തലവടി(ആലപ്പുഴ): ആദിപരാശക്തിയായ ചക്കുളത്തമ്മയ്ക്ക് ഭക്തലക്ഷങ്ങളുടെ ആത്മസമര്‍പ്പണമായി പൊങ്കാല. നാടിനെ യജ്ഞശാലയാക്കി വനദുര്‍ഗ്ഗയായ ചക്കുളത്തമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് ഭക്തര്‍ സായൂജ്യം നേടി. നാടിന്റെ നാനാഭാഗത്തു നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും പോലും പതിനായിരക്കണക്കിന് സ്ത്രീകളാണ് പുത്തന്‍ കലത്തില്‍ പുത്തനരി നിവേദ്യവുമായി ഭഗവതി ദര്‍ശനത്തിന് കണ്ണുനട്ട് കാത്തിരുന്നത്.
പുലര്‍ച്ചെ നാലിന് ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് വിളിച്ചുചൊല്ലിപ്രാര്ത്ഥനയ്ക്കുശേഷം ഒന്‍പതിന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്രശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പകര്‍ന്നു. തുടര്‍ന്ന് നിരവധി കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന വായ്ക്കുരവകളും ആര്‍പ്പുവിളികളും നിറഞ്ഞ് പ്രദേശമാകെ ദേവീസ്തുതികള്‍ കൊണ്ട് മുഖരിതമായി. ആയിരങ്ങള്‍ ഒരുക്കിവച്ചിരിക്കുന്ന നിവേദ്യ അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി നേതൃത്വം നല്കി. ജല വിഭവ വകുപ്പ് മന്ത്രി മാത്യു. ‘ടി. തോമസാണ് പൊങ്കാല ഉദ്ഘാടനം ചെയ്തത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഭദ്രദീപം തെളിയിച്ചു. പിന്നീട് അഞ്ഞൂറിലേറെ വേദപണ്ഡിതരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നെള്ളിച്ച് പൊങ്കാല നിവേദിച്ചു. തുടര്‍ന്ന് ദിവ്യാഭിഷേകവും ഇവിടുത്തെ മാത്രം പ്രത്യേകതയായ ഉച്ചദീപാരാധനയും നടന്നു. തകഴി, തിരുവല്ല, ചെങ്ങന്നൂര്‍, മാന്നാര്‍, വീയപുരം, മുത്തൂര്‍ എന്നിവിടങ്ങളിലടക്കം ഏതാണ്ട് എഴുപത് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭക്തര്‍ പൊങ്കാല അര്‍പ്പിച്ചത്. വൈകിട്ട് സംസ്ക്കാരിക സമ്മേളനവും തുടര്‍ന്ന് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നിയും പകര്‍ന്നു.
യുഎന്‍ വിദഗ്ദ്ധ സമിതി ചെയര്മാന് ഡോ. സി.വി. ആനന്ദബോസാണ് കാര്‍ത്തികസ്തംഭത്തില്‍ അഗ്നി പ്രോജ്ജ്വലിപ്പിച്ചത്. അഭൂതപൂര്‍വ്വമായ തിരക്കാണ് ഇത്തവണ പൊങ്കാല അര്പ്പിക്കാനുണ്ടായത്. അമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് മനം നിറഞ്ഞ് വരും വര്‍ഷങ്ങളിലും ശക്തിസ്വരൂപിണിക്ക് മുന്നില്‍ നൈവേദ്യവുമായെത്താന് കടാക്ഷം ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയോടെയാണ് ഓരോ ഭക്തയും മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: