കുറ്റ്യാടി (കോഴിക്കോട്): കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ആസിഡ് കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.
കുറ്റ്യാടി ടൗണിലെ കെഎംസി ആശുപത്രിയിലെ ലാബ് ടെക്നീഷ്യനും ചങ്ങനാശ്ശേരി തൃക്കൊടിത്താനം മൃക്കാഞ്ഞിരം മനോഹരന്റെ മകളുമായ ആതിര(20)യാണ് മരിച്ചത്. ശനി പുലര്‍ച്ചെ ഒരുമണിയോടെയാണ് ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ആസിഡ് അകത്തു ചെന്ന നിലയില്‍ ആതിരയെ കണ്ടെത്തിയത്. ഇതേ സ്ഥാപനത്തില്‍ തന്നെ ഫാര്‍മസിസ്റ്റായ സഹോദരി അഞ്ജലിയും സഹപ്രവര്‍ത്തകരുമാണ് ആതിരയെ അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ആതിരയെയും സഹജീവനക്കാരിയായ വയനാട് സ്വദേശിനിയേയും വെള്ളി രാത്രി കുറ്റ്യാടി ടൗണില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാത്രി 12 മണിയോടെയായിരുന്നു ഇത്. ഡിവൈഎസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ എത്തിയ ശേഷം ഇരുവരെയും പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയക്കുകയായിരുന്നു. ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ആതിരയെ ആസിഡ് അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയത്.
ഒരു വര്‍ഷം മുമ്പ് ഇതേ സ്ഥാപനത്തില്‍ ദുരൂഹസാഹചര്യത്തില്‍ ജീവനക്കാരി മരണപ്പെട്ടിരുന്നെങ്കിലും കാര്യമായ അന്വേഷണങ്ങള്‍ നടന്നിരുന്നില്ല. നരിക്കാട്ടേരി സ്ഫോടന കേസില്‍ പ്രതിയായ ഒരു മുസ്ലിംലീഗ് പ്രവര്ത്തകന് ഈ ആശുപത്രിയില്‍ രാത്രി സമയങ്ങളില്‍ സന്ദര്‍ശകനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറില്‍ യാത്രചെയ്യുമ്പോഴാണ് മരണപ്പെട്ട ആതിരയെയും സഹജീവനക്കാരിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ്സെടുത്തിട്ടുണ്ട്. യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ജെയ്സണ്‍ കെ അബ്രഹാമിന് അന്വേഷണ ചുമതല നല്‍കിയതായി എഡിജിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: