സ്വന്തം ലേഖകന്‍
ശാസ്താംകോട്ട: കുന്നത്തൂരിന്റെ വികസനപദ്ധതികളും പരിഷ്കരണനടപടികളും കുത്തഴിഞ്ഞ നിലയില്‍. മണ്ഡലത്തോട് ആത്മാര്‍ത്ഥത ഇല്ലാത്ത എംഎല്‍എയും വികസനത്തെ രാഷ്ട്രീയകണ്ണുകൊണ്ട് വീക്ഷിക്കുന്ന ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഈ കുത്തഴിഞ്ഞ അവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. ശാസ്താംകോട്ട ടൗണിലെ പുറമ്പോക്കുകയും കോടികള്‍ മുടക്കി പണി പൂര്‍ത്തിയാക്കിയ കെഎസ്ആര്‍ടിസിയുടെ ഡിപ്പോയും ഗ്യാരേജും ഭരണിക്കാവിലെ പ്രൈവറ്റ് ബസ് സ്റ്റാന്റും ഭരണിക്കാവ് ടൗണിലെ ട്രാഫിക് പരിഷ്കാരവും ഓട്ടോറിക്ഷ പുനര്‍വിന്യാസവും വരെ കുത്തഴിഞ്ഞ നിലയിലാണ്. പ്രഖ്യാപിച്ച വികസനപദ്ധതികള്‍ എല്ലാം പാതിവഴിയില്‍ തകിടം മറിയുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. കാര്യഗൗരവവും മണ്ഡലത്തോട് വിധേയത്വവുമില്ലാത്ത എംഎല്‍എ നാടിന് തന്നെ ശാപമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ശാസ്താംകോട്ട ടൗണിലെ റവന്യു പുറമ്പോക്ക് പത്തേക്കര്‍ 90 സെന്റാണെന്നാണ് സര്‍ക്കാര്‍ കണക്ക്. രണ്ട് വര്‍ഷം മുമ്പ് വിവരാവകാശനിയമപ്രകാരം ലഭിച്ച വിവരമാണിത്. എന്നാല്‍ നിലവില്‍ റവന്യൂ പുറമ്പോക്കെന്ന് ചൂണ്ടിക്കാണിക്കാന്‍ രണ്ടോ മൂന്നോ ഏക്കര്‍ സ്ഥലം മാത്രമാണുള്ളത്. ബാക്കിവരുന്ന പ്രദേശങ്ങളെല്ലാം കയ്യേറിക്കഴിഞ്ഞു. നിരവധി താലൂക്ക് വികസനസമിതിയോഗങ്ങളിലും കളക്ടര്‍ അടക്കമുള്ള റവന്യൂ ഉന്നതര്‍ പങ്കെടുത്ത യോഗങ്ങളിലും പുറമ്പോക്ക് ഒഴിപ്പിക്കാന്‍ തീരുമാനങ്ങള്‍ ഉണ്ടായെങ്കിലും ഒന്നും നടപ്പായില്ല. വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനമൊട്ടാകെ നടന്ന കയ്യേറ്റഭൂമി ഒഴിപ്പിക്കലിലും ശാസ്താംകോട്ടയില്‍ ചെറുവിരല്‍ അനങ്ങിയില്ല. കഴിഞ്ഞയാഴ്ച താലൂക്ക് വികസനസമിതി യോഗം കൂടി പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ തീരുമാനിച്ചു. സര്‍വെയര്‍മാരെ നിയോഗിച്ച് പുറമ്പോക്ക് സ്ഥലം അളന്നുതിട്ടപ്പെടുത്തിയതിന് ശേഷം കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായിരുന്നു തീരുമാനം. ഇതിന് മതിയായ സര്‍വെയര്‍മാരെ ലഭ്യമാക്കുന്നതിന് എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍മാരെയും ചുമതലപ്പെടുത്തി. എന്നാല്‍ പിന്നീട് അതിന്റെ ഒരു നീക്കവും ഉണ്ടായില്ല.
2006 ഫെബ്രുവരിയിലാണ് കെഎസ്ആര്‍ടിസി ഡിപ്പോ വിഭാവനം ചെയ്തത്. നാടിന്റെ ആഘോഷമാക്കിമാറ്റിയ അന്നത്തെ ചടങ്ങ് ഗതാഗതമന്ത്രിയായിരുന്ന എന്‍.ശക്തനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞതല്ലാതെ പിന്നീട് ഒരു വികസനപ്രവര്‍ത്തനവും ഉണ്ടായില്ല. ഒരു സ്റ്റേഷന്‍മാസ്റ്ററെ മാത്രം ജീവനക്കാരനായി നിയോഗിച്ചു. ഉദ്ഘാടനത്തിന് തുടങ്ങിയ സര്‍വീസുകളെല്ലാം ഘട്ടംഘട്ടമായി നിലച്ചു. സ്റ്റേഷന്‍മാസ്റ്ററെ വര്‍ക്കിങ് അറേഞ്ച്മെന്റില്‍ മാറ്റി നിയമിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ ഒന്നും ഡിപ്പോയിലേക്ക് കയറാതായി. തുടര്‍ന്ന് ഉണ്ടായ നിരവധി പ്രക്ഷോഭപരിപാടികളുടെ ഫലമായി അധികൃതര്‍ ഇടപെട്ടു. ഗ്യാരേജ് ഇല്ലാത്തതാണ് ഡിപ്പോ സജീവമാക്കനുള്ള സാങ്കേതികതടസമെന്ന് വിശദീകരണം വന്നു. തുടര്‍ന്ന് ഇതിനായി ശാസ്താംകോട്ട ഭരണിക്കാവ് റൂട്ടില്‍ മണ്ണെണ്ണമുക്കിന് താഴെ ഗ്യാരേജിന് ഒരേക്കര്‍ സ്ഥലമെടുത്തു. രണ്ട് കോടി രൂപയും മുടക്കി ഗ്യാരേജും നിര്‍മിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ഇപ്പോള്‍ പറയുന്നത് തല്ക്കാലം ഡിപ്പോ തുടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ്. ഇതിനുള്ള കാരണവും നിരത്തി. ഡിപ്പോ പൂര്‍ണനിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാസം 35 ലക്ഷം രൂപയിലേറെ വേണം. ഇതിനുള്ള വരുമാനം ഡിപ്പോയില്‍ നിന്നും ലഭിക്കില്ലത്രെ. ഇതോടെ ഡിപ്പോയും ഗ്യാരേജും സാമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും താവളമായി. ‘
ഭരണിക്കാവിലും ഇതേനിലയില്‍ കോടികള്‍ മുടക്കി മുസലിയാര്‍ ഫാം നികത്തി പ്രൈവറ്റ് ബസ് സ്റ്റാന്റ് നിര്‍മിച്ചു. ഭരണിക്കാവ് ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ഏറെ നാളത്തെ പ്രക്ഷോഭത്തിന്റെ ഫലമായാണ് സ്റ്റാന്റ് നിര്‍മിച്ചത്. എന്നാല്‍ ബസുകള്‍ തുടക്കത്തില്‍ കയറാതായതോടെ പോലീസ് സംവിധാനം കര്‍ശനമായി ഇടപെട്ട് ബസുകളെ സ്റ്റാന്റില്‍ കയറ്റി. എന്നാല്‍ ഇതൊന്നും ഏറെ നാള് നീണ്ടില്ല. ബസുകള്‍ പലതും സ്റ്റാന്റില്‍ കയറാതായി. പലതവണ ഇതുസംബന്ധിച്ച് പ്രശ്നങ്ങള്‍ ഉടലെടുത്തു. ബസുകള്‍ കയറും കയറാതാകും എന്ന അവസ്ഥ തുടര്‍ന്നുപോയി. ഇപ്പോഴുള്ള അവസ്ഥയാകട്ടെ വീണ്ടും പഴയപടിയായി.
പ്രൈവറ്റ് ബസ് സ്റ്റാന്റും ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായിട്ടുണ്ട്. ഭരണിക്കാവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം നിലവില്‍ വന്നു. ഏറെക്കാലം നോക്കുകുത്തിയായ ട്രാഫിക് സംവിധാനം പുനസ്ഥാപിക്കാന്‍ പലതവണ പോലീസ് പട തന്നെ വന്നു. ടൗണില്‍ തമ്പടിച്ച് ഗതാഗതം നിയന്ത്രിക്കേണ്ട സ്ഥിതിയായിരുന്നു പോലീസിന്. എന്നാല്‍ എല്ലാം അവതാളത്തിലായി എന്നുമാത്രം.
ടൗണിലെ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന ഓട്ടോ സ്റ്റാന്റ് മാറ്റാന്‍ കച്ചവടക്കാരില്‍ ചിലര്‍ ഹൈക്കോടതി ഉത്തരവ് നേടി. ഒരുമാസം മുമ്പ് കോടതി ഉത്തരവ് നടപ്പാക്കാന്‍ ടൗണില്‍ പോലീസ്രാജ് തന്നെ വേണ്ടിവന്നു. സ്റ്റാന്റ് മാറ്റി പ്രധാന നാലു റോഡുകളിലായി പുനസ്ഥാപിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി ഈ സംവിധാനവും പാളി. ഓട്ടോറിക്ഷകള്‍ പഴയപടി ടൗണില്‍ കൊണ്ടിടാന്‍ തുടങ്ങിയതോടെ ഗതാഗതക്കുരുക്കും പഴയ പടിയായി. കുന്നത്തൂര്‍ താലൂക്കിലെ സംബന്ധിച്ചിരുന്ന കാതലായ പ്രശ്നങ്ങളിലെല്ലാം അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന എംഎല്‍എയും അനുചരന്മാരും ജനകീയസമരം വിളിച്ചുവരുത്തുകയാണ്. കുന്നത്തൂരിന്റെ സമഗ്രവികസനമാവശ്യപ്പട്ട് യഥാര്‍ത്ഥ പ്രതിപക്ഷമായ ബിജെപി പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: