തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സാങ്കേതികസര്‍വകലാശാലയുടെ കീഴിലുള്ള ക്യാമ്പസുകളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും വിദ്യാഭ്യാസബന്ദ് നടത്തുമെന്ന് എബിവിപി സംസ്ഥാനസെക്രട്ടറി പി. ശ്യാംരാജ് അറിയിച്ചു. സാങ്കേതിക സര്‍വകലാശാലയില്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണിതെന്നും പി. ശ്യാംരാജ് പറഞ്ഞു.
ഡിസംബര്‍ രണ്ടിന് നടത്തേണ്ടിയിരുന്ന പരീക്ഷ മാറ്റിവച്ചുവെന്ന് അറിയിക്കുന്നത് ഡിസംബര്‍ ഒന്നിന് മാത്രമാണ്. മാറ്റിവച്ച പരീക്ഷകള്‍ ജനുവരിമാസത്തിലേ നടത്തൂവെന്ന് മാധ്യമങ്ങളിലൂടെ അറിയിച്ചത് പ്രോ-വൈസ്ചാന്‍സലര്‍ അബ്ദുല്‍ റഹ്മാനാണ്. തുടര്‍ന്ന് കേരളത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുകയും ചെയ്തു. 13 ന് പരീക്ഷകള്‍ പ്രഖ്യാപിച്ചതിനാല്‍ എന്‍ആര്‍ഐ ഉള്‍പ്പെടെ കേരളത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിക്കില്ല. പ്രോ-വൈസ്ചാന്‍സലറുടെ തെറ്റായ നടപടി കാരണം ഒരു വിദ്യാര്‍ത്ഥിക്കുപോലും പരീക്ഷയെഴുതാന്‍ സാധിക്കാത്തത് എബിവിപിക്ക് അംഗീകരിക്കാനാകില്ല.
പ്രശ്നപരിഹാരത്തിന് എബിവിപിയുമായി ഇന്ന് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച വിദ്യാഭ്യാസമന്ത്രി അവസാനനിമിഷം പിന്മാറി. ഇതില്‍ പ്രതിഷേധിച്ച് സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച വിദ്യാഭ്യാസമന്ത്രിയുടെ വസതിക്കു മുന്നില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയിരുന്നു. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്റ്റിനി ജോണ്‍, തൃശൂര്‍ ജില്ലാ കണ്‍വീനര്‍ രമ്യ തുടങ്ങി നിരവധി വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിക്കുകയും അറസ്റ്റു ചെയ്തുനീക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് എബിവിപി ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനങ്ങളും നാളെയും മറ്റന്നാളും സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദ് നടത്തുവാനും തീരുമാനിച്ചതെന്ന് ശ്യാംരാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: