ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപണവുമായി തമിഴ് നടന് മന്‍സൂര്‍ അലി ഖാന്. അപ്പോളൊ ആശുപത്രിയില്‍ കഴിയവേ ജയയെ കാണാന്‍ കേന്ദ്ര മന്ത്രിമാരടക്കം കാണാന്‍ എത്തിയെങ്കിലും ആരേയും അനുവദിച്ചിരുന്നില്ലെന്നും മന്‍സൂര്‍ ആരോപിച്ചു.
അപ്പോളൊ ആശുപത്രിയില്‍ ജയലളിത കഴിയവേ ജയയെ നേരില്‍ കാണാനെത്തിയെങ്കിലും അമ്മ സുഖം പ്രാപിച്ചു വരികയാണെന്നും എത്രയും പെട്ടെന്ന് ആശുപത്രി വിടുമെന്നുമാണ് തന്നോട് പറഞ്ഞതെന്നും മന്‍സൂര്‍ പറഞ്ഞു. ആശുപത്രി വാസത്തിനിടെ ജയലളിത സ്വന്തമായി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്തുവെന്ന് ആശുപത്രി അധികൃതരും പാര്‍ട്ടി വൃത്തങ്ങളും അറിയിച്ചിരുന്നത്. പിന്നെയെങ്ങനെയാണ് ജയലളിത പെട്ടെന്ന് മരിക്കുന്നത്. ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്ന അവരുടെ ചിത്രങ്ങള്‍ എന്തുകൊണ്ട് പുറത്തുവിട്ടില്ല. ഇതെല്ലാം സംശയം ഉണര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ ജയലളിതയുടെ മരണം ദുരൂഹത ഉയര്‍ത്തുന്നതാണ്. ഇതില്‍ വിശദമായ അന്വേഷണം നടത്തേണ്ടതാണ്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചവരെ ജയലളിത ഒരിക്കല്‍ പുറത്താക്കിയിരുന്നതാണ്. അതുകൊണ്ടു തന്നെ സംശയങ്ങള്‍ ഏറെ ഉയരുന്നുണ്ട്.
ജയലളിത അനാഥയായതിനാല്‍ ജനങ്ങളാണ് അവര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടത്. ഇതെല്ലാം അറിഞ്ഞുകൊണ്ട് തനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു.
ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നടി ഗൗതമി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനു പിന്നാലെയാണ് മന്‍സൂറിന്റെ പ്രസ്താവന. കൂടാതെ നടന് ശരത് കുമാറും ഇതിനെതിരെ പ്രസ്താവന നടത്തിയിരുന്നു. അതേസമയം ശശികലയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ആരോപിച്ച് മരുമകള്‍ ദീപാ ജയകുമാര്‍ രംഗതെത്തി. ശശികല പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുമെന്ന വിധത്തില്‍ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെയാണ് ദീപ ഇതിനെതിരെ പ്രതികരിച്ചത്. ജയലളിത ആശുപത്രിയില്‍ കഴിയവേ സന്ദര്‍ശിക്കാനെത്തിയെങ്കിലും ശശികല ഇടപെട്ട് അത് നിരുത്സാഹപ്പെടുത്തുകയായിരുന്നെന്നും കുറ്റപ്പെടുത്തി.
അതിനിടെ ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് മരിച്ചവരുടെ എണ്ണം 470 ആയെന്ന് അണ്ണാ ഡിഎംകെ അറിയിച്ചു. മരിച്ച 203 പേരുടെ പട്ടിക ഇന്നലെ പാര്‍ട്ടി പുറത്തുവിട്ടിരുന്നു ചെന്നൈ, വെല്ലൂര്‍, തിരുവല്ലൂര്‍, തിരുന്നാമാലൈ, കുഡല്ലൂര്‍, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചതെന്നായിരുന്നു പാര്‍ട്ടി വിശദീകരണം നല്‍കിയിരിക്കുന്നത്. ജയയുടെ മരണത്തില്‍ മനംനൊന്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: