പീരുമേട്: അവധി ദിവസങ്ങള്‍ അടുത്തടുത്തെത്തിയതോടെ വണ്ടിപ്പെരിയാര്‍ സത്രംവഴിയുള്ള അയ്യപ്പന്മാരുടെ തിരക്കേറി. സീസണ് പാതിയാകുമ്പോള്‍ ഇതുവഴി ഇന്നലെ വരെ എത്തിയത് പുല്ല്മേട് ദുരന്തത്തിന് ശേഷം ഒരു വര്‍ഷം എത്തുന്നതിന്റെ ഇരട്ടിയിലധികം പേര്. ശനിയാഴ്ച 2458 പേരും ഇന്നലെ 1957 പേരുമാണ് ഇത് വഴി കടന്ന് പോയത്.
ആദ്യദിവസങ്ങളിലിത് 200 ആയിരുന്നു. പിന്നീടിത് ഘട്ടം ഘട്ടമായി ഉയര്‍ന്ന് 1000 അടുത്ത് എത്തിയിരുന്നു. ഈ വര്‍ഷം ഇന്നലെ വരെ 12,082 പേരാണ് കടന്ന് പോയത്. 2011 ജനുവരി 14 ന് നടന്ന പുല്ല്മേട് ദുരന്തത്തിന് ശേഷം കര്‍ശന നിയന്ത്രണം വന്നതോടെ ഇത് വഴി ഒരു വര്‍ഷം ആകെ കടന്ന് പോകുന്നവരുടെ എണ്ണം 6,000-7,000 വരെയായി കുറഞ്ഞിരുന്നു.
തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളില്‍ നിന്നുള്ളവരും തമിഴ്നാട് ആന്ധ്ര സ്വദേശികളുമാണ് ഇവരിലേറെയും.
വണ്ടിപ്പെരിയാറില്‍ നിന്നു 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സത്രത്തിലെത്താം ഇവിടെ നിന്നു 2 മണിക്കൂര്‍ക്കൊണ്ട് ക്യൂവൊന്നും നില്‍ക്കാതെ തന്നെ നേരിട്ട് സന്നിധാനത്തെത്താനാകും എന്നതാണ് ഈ വഴി തിരക്കേറാന്‍ കാരണം. സത്രം വരെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ട്. സത്രത്തില്‍ നിന്നു വനംവകുപ്പ് ദേഹപരിശോധന അടക്കമുള്ളവ നടത്തിയ ശേഷം മാത്രമെ കടത്തി വിടൂ. കടന്ന് പോകുന്ന ഓരോരുത്തരുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഇവിടെ ശേഖരിക്കുകയും ചെയ്യും.
ഇതോടൊപ്പം കടന്ന് പോയവരെല്ലാം സന്നിധാനത്ത് എത്തി എന്നുള്ള പരിശോധനയും നടക്കുന്നുണ്ട്. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രമെ ഇത് വഴി പ്രവേശനം അനുവദിക്കു. വന്യമൃഗങ്ങളുടെ ശല്യം കൂടുതലായതിനാലാണിത്. കൂട്ടം കൂട്ടമായാണ് യാത്രയും.
സത്രത്തിന് ശേഷം ആദ്യമെത്തുന്നത് പുല്ല്മേട്ടിലാണ്. മൊട്ടക്കുന്നുകളിലൂടെയുള്ള യാത്ര ഭക്തര്‍ക്ക് നവ്യഅനുഭവം തന്നെയാണ്. തുടര്‍ന്ന് കാനനഭംഗിയാസ്വദിച്ച് പൂങ്കാവനം കടന്ന് കാനനപാത വഴി സന്നിധാനത്തെത്താനാകും. സത്രത്തില്‍ നിന്നു 13 കിലോമീറ്ററോളമാണ് സന്നിധാനത്തേക്കുള്ള ദൂരം. സത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് വിരി വയ്ക്കാനോ പ്രാഥമിക കര്‍മ്മങ്ങള്‍ക്കോ സൗകര്യങ്ങള്‍ ഇല്ല.
ഇവിടെ സ്വകാര്യ വ്യക്തികളെയാണ് കൂടുതലായും ഭക്തര്‍ ആശ്രയിക്കുന്നത്. ഇത് വഴിയെത്തുന്ന ഭക്തര്‍ ഓരോ വര്‍ഷവും ഏറിവരികയാണ്. മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: