ശബരിമല:ദേവസ്വം ബോര്‍ഡ്അംഗം എന്ന നിലയില്‍ തന്റെ അഭിപ്രായങ്ങള്‍ ചെവിക്കൊള്ളാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകുന്നില്ലെന്ന വിലാപവുമായി ബോര്‍ഡ് അംഗം കെ. രാഘവന്. ഇന്നലെ സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാര്യത്തിലും ബോര്‍ഡില്‍ കൂട്ടായ ചര്‍ച്ചകളില്ല. തന്നോട് അഭിപ്രായം ചോദിക്കാറുമില്ല. അപകടം ഉണ്ടായ അരവണ പ്ലാന്റിലേക്ക് പ്രസിഡന്റ് പോയപ്പോള്‍ തന്നെ വിളിച്ചില്ലെന്നും അദ്ദേഹം പരാതി പറഞ്ഞു. ഒറ്റയ്ക്ക് പോയല്ല ശബരിമലയില കാര്യങ്ങള്‍ ചെയ്യേണ്ടത്.
കൂട്ടായ പ്രവര്‍ത്തനമാണ് ഇവിടെ വേണ്ടത്. ക്ഷേത്രത്തിന് തൊട്ടടുത്തുള്ള അരവണ പ്ലാന്റ് അവിടെനിന്നും സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടതാണ്. എല്ലാം നിസ്സാരമായി കാണുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത്രയും യന്ത്രസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശബരിമലയില്‍ മെക്കാനിക്ക് വിഭാഗമോ, മെക്കാനിക്കോ നിലവിലില്ല. പമ്പ മുതല്‍ സന്നിധാനംവരെ കാര്യങ്ങള്‍ നോക്കാന്‍ ഒരു ഇലക്ട്രിക്കല്‍ എഇയും ഓവര്‍സിയറും മാത്രമാണുള്ളത്. ഒരു മെക്കാനിക്കല്‍ എന്‍ജിനീയറും സഹായത്തിനായി നാലഞ്ച് ജീവനക്കാരും ഇവിടെ ആവശ്യമാണ്.
ഈ തീര്‍ത്ഥാടന കാലത്തുതന്നെ അതിനുള്ള നടപടി സ്വീകരിക്കണം. ഒരു വര്‍ഷത്തില്‍ വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ നാല് കോടി രൂപയാണ് അടയ്ക്കുന്നത്. ഒരു സബ്ബ്സ്റ്റേഷന് സ്ഥാപിച്ചാല്‍ 35 കോടി രൂപ മതിയാകും. ആരോപണ വിധേയനായ സെക്രട്ടറിയെ ഒഴിവാക്കുന്നത് ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ബോര്‍ഡിന് കത്തുകള്‍ നല്‍കിയെങ്കിലും ഇതുവരെ നടപടിയായില്ല. സ്വജനപക്ഷപാതമാണ് ഇവിടെ നടക്കുന്നത്. പന്തളം കൊട്ടാരവുമായി കൂടിയാലോചിക്കാതെയാണ് ബോര്‍ഡ് കാര്യങ്ങള്‍ നടത്തുന്നതെന്ന് രാഘവന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: