തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയും ക്രമക്കേടുകളും മാത്രം അന്വേഷിക്കാനായി പ്രത്യേക വിജിലന്‍സ് യൂണിറ്റ് രൂപീകരിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഇതിനായി പ്രത്യേക വിജിലന്‍സ് യൂണിറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. എറണാകുളം കേന്ദ്രീകരിച്ചായിരിക്കും യൂണിറ്റ് പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
നിലവിലെ സംവിധാനത്തില്‍ നിന്നു കൊണ്ട് കണ്‍സ്യൂമര്‍ഫെഡ് അഴിമതി നിശ്ചിതസമയത്തിനുള്ളില്‍ അന്വേഷിച്ചു തീര്ക്കാനാകുകയില്ലെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഴിമതിയും ക്രമക്കേടും നടത്തിയ പല ഉന്നതരും ഇപ്പോഴും ഉന്നതസ്ഥാനങ്ങളില്‍ തന്നെ തുടരുന്നതും അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വിജിലന്‍സില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്നത് അന്വേഷണത്തെ ബാധിക്കുന്നു.
വിജിലന്‍സിന്റെ ഒന്ന്, രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരം കേന്ദ്രമാക്കിയാണ്. അതിനാല്‍ മധ്യകേരളത്തിലെയും മലബാറിലെയും കേസുകളില്‍ വിജിലന്‍സിന് ഫലപ്രദമായി ഇടപെടാനാകുന്നില്ല. ജീവനക്കാരുടെ കുറവുമൂലമുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് പുറമെ ഇതും പ്രതിസന്ധി ഉണ്ടാക്കുന്നു. ഇതെല്ലാം പരിഗണിച്ചാണ് കണ്‍സ്യൂമര്‍ഫെഡ് അഴിമതി അന്വേഷിക്കാന്‍ പുതിയ യൂണിറ്റ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ആഭ്യന്തരവകുപ്പിന് കത്തെഴുതിയത്. ജേക്കബ് തോമസിന്റെ ആവശ്യം ന്യായമാണെന്നു കണ്ടാണ് പ്രത്യേക യൂണിറ്റിന് സര്‍ക്കാര്‍ അനുമതി നല്കാന് തീരുമാനിച്ചത്.
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് നാലുവര്‍ഷത്തിനിടെ 35 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറുടെ ചുമതല ഏറ്റെടുത്തശേഷം 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോടികളുടെ ക്രമക്കേടുകള്‍ കണ്ടെത്തിയെങ്കിലും രണ്ടുപേര്‍ക്കെതിരെ മാത്രമാണ് വകുപ്പുതല നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. വിജിലന്‍സിന്റെ ശുപാര്ശയിന്മേല് മുന്‍ ചീഫ് ജനറല്‍ മാനേജര്‍ ജയകുമാര്‍, റീജിയണല്‍ മാനേജര്‍ സ്വിഷ് സുകുമാരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ഉണ്ടായത്. ബാക്കിയുള്ള ഉന്നതരെല്ലാവരും സുരക്ഷിതരായി തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരുന്നു.
60 കോടിയുടെ അഴിമതി നടന്നെന്ന് തെളിഞ്ഞ ഓപ്പറേഷന് അന്നപൂര്ണയെക്കുറിച്ചുള്ള രണ്ടു കേസുകളുടെ അന്വേഷണം ആരംഭിച്ചിട്ട് മൂന്നുവര്‍ഷമായി. ഇതുവരെ പ്രതികള്‍ പിടിയിലായിട്ടില്ല. ഇതുള്‍പ്പെടെ ഏഴ് എഫ്ഐആറുകളില്പെട്ട മുന്‍ റീജിയണല്‍ മാനേജരായ, ഭരണകക്ഷി യൂണിയനില്‍പ്പെട്ട എം. ഷാജി ഇപ്പോഴും സര്‍വീസില്‍ തുടരുന്നു. ഐഎന്‍ടിയുസി നേതാവായ ആര്. പ്രദീപ്കുമാര്‍ ആറു കേസുകളില്‍ പ്രതിയാണ്. ഐടി വിഭാഗത്തില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് ഏഴും നീതി വിഭാഗത്തില്‍ എട്ടും കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തു. പുറമെ മറ്റൊരു അഞ്ചു കേസുകളില്‍ ത്വരിത പരിശോധന നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: