കണ്ണൂര്‍: മാഹി ചെമ്പ്ര സ്വദേശി സുബീഷിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് മൂന്നാം മുറക്ക് വിധേയനാക്കിയ ഡിവൈഎസ്പി സദാനന്ദന് നേരത്തെ കസ്റ്റഡി മര്‍ദ്ദനത്തിന് ശിക്ഷിക്കപ്പെട്ട പ്രതി. തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് 2016 ആഗസ്റ്റ് 12 ന് സദാനന്ദനെ ശിക്ഷിച്ചത്. ഐപിസി 506(1) പ്രകാരം ആറ് മാസത്തെ തടവിനും 322 പ്രകാരം മൂന്ന് മാസത്തെ തടവിനും 341 വകുപ്പ് പ്രകാരം 500 രൂപ പിഴയോ അല്ലെങ്കില്‍ ഒരുമാസത്തെ തടവുമായിരുന്നു ശിക്ഷ. ആലക്കോട് കുന്നത്തുപറമ്പത്ത് ശ്രീധരന്റെ മകന് കെ.എസ്.രവി നല്കിയ സ്വകാര്യ അന്യായത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. രവി നല്കിയ ഒരു പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 1998 ആഗസ്റ്റ് 29 ന് തളിപ്പറമ്പ് എസ്ഐ ആയിരുന്ന സദാനന്ദന് പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി അതിക്രൂരമായി മര്‍ദ്ദിച്ചതിനാണ് കേസ്. പ്രതികള്‍ക്ക് വേണ്ടി അന്യായക്കാരന് പോലീസ് സ്റ്റേഷനില്‍വെച്ച് മര്‍ദ്ദനമേറ്റത് ഏറെ വിവാദമായിരുന്നു. മര്‍ദ്ദനത്തിനിരയായ രവി ആശുപത്രിയില്‍ ചികിത്സതേടുകയും തുടര്‍ന്ന് സദാനന്ദനെതിരെ പരാതി നല്‍കുകയും ചെയ്തുവെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രവി സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. തനിക്കെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സദാനന്ദന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കൃത്യനിര്വ്വഹണത്തിനിടെയല്ല മര്ദ്ദനമെന്നതിനാല് വിചാരണനേരിടണമെന്ന് ഉത്തരവിടുകയായിരുന്നു. ഒടുവില്‍ നീണ്ട പതിനെട്ട് മാസത്തെ നിയമപ്പോരാട്ടത്തിലൂടെയാണ് നിരപരാധിയായ രവിക്ക് നീതി ലഭിച്ചത്.
ഇതേ രീതിയില്‍ തന്നെയാണ് ഇപ്പോള്‍ ഡിവൈഎസ്പി സ്ഥാനത്തിരിക്കുന്ന സദാനന്ദന് നിരപരാധിയായ ചെമ്പ്ര സ്വദേശി സുബീഷിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് മൂന്നാംമുറക്ക് വിധേയനാക്കിയത്. 1996 ല്‍ തലശ്ശേരിയില്‍ അതിക്രൂരമായി കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഫസല്‍ കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സുബീഷിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. കൊലക്ക് പിന്നില്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമുള്‍പ്പടെയുള്ള സിപിഎം ക്രിമിനല്‍ സംഘമാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മൊഴിനല്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് സുബീഷിനെ മര്‍ദ്ദിച്ചത്. തന്നെ മൃഗീയമായി മര്‍ദ്ദിച്ചതായി സുബീഷ് മജിസ്ട്രേട്ടിന് പരാതി നല്‍കിയതോടെയാണ് മന:സാക്ഷി മരവിച്ച പീഡനം പുറം ലോകമറിഞ്ഞത്. സുബീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കോടതി പോലീസ് കസ്റ്റഡിയില്‍ നല്കിയപ്പോഴും സദാനന്ദന് സുബീഷിനെ സമീപിച്ചിരുന്നു. തനിക്കെതിരായ പരാതി പിന്‍വലിച്ചാല്‍ എളുപ്പത്തില്‍ ജാമ്യം നല്‍കുമെന്നും അല്ലെങ്കില്‍ കുടുംബാംഗങ്ങളെയും പ്രതിയാക്കുമെന്ന് പറഞ്ഞാണ് സദാന്ദന് സുബീഷിനെ ഭീഷണിപ്പെടുത്തിയത്. തന്നെ ഭീഷണിപ്പെടുത്തിയ കാര്യവും സുബീഷ് മജിസ്ട്രേട്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാംമുറ വിവാദമാവുകയും പോലീസ് പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് സുബീഷിന്റെ അഭിഭാഷകനെതിരെയും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചവര്‍ക്കെതിരെയും പോലീസ് തിരിഞ്ഞിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചതിന് 25 ഓളം പേര്‍ക്കെതിരെ പോലീസ് ഏകപക്ഷീമായി കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: