മുംബൈ: നായകന് വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയും (235), ജയന്ത് യാദവിന്റെ (104) ആദ്യ സെഞ്ചുറിയും നല്കിയ മികവില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ ജയത്തിലേക്ക്. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ഇനിയും 49 റണ്‍സ് വേണ്ട ഇംഗ്ലണ്ട് നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സില്‍. സ്കോര്‍: ഇംഗ്ലണ്ട് – 400, 182/6, ഇന്ത്യ – 631.
വിരാടും ജയന്തുമായിരുന്നു ഇന്നലെ ഇന്ത്യയുടെ താരങ്ങള്‍. ഞായറാഴ്ച ആഘോഷിക്കാന്‍ വാംഖ്ഡെ നിറഞ്ഞു കവിഞ്ഞ ഗ്യാലറിക്ക് വിരുന്നൊരുക്കി ഇരുവരും. ഏഴിന് 451 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന സഖ്യം ഇംഗ്ലീഷ് ബൗളര്‍മാരെ തീര്‍ത്തും നിരാശരാക്കി. ഉച്ചഭക്ഷണത്തിനു ശേഷം ആദ്യം വിരാട് ഇരട്ട ശതകം തികച്ചു. പിന്നാലെ ജയന്ത് സെഞ്ചുറിയും. 340 പന്തില്‍ 25 ഫോറും ഒരു സിക്സറുമടക്കം 235 റണ്‍സ് നേടിയ വിരാടിനെ ക്രിസ് വോക്സ്, ആന്‍ഡേഴ്സണിന്റെ കൈയിലെത്തിച്ചു. മൂന്നക്കം പിന്നിട്ട് അധികം വൈകാതെ ജയന്തും മടങ്ങി. 204 പന്തില്‍ 15 ഫോറുകളോടെ 104 റണ്‍സെടുത്ത ജയന്തിനെ റഷീദിന്റെ പന്തില്‍ ബെയര്‍സ്റ്റൗ സ്റ്റംപ് ചെയ്ത് പുറത്താക്കി.
ഒമ്പതാമനായിറങ്ങി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യാക്കാരനായി ഓഫ് സ്പിന്നര്‍, ചരിത്രത്തിലെ ഇരുപതാമനും. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്ത 241 റണ്‍സ് ഈ വിക്കറ്റില്‍ ഇന്ത്യയുടെ മികച്ചത്. മുഹമ്മദ് അസറുദ്ദീനും അനില്‍ കുംബ്ലെയും 20 വര്‍ഷം മുന്‍പ് ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 161 റണ്‍സ് പഴങ്കഥ. നാലു വിക്കറ്റെടുത്ത ആദില്‍ റഷീദ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങിയത്. മോയിന്‍ അലിയും ജോ റൂട്ടും രണ്ടു വീതവും വോക്സ്, ബാള്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
രണ്ടാമിന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ കഴിഞ്ഞ ഇന്നിങ്സിലെ സെഞ്ചുറിക്കാരന്‍ കീറ്റന്‍ ജെന്നിങ്സിനെ നഷ്ടം. അക്കൗണ്ട് തുറക്കാതെ ഭുവനേശ്വറിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടുകയും പൂജ്യത്തിന് പുറത്താകുകയും ചെയ്യുന്ന നാലാമത്തെ താരമാണ് ജെന്നിങ്സ്. 20 വര്‍ഷം മുന്‍പ് മുഹമ്മദ് വസീമാണ് അവസാനം ഇത്തരത്തില്‍ പുറത്തായത്. ജോ റൂട്ടിന്റെയും (77), ജോണി ബെയര്‍സ്റ്റൗവിന്റെയും (50 നോട്ടൗട്ട്) അര്‍ധശതകങ്ങള്‍ ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷ നല്കി. എന്നാല്‍, റൂട്ടിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ജയന്ത് യാദവ് ഇന്ത്യയെ തിരികെയെത്തിച്ച് ബൗളിങ്ങിലും തന്റെ ഭാഗം ഭംഗിയാക്കി.
ദിവസത്തെ അവസാന ഓവറില്‍ ജേക്ക് ബാള്‍ പുറത്തായത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. കുക്കും (18), സ്റ്റോക്സും (18) പൊരുതാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അശ്വിനും ജഡേജയും രണ്ട് വീതും വിക്കറ്റെടുത്തപ്പോള്‍, ജയന്തിനും ഭുവനേശ്വറിനും ഓരോന്ന് വീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: