥാന കാര്യാലയത്തില്‍ ബോംബാക്രമണം നടത്തിയതും അടുത്തകാലത്താണ്. വെള്ളറടയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും മുട്ടത്തറയില്‍ സേവാഭാരതി സ്കൂളിന് നേരെയും മാര്‍ക്സിസ്റ്റ് ആക്രമണമുണ്ടായിട്ട് അധിക കാലമായിട്ടില്ല. ബിജെപി ജില്ലയില്‍ ശക്തിയാര്‍ജിച്ചതും സിപിഎമ്മിനെക്കാള്‍ വലിയ പാര്‍ട്ടിയായി വളര്‍ന്നതുമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഇത്തരം ഹീനപ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്നത്. സിപിഎമ്മിലെ അന്തച്ഛിദ്രവും ഗ്രൂപ്പിസവും ബിജെപിക്കുനേരെയുള്ള അക്രമപരമ്പരകള്‍ക്കു മറ്റൊരു കാരണമാണ്.
ശ്രീവരാഹത്ത് ആക്രമണം നടന്ന പ്രദേശത്തിന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ 24 മണിക്കൂറിനു മുമ്പാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വന്നു പ്രസംഗിച്ചത്. ഒരാഴ്ച മുമ്പാണ് പി. ജയരാജനും പ്രമാദമായ നിരവധി കൊലക്കേസുകളില്‍ പ്രതിയായ കാരായി രാജനും ശ്രീവരാഹത്ത് രഹസ്യ യോഗം ചേര്‍ന്നത്.
കണ്ണൂര്‍ജില്ലയില്‍ മാത്രം ചുമതലയുള്ള പി. ജയരാജനും കാരായി രാജനും തിരുവനന്തപുരത്ത് എന്താണ് കാര്യമെന്ന് സുരേഷ് ചോദിച്ചു. പാര്‍ട്ടിയുടെ കൊലപാതക അജണ്ട നടപ്പിലാക്കി ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയെ കണ്ണൂര്‍ മോഡല്‍ ജില്ലയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ രണ്ടുപേരും ഈ നഗരത്തില്‍ വന്നുപോകുന്നത്. കൊലപാതക കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് സഞ്ചാരത്തിന് കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള കാരായി രാജനെ എന്തിനാണ് ഇങ്ങനെ തന്നിഷ്ടം പോലെ കറങ്ങിനടക്കാന്‍ പോലീസ് അനുവദിക്കുന്നത്? നല്ലവരായ പോലീസ് ഓഫീസര്‍മാരെ നോക്ക് കുത്തിയാക്കി സേനയിലെ ചില ക്രിമിനലുകളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
അവരാണ് കാരായി രാജനെ പോലുള്ള കൊലപാതകികളെ സൈ്വര്യമായി വിഹരിക്കാന്‍ കയറൂരി വിട്ടിരിക്കുന്നത്.
ജില്ലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അനുവര്‍ത്തിക്കുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെങ്കില്‍ ശ്രീവരാഹത്തെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കാരായി രാജനെയും പി. ജയരാജനെയും എല്ലാ ആക്രമണങ്ങളുടെയും സൂത്രധാരനായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തിന്റെ കാരായി രാജനായ വി. ശിവന് കുട്ടിയെയും കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്നും സുരേഷ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിമി ജ്യോതിഷ്, ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: