കൊച്ചി: ഐഎസ്എല്‍ ആദ്യ പാദ സെമിയില്‍ ബ്ലാസ്റ്റേഴ്സിന് നേരിയ ജയം. ഇന്നലെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയര്‍ ജയിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 64-ാം മിനിറ്റില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് വിജയഗോള്‍ നേടി. കളിയില്‍ കൂടുതല്‍ അവസരങ്ങള്‍ മെനഞ്ഞതും പന്തിന്മേല് മുന്‍തൂക്കം നേടിയതും ദല്‍ഹിയായിരുന്നെങ്കിലും മാഴ്സെലീഞ്ഞോയും കീന്‍ ലൂയിസും റിച്ചാര്‍ഡ് ഗാഡ്സെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ബ്ലാസ്റ്റേഴ്സിന് ഗുണകരമായി.
ഒപ്പം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിനും നൂറു മാര്‍ക്ക്. ആരോണ്‍ ഹ്യൂസും സെഡ്രിക് ഹെങ്ബര്‍ട്ടും ഉള്‍പ്പെട്ട പ്രതിരോധം അവസരത്തിനൊത്തുയര്‍ന്നതാണ് ദല്‍ഹി മുന്നേറ്റങ്ങളുടെ മുനയൊടിച്ചത്. രണ്ടാം പാദ സെമി 14ന് ദല്‍ഹിയില്‍. ഈ മത്സരത്തില്‍ ദല്‍ഹിക്ക് ഒരു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാലേ ഫൈനലില്‍ കയറാനാകു. അതേസമയം ബ്ലാസ്റ്റേഴ്സിന് സമനില മതി.
ബ്ലാസ്റ്റേഴ്സ് 4-4-1-1 ശൈലിയിലും 4-1-4-1 ശൈലിയിലുമാണ് കളത്തിലിറങ്ങിയത്.
ദല്‍ഹിക്കായി റിച്ചാര്‍ഡ് ഗാഡ്സെ സ്ട്രൈക്കറുടെ റോളിലെത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സിനായി ഡക്കന്‍സ് നാസണ് സ്ട്രൈക്കറായി. കൡയുടെ തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ഭീതി പരത്താന്‍ ദല്‍ഹിക്ക് കഴിഞ്ഞു. മലൂദ നടത്തിയ നല്ലൊരു നീക്കം ഗോളാകാതെ പ്രതിരോധനിരയിലെ ജിംഗാനും ഹെങ്ബര്‍ട്ടും തടഞ്ഞു. എന്നാല്‍ പന്ത് കിട്ടിയ കിന് ലൂയിസ് പായിച്ച ഷോട്ട് ജിംഗാന്റെ കാലില്‍ത്തട്ടി പുറത്ത്. തുടര്‍ന്ന് കോര്‍ണറിനൊടുവില്‍ ബ്ലാസ്റ്റേഴ്സിന്റെ കിടിലന്‍ കൗണ്ടര്‍ അറ്റാക്ക്. പന്തുമായി കുതിച്ച ബെല്‍ഫോര്‍ട്ടിനൊപ്പം ഡക്കന്‍സ് നാസണും വലതുവിങ്ങിലൂടെ സി.കെ. വിനീതും കുതിച്ചു. നാസണെ ഒഴിവാക്കി ഒഴിഞ്ഞുനിന്ന വിനീതിനെ ലക്ഷ്യമാക്കി ബെല്‍ഫോര്‍ട്ടിന്റെ കിടിലന്‍ ത്രൂപാസ്. പന്ത് കാലില്‍ കിട്ടുമ്പോള്‍ വിനീതിന് മുന്നില്‍ ഗോളി ഡൊബ്ലാസ് മാത്രം മുന്നില്‍. എന്നാല്‍ വിനീതിന്റെ കനത്ത വലംകാലന്‍ ഷോട്ട് സൈഡ് പോസ്റ്റില്‍ പതിച്ചതോടെ നഷ്ടപ്പെട്ട സുവര്ണാവസരത്തെയോര്ത്ത് തിങ്ങിനിറഞ്ഞ സ്റ്റേഡിയം നിശ്ശബ്ദമായി.
ആറാം മിനിറ്റില്‍ മലൂദയെ ഫൗള്‍ ചെയ്ത മെഹ്താബ് ഹുസൈന് മഞ്ഞക്കാര്‍ഡ്. പിന്നീട് കുറച്ചുനേരം പന്ത് ഇരുബോക്സിലേക്കും കയറിയിറങ്ങിയെങ്കിലും ഏറെ അപകടമുയര്‍ത്തുന്ന മുന്നേറ്റങ്ങള്‍ ഉണ്ടായില്ല. 18-ാം മിനിറ്റില്‍ ആതിഥേയര്‍ക്ക് അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. 24-ാം മിനിറ്റില്‍ ഹോസുവിനും ലഭിച്ചു ബുക്കിങ്്. 26-ാം മിനിറ്റില്‍ ദല്‍ഹിക്ക് ലഭിച്ച ഫ്രീ കിക്ക് മലൂദ എടുത്തെങ്കിലും റാഫി ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി. തുടര്‍ന്ന് 31-ാം മിനിറ്റില്‍ ഹോസുവിന് പകരം ദിദിയര്‍ കാഡിയോയെ സ്റ്റീവ് കൊപ്പല്‍ കളത്തിലെത്തിച്ചു. മറുവശത്ത് മലൂദയുടെ പ്ലേ മേക്കിങ്ങിനൊപ്പം മാഴ്സെലീഞ്ഞോയും കീന്‍ ലൂയിസും റിച്ചാര്‍ഡ് ഗാഡ്സെയും ഇരമ്പിയാര്‍ത്തപ്പോള്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് പണി ഇരട്ടിച്ചു. എന്നാല്‍, അതിശക്തമായി നിലയുറപ്പിച്ച ഹ്യൂസും ഹെങ്ബര്‍ട്ടും ജിംഗാനും അടങ്ങുന്ന ്രപതിരോധത്തിന്റെ മികച്ച പ്രകടനമാണ് പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ തുണച്ചത്.
മുപ്പത്തിയഞ്ചാം മിനിറ്റില്‍ ഭാഗ്യം വീണ്ടും ആതിഥേയരുടെ രക്ഷക്കെത്തി. രണ്ട് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ പന്തുമായി മുന്നേറിയ ശേഷം മാഴ്സെലീഞ്ഞോ ഷോട്ട് ഉതിര്‍ത്തെങ്കിലും ദുര്‍ബലമായി. ഷോട്ട് അനായാസം സന്ദീപ് നന്ദി പുറത്തേക്ക് തട്ടിയിട്ടു കോര്‍ണറിന് വഴങ്ങി. തുടര്‍ന്ന് 43, 44 മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ് മികച്ച രണ്ട് നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ദല്‍ഹി വല കുലുക്കിയതോടെ സ്റ്റേഡിയം ആവേശത്താല്‍ ആര്ത്തിരിമ്പിയെങ്കിലും റഫറി ഹാന്‍ഡ് വിളിച്ചു. വലതുവിങ്ങില്‍ നിന്ന് വിനീത് നല്കിയ ടെബര്‍ ക്ലിയര്‍ ചെയ്തെങ്കിലും ഒാടിയെത്തിയ ബെല്‍ഫോര്‍ട്ട് നെഞ്ചില്‍ സ്വീകരിക്കുന്നതിനിടെ പന്ത് കൈയില്‍ തട്ടി. ആദ്യപകുതിയില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും നേരിയ മുന്‍തൂക്കം ദല്‍ഹിക്കായിരുന്നു. 56 ശതമാനം പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ അവര്‍ നാല് തവണ ബ്ലാസ്റ്റേഴ്സ് പോസ്റ്റ് ലക്ഷ്യം വെച്ചു. മൂന്ന് തവണയാണ് ബ്ലാസ്റ്റേഴ്സിന് എതിര് ഗോള്‍മുഖത്തേക്ക് ഷോട്ട് പായിക്കാന്‍ കഴിഞ്ഞത്.
ബ്ലാസ്റ്റേഴ്സിന് നാല് കോര്‍ണറുകളും ൈഡനാമോസിന് മൂന്നും ആദ്യപകുതിയില്‍ ലഭിച്ചു.
രണ്ടാം പകുതിയുടെ തുടക്കവും ആദ്യപകുതി പോലെതന്നെയായിരുന്നു. ജയിച്ചേ തീരൂ എന്ന വാശി ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ശരീരഭാഷയില്‍ പ്രകടമായപ്പോള്‍ അത് കളത്തിലും സംഭവിച്ചു. നാസണും ബെല്‍ഫോര്‍ട്ടും വിനീതും തുടര്‍ച്ചയായി എതിര് ബോക്സിലേക്ക് പന്തെത്തിക്കുകയും ചെയ്തെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല. 54-ാം മിനിറ്റില്‍ മുഹമ്മദ് റാഫിയെ വീഴ്ത്തിയതിന് ദല്‍ഹിയുടെ മലയാളി താരം അനസിന് മഞ്ഞക്കാര്‍ഡും കിട്ടി. ഇതിന് മുമ്പ് 50-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ലഭിച്ച കോര്‍ണറും ഗുണം ചെയ്തില്ല. 59-ാം മിനിറ്റില്‍ വീണ്ടും കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. നാല് മിനിറ്റിനുശേഷം നാസന്റെ ഒരു ശ്രമവും ഡൊബ്ലാസ് വിഫലമാക്കി.
തൊട്ടുപിന്നാലെ 64-ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാറാടിച്ച് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍. ഹെങ്ബര്‍ട്ട് തട്ടിക്കൊടുത്ത പന്തുമായി മൈതാനമധ്യത്തുനിന്ന് ഇടതുവിങ്ങിലൂടെ ഒറ്റക്ക് മുന്നേറിയ ബെല്‍ഫോര്‍ട്ട് ഡൈനാമോസ് താരങ്ങളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞശേഷം ബോക്സില്‍ പ്രവേശിച്ചശേഷം മുന്നോട്ടുകയറിയ ഗോളി ഡൊബ്ലാസിനെയും കീഴടക്കി മനോഹരമായ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.
മൂന്നു മിനിറ്റിനുശേഷം മലൂദയുടെ ബോക്സിന് പുറത്തുനിന്നുള്ള ഇടംകാലന്‍ ഷോട്ട് സന്ദീപ് നന്ദി ഡൈവ് ചെയ്ത് കയ്യിലൊതുക്കി. 76-ാം മിനിറ്റില്‍ ദല്‍ഹി സമനില നേടിയെന്ന് തോന്നിച്ചെങ്കിലും സെഡ്രിക് ഹെങ്ബര്‍ട്ട് ഗോള്‍ലൈന്‍ ഹെഡ്ഡറിലുടെ രക്ഷപ്പെടുത്തി. മലൂദയെടുത്ത കോര്‍ണര്‍ കിക്ക് കിന് ലൂയിസ് മാഴ്സെലീഞ്ഞോക്ക് കണക്കായി മറിച്ചുകൊടുത്തു. മാഴ്സെലീഞ്ഞോ നല്ലൊരു ഹെഡ്ഡറിലുടെ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും പ്രതിരോധനിരയിലെ കരുത്തന് ഹെങ്ബര്‍ട്ട് അതിലും മികച്ചൊരു ഹെഡ്ഡറിലുടെ പന്ത് പുറത്തേക്ക് പായിച്ചു. 76-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയ ബെല്‍ഫോര്‍ട്ടിനെ തിരിച്ചുവിളിച്ച് അന്റോണിയോ ജര്‍മ്മനെ കൊപ്പല്‍ കളത്തിലെത്തിച്ചു.
മൂന്നു മിനിറ്റിനു ശേഷം ജര്‍മ്മന്‍ ലീഡ് ഉയര്‍ത്താനുള്ള അവസരം നഷ്ടമാക്കി. 82-ാം മിനിറ്റില്‍ ടെബറിനെ പിന്‍വലിച്ച് മൗറയെ ദല്‍ഹി കളത്തിലെത്തിച്ചപ്പോള്‍ ഡക്കന്‍സ് നാസണ് പകരം മൈക്കല്‍ ചോപ്ര ബ്ലാസ്റ്റേഴ്സിനായി എത്തി. 84-ാം മിനിറ്റില്‍ വിനീതിന്റെ നല്ലൊരു ഷോട്ട് ഡൈനാമോസ് ഗോളി മുഴുനീളെ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. 87-ാം മിനിറ്റില്‍ ജര്‍മന്‍ മഞ്ഞക്കാര്‍ഡ്. അവസാന മിനിറ്റുകളില്‍ സമനിലക്കായി ദല്‍ഹി പൊരുതിയെങ്കിലും ബ്ലാസ്റ്റേഴ്സ് കോട്ടകെട്ടി കാത്തതോടെ 1-0ന്റെ വിജയം കൊമ്പന്മാര്ക്ക് സ്വന്തം. ഫൈനല്‍ വിസില്‍ മുഴങ്ങിയ ശേഷം ദല്‍ഹി താരങ്ങള്‍ റഫറിയോടും ബ്ലാസ്റ്റേഴ്സ് താരങ്ങളോടും കയര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: