ആലുവ: ഇന്ത്യയില്‍ തലപൊക്കിയിട്ടുള്ള മാവോവാദികളുടെ പിന്നില്‍ ദേശദ്രോഹശക്തികളാണെന്ന് ചെങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ നടന്ന തപസ്യ കലാസാഹിത്യവേദി സംസ്ഥാന ചിന്തന്‍ ബൈഠക് അഭിപ്രായപ്പെട്ടു. ഇവര്‍ക്ക് ഫണ്ടിംഗ് നടത്തുന്നത് ദേശദ്രോഹശക്തികളാണ്.
സാംസ്കാരിക, സാഹിത്യ, മാധ്യമ മേഖലകളില്‍ ദേശവിരുദ്ധ, അധിനിവേശശക്തികളുടെ ഇടപെടലുകളെ കുറിച്ച് ചിന്തന്‍ബൈഠക് ആശങ്ക രേഖപ്പെടുത്തി. മാവോയിസ്റ്റുകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും പ്രവര്‍ത്തനപദ്ധതി ദേശവിരുദ്ധതയാണ്. അധര്‍മ്മത്തെ ധര്‍മ്മമായി സ്ഥാപിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നതെന്നും അതിനെ പുരോഗമനമായി ചിത്രീകരിക്കുന്ന സാംസ്കാരികപ്രവര്‍ത്തനമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. അടുത്ത കാലത്ത് ഉയര്‍ന്നുവന്ന സംഭവവികാസങ്ങള്‍ അതാണ് കാണിക്കുന്നതെന്നും തപസ്യ വിലയിരുത്തി.
കാളനാകാമെങ്കില്‍ കാളയുമാകാമെന്ന് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികമായി പറഞ്ഞതിനെ പ്രയോഗവല്‍ക്കരിക്കാനായി ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളെ കൂട്ടിവായിക്കുമ്പോള്‍ സാംസ്കരിക പൈതൃകത്തിനു നേരെയുള്ള അവരുടെ നിഷേധാത്മകനിലപാടാണ് വെളിവാകുന്നത്.
ദേശീയഗാനം പാടണമെന്ന പരമോന്നത നീതിപീഠമായ സുപ്രീംകോടതി ഉത്തരവിനെ ചോദ്യം ചെയ്തത് കേരളത്തില്‍ നിന്നുള്ള സാംസ്കാരിക പ്രവര്‍ത്തകരാണ്. ഇത് ഞെട്ടിക്കുന്നതാണെന്ന സുപ്രീംകോടതിയുടെ വിലയിരുത്തലിനെ സാംസ്കാരിക കേരളം തിരിച്ചറിയണമെന്ന് തപസ്യ ആവശ്യപ്പെട്ടു. തപസ്യ സംസ്ഥാന പ്രസിഡണ്ട് കവി എസ്. രമേശന് നായര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് പ്രൊഫ.പി.ജി. ഹരിദാസ്, മുന്‍ പ്രസിഡണ്ടും രക്ഷാധികാരിയുമായ പി.ബാലകൃഷ്ണന്, ജനറല്‍ സെക്രട്ടറി രജിത് കുമാര്‍, ജോ.ജനറല്‍ സെക്രട്ടറി എം. സതീശന്, സംഘടന സെക്രട്ടറി പി. ഉണ്ണികൃഷ്ണന്, സഹസംഘടന സെക്രട്ടറി സി.സി. സുരേഷ്, സംസ്ഥാന ഭാരവാഹികളായ പി. വേണുഗാപാല്‍, പത്രപ്രവര്‍ത്തകരായ കുമാര്‍ പൊന്നപ്പന്, മുരളി പാറപ്പുറം, കവി കല്ലറ അജയന്, തുടങ്ങിയവര്‍ ചിന്തന്‍ ബൈഠകില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു.
അപ്പു, ആര്.വി. രഘുനാഥ്, ആര്.വി. ജയകുമാര്‍, അശോകന് തുടങ്ങിയവര്‍ ബൈഠക്കിന് നേതൃത്വം നല്കി. എല്ലാ ജില്ലകളിലും വിവിധ വിഷയങ്ങളില്‍ ശില്പശാലകളും, മേഖലാ ശിബിരങ്ങളും നടത്താനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: