സ്വതന്ത്രമായി ജീവിക്കുകയെന്നത് എല്ലാ ജീവജാലങ്ങളുടെയും ഉള്ളിലുള്ള വാസനയാണ്. ഒരു തത്ത, സ്വര്ണക്കൂട്ടിലടച്ച് നല്ല ഭക്ഷണം കൊടുത്താലും സ്വതന്ത്രമായ ആകാശത്ത് വിഹരിക്കുവാനാണ് ഇഷ്ടപ്പെടുക.
മനുഷ്യരില്‍ ഈ വാസന കൂടുതല്‍ ശക്തമാണ്. ആളുകള്‍, പ്രത്യേകിച്ച് അവരുടെ യൗവനകാലത്ത്, അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെ അച്ചടക്കച്ചിട്ടകളില്നിന്ന് സ്വതന്ത്രരാവാന്‍ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ മൂലക്കല്ലാണ് ഈ അച്ചടക്കമെന്ന് അപൂര്‍വമായി മാത്രമേ അവര്‍ തിരിച്ചറിയുന്നുള്ളൂ. സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍, കോടിക്കണക്കിന് വരുന്ന ഗാലക്സികളിലെ ഗ്രഹങ്ങളും നൂറുകണക്കിന് വരുന്ന വാനജീവികളും അസാമാന്യമായ വേഗതയില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും അവരുടെ ചലനങ്ങളില്‍ തടസ്സമില്ലാത്ത ഒരു ക്രമവും അച്ചടക്കവുമുണ്ട്.
അവയിലൊന്നിന്റെ വേഗതയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും സൂക്ഷ്മമായ അനുപാതങ്ങളില്‍ വലിയ വിപത്തുകള്ക്കിടയാക്കിയേക്കും. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതിനുശേഷം ഈ ക്രമം ഒരു വഴക്കമായിത്തീര്ന്നിരിക്കുകയാണ്. കാറ്റ് വീശുന്നത്, പുഴ ഒഴുകുന്നത്, പൂവ് വിടരുന്നത്, ഋതുഭേദങ്ങള്‍ മാറുന്നത് തുടങ്ങിയവയെല്ലാം ഇതുപോലെ തന്നെ. പ്രകൃതിശക്തികളുടെ പൂര്‍ണമായ അച്ചടക്കമില്ലാതെ ഈ പ്രപഞ്ചത്തിന് ഒരിക്കലും മുന്നോട്ടുപോകാനാവില്ല. ഇതേ പ്രക്രിയ തന്നെയാണ് വ്യക്തിയുടെ ശരീരത്തിലും. രക്തസമ്മര്‍ദം, ഹൃദയമിടിപ്പ്, പഞ്ചസാര, ഉപ്പ്, ധാതുക്കള്‍, വിറ്റമിനുകള്‍, പ്രോട്ടീനുകള്‍, ആസിഡുകള്‍ തുടങ്ങിയവയുടെ അനുപാതം ഇതെല്ലാം ഒരു വ്യക്തിയുടെ ശരീരത്തില്‍ നിശ്ചിതമായ തോതിലായിരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അയാള്‍ക്ക് ഗുരുതരമായ അസുഖം ഉണ്ടാവുകയോ മരണം പോലുമോ സംഭവിക്കാം.
സ്വാതന്ത്ര്യം രണ്ടുവിധം
രണ്ടുവിധത്തിലുള്ള സ്വാതന്ത്ര്യമുണ്ട്. ആദ്യത്തേത് നിഷ്ഠുരവും അപരിഷ്കൃതവുമായ ജീവിതരീതിയുടെ ഫലം. തിരക്കേറിയ പൊതുനിരത്തില്നിന്നുകൊണ്ട് ഭക്ഷണാവശിഷ്ടങ്ങള്‍ ചവച്ചുനില്‍ക്കുന്ന ഒരു പോത്തിനെ പോലെയാണിത്. അത് സൃഷ്ടിക്കുന്ന ട്രാഫിക് ജാം കണക്കിലെടുക്കാതെ ചുറ്റും എണ്ണമറ്റ ശബ്ദകോലാഹലങ്ങളാണ് ഉണ്ടാക്കുന്നത്. പോത്ത്, സംശയംവേണ്ട, വിചിത്രമായ ഒരു സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അത് അസംഖ്യം യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാക്കുന്നുണ്ട്.
രണ്ടാമതൊരുതരം സ്വാതന്ത്ര്യമുണ്ട്. സംഗീതത്തിലെ പൂര്ണവിദഗ്ധനെ പോലെയാണ് അതെന്ന് പറയാം. ഒരു വലിയ പരിചിത സദസ്സിന് മുന്നില്‍ അനായാസേന, അയത്നലളിതമായും സന്തോഷത്തോടെയും തന്റെ സംഗീതോപകരണം പ്രവര്‍ത്തിപ്പിക്കുക എന്നത് ഒരുതരം സ്വാതന്ത്ര്യമാണ്. എന്നാല്‍ ഇത്തരം സ്വാതന്ത്ര്യം ഏകാഗ്രഹവും അച്ചടക്കപൂര്‍ണവും അക്ഷീണവുമായ പരിശീലനത്തിന്റെ ഫലമാണ്. ജീവിതത്തിലെ ഒരുപാട് സന്തോഷങ്ങള്‍ ഇതിനുവേണ്ടി ത്യജിക്കപ്പെട്ടിട്ടുണ്ട്. ഈ വിധത്തിലുള്ള സ്വാതന്ത്ര്യമാണ് ഹിന്ദുമതത്തില്‍ മോക്ഷം എന്ന് ഉദ്ദേശിക്കുന്നത്.
ശ്രീരാമകൃഷ്ണദേവന്റെ അന്തരംഗശിഷ്യനായിരുന്ന സ്വാമി രാമകൃഷ്ണാനന്ദ ഈ രണ്ടുവിധ സ്വാതന്ത്ര്യങ്ങളെ ‘ഇന്ദ്രിയങ്ങളുടെ സ്വാതന്ത്ര്യം’ എന്നും ‘ഇന്ദ്രിയങ്ങളില്‍നിന്നുള്ള സ്വാതന്ത്ര്യം’ എന്നു വിളിക്കുന്നു. ഇന്ദ്രിയങ്ങളുടെ സ്വാതന്ത്ര്യം ജീര്‍ണതയിലേക്ക് നയിക്കുന്ന, അനിയന്ത്രിതമായ സാമൂഹിക ജീവിതത്തില്‍ മുഴുകുന്നതിനുള്ള ലൈസന്സാകുമ്പോള്, ഇന്ദ്രിയങ്ങളില്‍നിന്നുള്ള സ്വാതന്ത്ര്യം ആത്മീയാനന്ദത്തിനും ആത്യന്തികമായ മോചനത്തിനും വഴിതെളിക്കുന്നു.
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഹിന്ദു സങ്കല്പം
1909 ജനുവരി 20 ന് അമേരിക്കന്‍ സന്യാസിനിയായ സിസ്റ്റര്‍ ദേവമാത ബസവഗുഡിയിലുള്ള ശ്രീരാമകൃഷ്ണമഠത്തിന്റെ ബാംഗ്ലൂര്‍ കേന്ദ്രത്തിലെ ക്ഷേത്രപ്രതിഷ്ഠയോടനുബന്ധിച്ച് ഭക്തജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചപ്പോള്‍, ഹിന്ദുക്കളുടെ സ്വാതന്ത്ര്യസങ്കല്പത്തെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി:
ഈ ക്ഷേത്രത്തിന് പകരം ഒരു വര്‍ക്ക്ഷോപ്പോ വ്യവസായ പരിശീലനകേന്ദ്രമോ നിര്‍മിക്കാമായിരുന്നുവെന്ന് ചോദിക്കാന്‍ നിങ്ങളില്‍ ചിലരെങ്കിലും ആഗ്രഹിക്കുന്നുണ്ടാവും. എന്നാല്‍, എന്റെ സുഹൃത്തുക്കളേ, എനിക്ക് ഒരുപക്ഷേ നിങ്ങളേക്കാള്‍ ലോകപരിചയം ഉള്ളതിനാല്‍ പറയട്ടെ, ഈ ലോകത്തിലെ നല്ല കര്‍മങ്ങള്‍ രണ്ടുവിധം ഇതുപോലെ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരാള്‍ ജയിലില്‍ പ്രവര്‍ത്തിക്കുന്നുവെന്നു വിചാരിക്കുക.
ജയില്‍വാസികളുടെ കാര്യത്തിലുള്ള ഉത്കണ്ഠ നിമിത്തം അവര്‍ക്ക് മൃദുമെത്തകള്‍, മുഴുവന്‍ സമയം ഭക്ഷണം, മതിയായ വിശ്രമം എന്നിവ നല്‍കുക എന്നു പറയും. അതേസമയം മറ്റുള്ളവര്‍ പറയുക എന്താണ് ജയില്‍പ്പുള്ളികള്‍ ഭക്ഷിക്കുന്നത്, ഈ ആളുകള്‍ ജയിലിനുള്ളിലാണ്, നമുക്ക് ഇത് തകര്‍ത്ത് ജയില്‍പ്പുള്ളികളെ പുറത്താക്കാം, ഇതുമാത്രമേ അവര്‍ക്ക് സന്തോഷം നല്‍കുകയുള്ളൂ. വാസ്തവം ഇതാണ്, നമ്മള് ഒരിക്കലും നാം ജയിലിലാണെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല, അതുകൊണ്ടാണ് നിരവധി വ്യവസായ പരിശീലന സ്ഥാപനങ്ങള്‍, വയോജനങ്ങള്‍ക്കും വിധവകള്‍ക്കുമായുള്ള അശരണകേന്ദ്രങ്ങള് എന്നിവ ആരംഭിച്ചിരിക്കുന്നത്.
മറ്റൊരര്‍ത്ഥത്തില്‍ പരിത്യാഗമല്ലാതെ മറ്റൊന്നുമല്ല ഇത്. അതുകൊണ്ടാണ്, ഇന്ത്യ വളരെ താഴ്ന്നിട്ടും, അവള് ആത്മീയതലത്തില്‍ ഉയര്‍ന്ന് നിലനില്‍ക്കുന്നത്, അവള് ദുര്‍ബലയായിരുന്നിട്ടും ഉന്നതമായ ആത്മീയശക്തിയുള്ളതായിരിക്കുന്നത്.
നാല് ആശ്രമങ്ങള്‍
ബ്രഹ്മചര്യാശ്രമത്തില്‍ ഒരു വിദ്യാര്‍ത്ഥി ആത്മനിയന്ത്രണത്തിന്റേതായ ജീവിതം നയിക്കുകയും, വൈദികപഠനത്തില് സമര്പ്പിതമായിരിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന അച്ചടക്കസ്വഭാവംകൊണ്ട്, ഒരുവന് ഗൃഹസ്ഥജീവിത്തിലേക്കോ ഗൃഹസ്ഥാശ്രമത്തിലേക്കോ പ്രവേശിക്കുന്നു. ബൃഹദാരണ്യകോപനിഷത്ത് പുരുഷനെയും സ്ത്രീയെയും രണ്ടായി വിഭജിച്ച ധാന്യത്തോടാണ് ഉപമിച്ചിരിക്കുന്നത്. അതായത് അവ തുല്യവും അവിഭാജ്യവുമാണ്. ഭാര്യ എന്നതിന്റെ ഒരു പര്യായപദം ‘അര്‍ദ്ധാംഗി’ എന്നാണ്. ആദര്‍ശാത്മകമായ വിവാഹത്തിലൂടെ ഭാര്യയും ഭര്‍ത്താവും രണ്ടുഭാഗങ്ങളായി ചേര്‍ന്ന് പൂര്‍ണമായ സാമൂഹ്യസമ്പ്രദായമായിത്തീരുന്നു.
ഭാര്യയെ സഹധര്മിണിയെന്നും വിളിക്കാറുണ്ട്. അതിന്റെ അര്‍ത്ഥം ‘ആത്മീയജീവിതത്തിലെ പങ്കാളി’ എന്നാണ്. ഭാര്യയും ഭര്‍ത്താവും പരസ്പരം രണ്ടുപേരുടെയും ആത്മീയമായ വളര്‍ച്ചയ്ക്കുവേണ്ടി സഹായിക്കുന്നു. ഗൃഹസ്ഥാശ്രമിയുടെ അന്തിമമായ ലക്ഷ്യം, കാമനകളുടെ ആനന്ദമല്ല, ഈശ്വരാന്വേഷണത്തില്‍ വ്യാപൃതനാവുകയെന്നതാണ്. വാനപ്രസ്ഥിയും സന്യാസിയും അവരുടെ മുഴുവന്‍ ജീവിതവും ഈശ്വരസാക്ഷാത്കാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. അത് ആത്മാവിന്റെ പൂര്ണസ്വാതന്ത്ര്യത്തിന്റെ പര്യായമാണ്. അങ്ങനെ വര്ണാശ്രമസമ്പ്രദായം വ്യക്തിയുടെ ആത്യന്തികലക്ഷ്യമായ, അന്തിമമായ സ്വാതന്ത്ര്യത്തിനുവേണ്ടി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് കാണാം.
ബ്രാഹ്മണന് മാതൃകാപരനായ ഈശ്വരപുരുഷനും ബ്രഹ്മം അല്ലെങ്കില്‍ ഈശ്വ (ബ്രഹ്മ വിജനതി ബ്രാഹ്മണാഃ)സാക്ഷാത്കാരം നേടിയവനുമാണ്. ക്ഷത്രിയന് സമൂഹത്തിലെ നീതി സംരക്ഷിക്കുന്നവനാണ്. ബ്രാഹ്മണന് നീതിക്കപ്പുറത്തുപോലും പോയി എപ്പോഴും ബ്രഹ്മബോധം സൃഷ്ടിക്കുന്നു. ബാക്കിയുള്ള വര്‍ണങ്ങള്‍ ആത്മീയ പരിണാമത്തിലെ വിവിധഘട്ടങ്ങളാണ്. ഹിന്ദുമതത്തില്‍, നാല് വര്‍ണങ്ങള്‍ സൂക്ഷ്മശരീരത്തിലെ നാല് പ്രധാനപ്പെട്ട ഭാഗങ്ങളായാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. അവ ശിരസ്സ്, കൈകള്‍, തുട, പാദം എന്നിവയാണ്. ഈ രൂപകം ഉയര്‍ത്തിപ്പിടിക്കുന്നത് നാല് ജാതികളുടെയും സമൂഹത്തിന്റെ ക്ഷേമത്തിനും മാനുഷിതയ്ക്കും വേണ്ടിയുള്ള പരസ്പരാശ്രിതത്വമാണ്. ഏതെങ്കിലും ഒരു ജാതിയെ മറ്റുള്ള ജാതികള്‍ ചൂഷണം ചെയ്യുന്നത് മുഴുവന്‍ സംവിധാനത്തിന്റെയും ശക്തി ക്ഷയിപ്പിക്കുമെന്ന് ഇത് മുന്നറിയിപ്പ് നല്കുന്നു. നൂറ്റാണ്ടുകള്‍ നീണ്ട ഹിന്ദുസാമൂഹ്യക്രമത്തിന്റെ ബുദ്ധിപൂര്‍വകമായ അനുഭവസമ്പത്തും പരീക്ഷണാത്മകതയുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പറയാം.
ഓരോ ഹിന്ദുവിന്റെയും ലക്ഷ്യം, അന്തിമമായി, ഒരു ബ്രാഹ്മണനായിത്തീരുക, ഈശ്വരപുരുഷനായിത്തീരുകയെന്നതാണ്. ബ്രാഹ്മണന് അവന്റെ ആത്മീയനന്മയുടെ ഫലമായി വംശീയ സംസ്കാരത്തിന്റെ ഉടയവനായി സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നു. സ്വയംപരിത്യാഗം, ദാരിദ്ര്യം, ആത്മനിയന്ത്രണം, ആത്മീയവും ബുദ്ധിപരവുമായ നേട്ടങ്ങള്‍ എന്നിവയുടെ അളവിനനുസൃതമായാണ് വര്‍ണസമ്പ്രദായം കണക്കാക്കപ്പെടുന്നത്. എല്ലാത്തിനുമുപരി പൂര്‍ണമായ സ്വാതന്ത്ര്യവുമായുള്ള ഒരു വ്യക്തിയുടെ സാമീപ്യവും. ഈ മാനദണ്ഡം വച്ച് നോക്കിയാല്‍ ബ്രാഹ്മണനാണ് ഈശ്വരനോട് അടുത്തുനില്ക്കുന്നതും പരമാവധി സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതും. പ്രധാനപ്പെട്ട ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടത്, യഥാര്‍ത്ഥ ഹിന്ദു സങ്കല്പത്തില്, വര്‍ണം ജന്മാധിഷ്ഠിതമല്ല, അവനില്‍ അന്തര്‍ലീനമായ പ്രകൃതിക്കും ഗുണങ്ങള്‍ക്കും അനുസൃതമായാണ് എന്നു കാണാം. ഈ ചര്‍ച്ച യഥാര്‍ത്ഥ സങ്കല്പത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വര്‍ണവ്യവസ്ഥ ഇന്ന് അവ്യക്തവും യഥാര്ത്ഥരൂപത്തില്നിന്ന് വഴിപിഴച്ചതും ആയിത്തീര്‍ന്നിരിക്കുന്നു.
സ്വാതന്ത്ര്യം-ഉപനിഷത്തുകളുടെ ജീവവായു
ഹിന്ദുമതത്തെപ്പോലെ ലോകത്തിലെ ഇതരമതങ്ങളൊന്നുംതന്നെ മാനുഷിക ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യമെന്ന നിലയില്‍ ആത്മീയ സ്വാതന്ത്ര്യം നേടേണ്ടതിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നില്ല. ഭൂരിഭാഗം മതങ്ങളും സ്വര്‍ഗത്തെയും സ്വര്‍ഗീയ ജീവിതത്തെയും ദൈവത്തെയും മരണാനന്തര ലോകത്തെയും കുറിച്ച് പറയുമ്പോള്‍, ഹിന്ദുമതത്തിലെ ചിന്താപദ്ധതികള്‍ മാത്രമാണ് മനുഷ്യജന്മത്തിന്റെ ആത്യന്തിക ലക്ഷ്യമായ പൂര്‍ണസ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ജീവാത്മാവും പരമാത്മാവും തമ്മിലെ ലയത്തെക്കുറിച്ച് പറയുന്നത്.
ഈ സ്വാതന്ത്ര്യത്തെ ഇവിടെവച്ച് സാക്ഷാത്കരിക്കുമ്പോള്‍, ഈ ഭൂമിയില്‍ നാം ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ അത് സാര്ത്ഥകമാവൂയെന്ന് പറയുന്നിടത്തോളംവരെ ഉപനിഷത്തുകള്‍ പോകുന്നുണ്ട്. അല്ലാത്തപക്ഷം നമ്മുടെ ജീവിതം വലിയൊരു ദുരന്തമായിത്തീരും. ബൃഹദാരണ്യകോപനിഷത്തില്‍ ‘സ്വാതന്ത്ര്യം’ എന്ന വാക്കും അനശ്വരത, മുക്തി എന്നിങ്ങനെയുള്ള അതിന്റെ പര്യായപദങ്ങളും 70 ലധികം തവണ ആവര്‍ത്തിക്കുന്നുണ്ട്. ഛാന്ദോഗ്യോപനിഷത്തില്‍ ഇതേ വാക്കുകള്‍ 125 തവണ ആവര്‍ത്തിക്കുന്നു. സംശയമേതുമില്ലാതെ സ്വാമി വിവേകാനന്ദന് ഉപനിഷത്തുകള്‍ സ്വാതന്ത്ര്യത്തിന്റെ കാവല്ഭടന്മാരാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
(നാളെ: സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വാമി വിവേകാനന്ദന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: