കൊല്ലം: അഷ്ടമുടിക്കായലിന്റെ സംരക്ഷണവും വികസനവും ലക്ഷ്യമാക്കി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 37 ലക്ഷം. പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടെങ്കിലും അതുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള പ്രവര്‍ത്തനം നടന്നില്ല. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഎല്‍ ആന്റ് എഫ്എസെന്ന സ്വകാര്യകമ്പനിയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനം നടത്തിയത്.
അഷ്ടമുടിക്കായല്‍ ഒഴുകുന്ന 13 പഞ്ചായത്തുകളും കേന്ദ്രീകരിച്ചുള്ള പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിടുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പഠനത്തിന് അനുമതി നല്‍കിയത്. അതേസമയം റിപ്പോര്‍ട്ട് ലഭിച്ചിട്ടും പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ യോഗങ്ങളോ ചര്‍ച്ചകളോ നടന്നിട്ടില്ല.
അഷ്ടമുടിക്കായലിന്റെ വികസനം എങ്ങനെയാകണമെന്ന് നിര്‍ദ്ദേശിക്കുന്ന പഠനറിപ്പോര്ട്ടിന്മേല് തുടര്‍പ്രവര്‍ത്തനം നടത്തേണ്ടത് ടൂറിസം വകുപ്പാണ്. അഷ്ടമുടിക്കായല്‍ കടന്നുപോകുന്ന 13 പഞ്ചായത്തിലെയും ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ടൂറിസംവകുപ്പ് ഉദ്യോഗസ്ഥര്‍, സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി എന്നിവരടങ്ങുന്ന സംഘമാണ് ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം അന്തിമ വികസനരേഖ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കേണ്ടത്. പഠന റിപ്പോര്‍ട്ട് പ്രായോഗികമാക്കാനും പഞ്ചായത്തുകളുടെ താത്പര്യത്തിനനുസരിച്ചും വികസനരൂപരേഖ മാറ്റാവുന്നതാണ്. എന്നാല്‍ പഠനറിപ്പോര്‍ട്ടിന് വേണ്ടി ലക്ഷങ്ങള്‍ ചെലവാക്കിയ സര്‍ക്കാര്‍ ഇതു നടപ്പിലാക്കുന്ന കാര്യത്തില്‍ മൗനത്തിലാണ്. അതേസമയം അഴിമതി നടത്താന്‍ വേണ്ടി മാത്രമാണ് ഇത്തരമൊരു പഠനറിപ്പോര്‍ട്ടിന് ടൂറിസം വകുപ്പ് അനുമതി നല്കിയതും സ്വകാര്യകമ്പനിയെ ഏല്‍പ്പിച്ചതെന്നുമുള്ള ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: