തിരുവനന്തപുരം: അഭയാര്‍ഥികളുടെ പലായനം ഇന്ന് ലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണെന്ന് സംവിധായകന് ശ്യാം ബെനഗല്‍. മധ്യേഷ്യയും പശ്ചിമ ഏഷ്യയും പലായനത്തിന്റെ ഇരയാണ്. മനുഷ്യര്‍ നാടും വീടും ഉപേക്ഷിച്ച് അഭയാര്‍ഥികളാകുന്നത് ദുരന്തപൂര്‍ണമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
അഭയാര്‍ഥികള്‍ ആഗ്രഹിക്കുന്നിടത്തേക്ക് കുടിയേറാന്‍ അനുവദിക്കണമെന്ന ആവശ്യം ആരും ഗൗനിക്കുന്നില്ല. ഇത് വലിയ പ്രശ്നം സൃഷ്ടിക്കും. ലോകം ഒന്നുചേര്‍ന്ന് ഇത് പരിഹരിക്കാന്‍ മുന്നോട്ടുവന്നാല്‍ പ്രതിസന്ധി തരണം ചെയ്യാമെന്നും ജന്മഭൂമി ലേഖകന്‍ പ്രശാന്ത് ആര്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ശ്യാം ബെനഗല്‍ പറഞ്ഞു.
കുടിയേറ്റക്കാര്യത്തില്‍ ഭാരതം നല്ല മാതൃകയാണ് കാഴ്ചവച്ചത്. പാക്കിസ്ഥാനില്‍ നിന്ന് വേറിട്ട് സ്വതന്ത്രരാജ്യമാകാന്‍ ബംഗ്ലാദേശ് ശ്രമിച്ചപ്പോള്‍ ഭാരതത്തിലേക്ക് വന്‍ അഭയാര്‍ഥിപ്രവാഹം ഉണ്ടായി. പലായനം ചെയ്ത ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ക്ക് നാം അഭയം നല്കി. മറ്റാരും നമ്മെ സഹായിച്ചില്ല. ഏറെക്കാലം കഴിഞ്ഞ് സമാധാനം പുനഃസ്ഥാപിക്കപ്പെട്ടപ്പോഴാണ് അവര്‍ മടങ്ങിയത്. നമ്മളാരോടും പരാതി പറഞ്ഞില്ല.
എന്നാല്‍ യൂറോപ്പ് അങ്ങനെയല്ല. യൂറോപ്പുകാര്‍ യൂറോപ്പുകാരല്ലാത്തവരോട് ഒരിക്കലും മൃദുസമീപനം സ്വീകരിക്കില്ല. അവര്‍ യൂറോപ്പിലേക്ക് വരുന്നവരുടെ എണ്ണം എടുക്കുകയാണ്. വര്‍ണ വിവേചനം എന്താണെന്നും വര്‍ണവിവേചനം ഇല്ലാതായില്ലെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച് നാം ഗൗരവകരമായി ചിന്തിക്കണമെന്നും ശ്യാം ബെനഗല്‍ പറഞ്ഞു.
തീയേറ്ററുകളില്‍ സിനിമയ്ക്കു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കുന്നത് വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ മുംബൈയില്‍ താമസിക്കുന്നയാളാണ്. അവിടെ എല്ലാ തീയേറ്ററിലും സിനിമയ്ക്കു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കാറുണ്ട്. എല്ലാവരും എഴുന്നേറ്റ് നില്‍ക്കാറുമുണ്ട്. അത് അവിടുത്തെ പ്രേക്ഷകരുടെ ശീലമായി. ആര്‍ക്കും പരാതിയില്ല. രാജ്യം സ്വാതന്ത്ര്യമാകുന്നതിനു മുമ്പ് ഞാന്‍ പഠിച്ച സെക്കന്തരാബാദിലെ മഹ്ബൂബ് സ്കൂളില്‍ രാവിലെ ജനഗണമന ആലപിക്കാറുണ്ടായിരുന്നു. മുഴുവന്‍ വിദ്യാര്‍ഥികളും മൈതാനത്ത് പാടിത്തീരും വരെ വരിവരിയായി അച്ചടക്കത്തോടെ നില്ക്കും. ആ സ്കൂള്‍ നന്നായി ദേശീയവികാരം പ്രകടിപ്പിച്ചിരുന്നു.
സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് ജനഗണമന കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കാമെങ്കില് സ്വാതന്ത്രാനന്തരം ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്ക്കുന്നതില് എന്താണ് കുഴപ്പം എന്നെനിക്കു മനസിലാകുന്നില്ലെന്നും ശ്യാം ബെനഗല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: