പുതുക്കാട് : അബ്ദുള്‍കലാം കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ തീയ്യതി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ ഓഫീസ് ഉപരോധിച്ചു. ദേശീയ പാതയില്‍ നിന്നും പ്രകടനവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ ഓഫീസിന് മുന്പില് കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. പിന്നീട് പുതുക്കാട് പോലീസ് എത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി.
ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷക്ക് തയ്യാറെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാതെ ഡിസംബര്‍ 13ന് പരീക്ഷ നടത്താനുള്ള സര്‍വ്വകലാശാലയുടെ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്. ഡിസംബര്‍ 13ന് പരീക്ഷ തീയ്യതിയായി സര്‍വ്വകലാശാല നിശ്ചയിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. എന്നാല്‍ പതിനഞ്ച് ദിവസം മുന്‍പ് പരീക്ഷ തീയ്യതി പ്രസിദ്ധപെടുത്തണമെന്ന വ്യവസ്ഥ ലംഘിച്ചാണ് ഒരാഴ്ച സമയം നല്കി പരീക്ഷ തീയ്യതി നിശ്ചയിച്ചത്. ഡിസംബര്‍ രണ്ടിന് നിശ്ചയിച്ചിരുന്ന പരീക്ഷ തലേ ദിവസം അധികൃതര്‍ റദ്ദ് ചെയ്തിരുന്നു. പിന്നീട് ജനുവരിയില്‍ പരീക്ഷ നടത്താമെന്ന നിര്‍ദേശവും സര്‍വ്വകലാശാല പുറപെടുവിച്ചിരുന്നു.ഇതേ തുടര്‍ന്ന് കേരളത്തിന് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സ്വദേശങ്ങളിലേക്ക് പോയിരുന്നു.ഇതിനിടയിലാണ് പുന:ക്രമീകരിച്ച പരീക്ഷ തീയ്യതി സര്‍വ്വകലാശാല പ്രസിദ്ധപെടുത്തിയത്.ജനുവരിയില്‍ പരീക്ഷ നടത്തുമെന്ന് കരുതി തിരിച്ച് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 13 ന് നടത്തുന്ന പരീക്ഷയില്‍ എത്തിചേരാന്‍ കഴിയാത്ത അവസ്ഥയാണ്.വിദേശത്തേക്ക് പോയവരും ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലുമുള്ള നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ കഴിയാതെ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: