കണ്ണൂര്‍: സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമാകുമ്പോഴും മുന്നിലുള്ള കടമ്പകളേറെ. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണ് സാമുവല്‍ ആറോണ്‍ തന്റെ കൈവശമുള്ള ഭൂമി സര്‍ക്കാരിന് കൈമാറിയത്. പൊതജനങ്ങള്ക്ക് സൗജന്യ ചികിത്സ നല്കുന്നതിനുവേണ്ടി മാത്രമേ ഈ ഭൂമി ഉപയോഗിക്കാവു എന്ന് പ്രത്യേക നിര്‍ദ്ദേശവും വെച്ചിരുന്നു. നേരത്തെ പൂര്‍ണ്ണമായും സൗജന്യചികിത്സ നല്‍കിയിരുന്ന ടിബി സാനിറ്റോറിയം പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. കോളേജ് പ്രവര്‍ത്തിക്കുന്നത് ചട്ടവിരുദ്ധമാണെന്നും കോളേജിന് സ്വന്തമായി സ്ഥലമില്ലെന്നും ചൂണ്ടിക്കാട്ടി പരിയാരം മെഡിക്കല്‍ കോളേജ് സംരക്ഷണ സമിതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സൊസൈറ്റിയില്‍ നിന്ന് പഞ്ചായത്ത് ഇപ്പോള്‍ നികുതി സ്വീകരിക്കുന്നില്ല. ഫലത്തില്‍ മെഡിക്കല്‍ കോളേജിന് ഇപ്പോള്‍ സ്വന്തമായി സ്ഥലമില്ലെന്ന അവസ്ഥതയാണുള്ളത്. മെഡിക്കല്‍ കോളേജ് സ്വയം ഭരണ സ്ഥാപനമായാലും എല്ലാവര്ക്കും സൗജന്യചികിത്സ ലഭിക്കാത്തതിനാല്‍ നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങള്‍ തന്നെ പുതിയ സ്ഥാപനത്തെയും ബാധിക്കുകയും നിയമപ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും.
2014 ഫെബ്രുവരി ഇരുപത്തിനാലിനാണ് യുഡിഎഫ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോടതിയില്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഒരു കേസ് നിലവിലുണ്ടെന്നും ഏറ്റെടുക്കലിന് ഇത് തടസ്സമാണെന്നുമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡോ.അജിത് നല്കിയ പരാതിയാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 2016 ഏപ്രില്‍ 6 ന് ഈ പരാതിയില്‍ തീര്‍പ്പായി. തുടര്‍ന്ന് അന്തിമതീരുമാനം ഉടനെ സ്വീകരിക്കുമെന്ന് സര്‍ക്കര്‍ കോടതിക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടിക്കിടെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച് പ്രസ്ഥാവന ഇറക്കിയെങ്കിലും പ്രയോഗികമായ നടപടികളുണ്ടായില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുമെന്നാണ് സിപിഎം അന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് കടകവിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
സ്വയംഭരണ സ്ഥാപനമായാല്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന ഭരണ സമിതിയാണ് മെഡിക്കല്‍ കോളേജിന്റെ നടത്തിപ്പ് ഏറ്റെടുക്കുക. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് ഭരണസമിതികള്‍ മാറുന്നത് കോളേജിന്റെ സുഗമമായ നടത്തിപ്പിനെയും ബാധിക്കും. സ്വയംഭരണസ്ഥാപനമായാല് എല്ലാ വിഭാഗങ്ങള്‍ക്കും സൗജന്യ ലഭിക്കാനും സാധ്യതയില്ല. ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജെന്ന സ്വപ്നത്തെ തകര്‍ക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: