കണ്ണൂര്‍: പോലീസ് കള്ളക്കേസില്‍ക്കുടുക്കി അറസ്റ്റ് ചെയ്ത മാഹി ചെമ്പ്രയിലെ സുബീഷ് തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്കിയ സ്വകാര്യ വാര്‍ത്താചാനലിനെതിരെ അഭിഭാഷകന് മുഖേന കോടതിയില്‍ പരാതി നല്കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സുബീഷിനെ പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ച് ഫസല്‍ വധക്കേസില്‍ മൊഴി നല്‍കിയത് പി.ജയരാജന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് പറയണമെന്നാവശ്യപ്പെട്ടുവെന്ന നിലയിലായിരുന്നു വാര്‍ത്താ ചാനലില്‍ വാര്‍ത്ത കൊടുത്തത്. വാര്‍ത്ത വ്യാജമാണെന്ന് ബോധ്യമുണ്ടായിട്ടും രണ്ട് ദിവസം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ സുബീഷിനെ സന്ദര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും ഒരു ചാനല്‍ മാത്രം തെറ്റായ വാര്‍ത്ത നല്‍കുകയായിരുന്നു. ജയില്‍ രേഖയിലും ഇത് വ്യക്തമാകും. സിപിഎം പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ക്കുടുക്കി അറസ്റ്റ് ചെയ്യപ്പെട്ട സുബീഷിനെ ക്രൂരമായ മൂന്നാം മുറയിലൂടെയാണ് ഫസല്‍ വധക്കേസില്‍ മൊഴി കൊടുപ്പിച്ചത്. ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും വെള്ളപൂശാന്‍ ചില പോലീസ് ഉദ്യോഗസ്ഥന്മാരെ കൂട്ട് പിടിച്ച് സിപിഎം നേതൃത്വം നടത്തിയ ഗൂഡാലോചനയാണ് സുബീഷിന്റെ അറസ്റ്റും മൂന്നാം മുറയുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഫസല്‍വധക്കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതൃത്വത്തിനെതിരെ മൊഴികൊടുക്കണമെന്നാവശ്യപ്പെട്ട് നടന്ന മൂന്നാംമുറ ഏറെ വിവാദമായ സാഹചര്യത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സുബീഷിനെ സന്ദര്‍ശിച്ചുവെന്ന വ്യാജവാര്‍ത്ത കെട്ടിച്ചമച്ചത്. ഇതിന് വേണ്ടി സിപിഎം ചില മാധ്യമങ്ങളെ കൂട്ടുപിടിക്കുകയും ചെയ്തു. കെട്ടിച്ചമച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പ്രസ്സ് കൗണ്‍സിലിനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: