സ്വന്തം ലേഖകന്‍
മലപ്പുറം: ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും സുതാര്യമായ കൈമാറ്റത്തിനുമായി നിലവില്‍ വന്ന 2013ലെ വഖഫ് ആക്ട് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി പരാതി. ഇക്കാര്യത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരും ഒരേ നയമാണ് പിന്തുടരുന്നത് അതുകൊണ്ട് തന്നെ ന്യൂനപക്ഷക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ കൈക്കലാക്കുകയാണെന്നും പരാതി ഉയരുന്നു. 2013ലെ വഖഫ് ആക്ട് 80-ാം വകുപ്പ് പ്രകാരം വഖഫ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മൂന്നംഗ ട്രൈബ്യൂണല്‍ വേണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഈ മൂന്നംഗ ട്രൈബ്യൂണലില്‍ ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ഒരാളും അസിസ്റ്റന്റ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്റെ (എഡിഎം) റാങ്കില്‍ കുറയാത്ത ഒരാളും ഇസ്ലാം മത- ശരിയത്ത് നിയമങ്ങളില്‍ നല്ല പ്രാവീണ്യമുള്ള ഒരാളും വേണമെന്നാണ് വ്യവസ്ഥ.
എന്നാല്‍, നാളിതു വരെ അത്തരമൊരു കാര്യം നടപ്പാക്കാന്‍ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് താല്പര്യം കാണിച്ചിട്ടില്ല. കൊല്ലത്തും എറണാകുളത്തും കോഴിക്കോട്ടും ട്രൈബ്യൂണല്‍ ഉണ്ടെങ്കിലും അവയെല്ലാം ഏകാംഗ ട്രൈബ്യൂണലാണ്. മാത്രമല്ല, കോടിക്കണക്കിന് വരുന്ന വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് താല്പര്യമുള്ള രാഷ്ട്രീയക്കാരെയാണ് ഈ ഏകാംഗ ട്രൈബ്യൂണലില്‍ പോലും നിയമിച്ചിരിക്കുന്നത്.
എണ്ണമറ്റ കേസുകളാണ് ഇപ്പോള്‍ ഈ ട്രൈബ്യൂണല്‍ മുമ്പാകെ കെട്ടിക്കിടക്കുന്നത്. മാത്രമല്ല, നഷ്ടപ്പെടുത്തിയ വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാനുള്ള കേസുകളുടെ നടത്തിപ്പും കാര്യക്ഷമമല്ല. കാരണം, അവിടെയും കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് നിയമിക്കുന്നത് ഏകാംഗ കൗണ്‍സിലിനെ മാത്രമാണ്. അത് അവസാനിപ്പിച്ച് സര്‍ക്കാര്‍ പ്ലീഡര്‍മാരെ നിയമിച്ചാല്‍ മാത്രമേ ഇതിന് പരിഹാരമാകൂ.
കേന്ദ്ര വഖഫ് കൗണ്‍സില്‍, കേന്ദ്രീകൃത വഖഫ് അസറ്റ് സര്‍വ്വേ നടത്തുന്നതിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനോടും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്ക്കാരിനോടുംആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള സര്‍വ്വേ 10 ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല. ചില മുത്തവല്ലിമാര്‍ വഖഫ് സ്വത്തുക്കള്‍ കൈക്കലാക്കുകയാണെന്ന വ്യാപക പരാതി ഉയര്‍ന്നിട്ടും അന്വേഷിക്കാനോ നടപടികള്‍ സ്വീകരിക്കാനോ ഇരുസര്‍ക്കാരുകളും തയ്യാറായില്ല. വഖഫ് ഡിവിഷണല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിച്ച് നല്‍കണമെന്ന് കേന്ദ്ര വഖഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന വഖഫ് ബോര്‍ഡ് തിരിഞ്ഞ് നോക്കിയില്ല.
വഖഫ് സ്വത്തുക്കള്‍ മുസ്ലീങ്ങള്‍ക്ക് ഉതകുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തൊന് പ്രത്യേക സംവിധാനം കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനെതിരെ സംസ്ഥാന വഖഫ് ബോര്‍ഡ് മുഖം തിരിക്കുകയാണ് ചെയ്യുന്നത്. കേന്ദ്രം നല്കുന്ന ന്യൂനപക്ഷ ക്ഷേമനിധി കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിരവധി ഉണ്ടെങ്കിലും അവയില്‍ ഭൂരിപക്ഷവും പാവപ്പെട്ട മുസ്ലീങ്ങളെ വഞ്ചിക്കുകയാണെന്നത് കാലങ്ങളായുള്ള പരാതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: