ചങ്ങനാശ്ശേരി: മാടപ്പള്ളി പഞ്ചായത്ത് മാമ്മൂട് പുളിയാംകുന്ന് റോഡരില്‍ ഒരേക്കറോളം വരുന്ന കാടുകയറി കിടക്കുന്ന ശ്മശാനങ്ങള്‍ വൃത്തിയാക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.കാടുകയറി കിടക്കുന്ന ശ്മശാനത്തില്‍ നിന്നു പാമ്പുകള്‍ റോഡിലേയ്ക്കും സമീപ പുരയിടങ്ങളിലേക്കും ഇഴഞ്ഞെത്തുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ അടുത്തടുത്ത രണ്ടു ദിവസങ്ങളില്‍ മാന്നിലയില് നിന്നും കണിച്ചുകളഞ്ഞു നിന്നും വാവാ സുരേഷെത്തി മൂര്‍ഖന്‍ പാമ്പുകളെ പിടികൂടിയതോടെ നാട്ടുകാരുടെ ഭയം വര്‍ധിച്ചിരിക്കുകയാണ്.
സമീപത്തെ കാടുകയറി കിടക്കുന്ന റബര്‍ തോട്ടങ്ങളിലും പാമ്പ് ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൂന്നാലു വീടുകളില്‍ പാമ്പ് കയറിയിരുന്നു. നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടുവെങ്കിലും കാടു വെട്ടി തെളിച്ചിട്ടില്ല. വ്യത്യസ്ത ആരാധനാലയങ്ങളുടെ സെമിത്തേരിയാണ് മാമ്മൂട്പുളിയാംകുന്ന് റോഡിലുള്ളത്. ശവ സംസ്കാരം കഴിഞ്ഞ് ചായകുടിക്കുന്ന ഗ്ലാസുകളും മറ്റും റോഡില്‍ ഇട്ടിട്ടു പോവുന്നതും പതിവാണ്. നാട്ടുകാരാണ് പിന്നീട് ഇത് വൃത്തിയാക്കുന്നത്.
രാത്രികാലങ്ങളില്‍ റോഡില്‍ വെളിച്ചം ഇല്ലാത്തതു മൂലം കാല്‍നടക്കാരും ബുദ്ധിമുട്ടിലാണ്. കുടുബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുറച്ചു ഭാഗം വൃത്തിയാക്കിയെങ്കിലും കൂടുതല്‍ ഭാഗവും കാടുകയറി കിടക്കുകയാണ്. സെമിത്തേരിയോടു ചേര്‍ന്നു തന്നെ നിരവധി വീടുകളുണ്ട്, രാത്രി കാലങ്ങളില്‍ റോഡില്‍ പാമ്പിറങ്ങുന്നതു മൂലം വാഹനങ്ങള്‍ നിര്‍ത്തി ഇത് കടന്നശേഷം പോവുന്നത് പതിവാണെന്നും ഓട്ടോെ്രെഡവര്‍മാര്‍ പറയുന്നു. സമീപ വാസിയായ യുവാവിനു മുന്‍പ് ഇവിടെവച്ച് പാമ്പ്കടിയേറ്റിരുന്നു. മുന്‍പ് ഓട്ടോയുടെ ടയറിലും പാമ്പ് ചുറ്റിയ സംഭവം ഉണ്ടായിട്ടുണ്ട്. അടിയന്തിരമായി കാടുകയറി കിടക്കുന്ന ശ്മശാനവും റോഡരികും വൃത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: