മുന്‍പ് പറഞ്ഞ രീതിയില്‍ മനസ്സിനെ നിയന്ത്രിക്കുകയും പരമാത്മാവും ബ്രഹ്മവുമായ ശ്രീകൃഷ്ണഭഗവാനില്‍ യോജിപ്പിക്കുകയും ചെയ്തുകൊണ്ട് മാത്രമേ ചിത്തത്തിന്റെ പ്രവര്‍ത്തനത്തെ നിശ്ചലമാക്കാന്‍ കഴിയൂ. ഇങ്ങനെ സമാധിയാല്‍ എത്തിച്ചേര്‍ന്ന യോഗി ഭൗതിക ദേഹത്യാഗത്തിന് ശേഷമാണ് സംസാരത്തിന്റെ ഭൗതികത നശിച്ച്, യുക്തിപദം നേടുന്നത്. ഈ മുക്താവസ്ഥ എന്നിലാണ് നിലനില്‍ക്കുന്നതെന്നും ദുഃഖം ലേശംപോലും ഇല്ലാത്ത അവസ്ഥ -നിര്‍വാണപരമാ – എന്ന് വിശേഷിപ്പിക്കാമെന്നും ഭഗവാന് പറയുന്നു. ഈ അവസ്ഥയില്‍ യോഗിക്ക് പരിപൂര്‍ണമായി അറിയാനും കഴിയുന്നു.
ശ്രീധരാചാര്യന്, ”മത്സംസ്ഥാം”- എന്ന പദത്തിന്റെ അര്‍ത്ഥം.
”മദ്രൂപേണ അവസ്ഥിതിം”
(എന്റെ രൂപത്തിന് സമാനമായ രൂപം ധരിച്ച് ആ യോഗി ആനന്ദിക്കും) എന്നാണ് പറയുന്നത്. മാത്രമല്ല, ഭഗവാന്റെ യഥാര്‍ത്ഥമായ ജ്ഞാനം ഭഗവാന് കൊടുക്കും.
”ദദാമി ബുദ്ധിയോഗം തം”
എന്ന് ഭഗവാന് ഇനിമേല്‍ (10-10) അരുളിച്ചെയ്യുന്നുമുണ്ട്.
ധ്യാനനിഷ്ഠയ്ക്ക്
തടസ്സമാവുന്ന ചര്യകള്‍ ഉപേക്ഷിക്കണം (6-16,17)
അത്യശ്നതഃ നയോഗഃ – വയറുനിറയെ, ശ്വാസംമുട്ടുംവിധം ആഹാരം കഴിക്കരുത്. ആഹാരം ദഹിക്കാതെ രോഗം ബാധിച്ചു അവശനായിത്തീര്‍ന്നേക്കാം. പിന്നെ എങ്ങനെ ധ്യാനിക്കാന്‍ കഴിയും?
ഏകാന്തൗ അനശ്നതഃ ച ന-
തീരെ ആഹാരം കഴിക്കാതെ പട്ടിണിക്കിടന്നാലും, കുറച്ച് മാത്രം ആഹാരം കഴിച്ചാലും ശരീരം ക്ഷീണിച്ച് ധ്യാനിക്കാന്‍ കഴിവില്ലാതാവും. അതിനാല്‍ യോഗം അനുഷ്ഠിക്കുന്ന വ്യക്തി വളരെ കൂടുതലോ, വളരെ കുറച്ചോ ആഹാരം കഴിക്കുന്നത് യോഗപൂര്‍ണതയിലെത്താന്‍ തടസ്സമാവും.
അതിനാല്‍ വയറില്‍ കൊള്ളുന്നതിന്റെ പകുതി ഭാഗം മാത്രമേ അന്നം കഴിക്കാന്‍ പാടുള്ളൂ. ബാക്കി സ്ഥലത്തിന്റെ പകുതി ഭാഗം വെള്ളം കുടിക്കണം. ബാക്കി വരുന്ന കാല്‍ഭാഗം ഒഴിഞ്ഞിരിക്കണം. അവിടെ വായുവിന് സഞ്ചരിക്കേണ്ടതുണ്ട്. ഇക്കാര്യം യോഗശാസ്ത്രത്തില്‍ പറയുന്നു.
”പൂരയേ ദശനേ നാര്‍ധം
തൃതീയമുദ കേന ച
വായോഃ സഞ്ചാരണാര്‍ത്ഥം തു
ചതുര്‍ത്ഥ മവശേഷയേത്.”
അതി സ്വപ്ന ശീല സ്യചന-
രാത്രി മുപ്പതു നാഴിക സമയം മുഴുവന്‍ ഉറങ്ങുന്നവനും യോഗപരിശീലനം സാധ്യമല്ല.
(അതി) ജാഗ്രതഃ ചന-
തീരേ ഉറങ്ങാതെയോ വളരെ കുറച്ചുമാത്രം ഉറങ്ങുകയോ ചെയ്യുന്നത് യോഗപരിശീലനത്തിനു തടസ്സമാവും. യോഗ ശാസ്ത്രത്തില്‍ പറയുന്നത് ഇങ്ങനെയാണ്:
”ജാഗൃയാല്‍ ദശനാഡ്യസ്തു
നിദ്രാതു ദശനാഡികാ
പശ്ചാല്‍ ജാഗരണം കുര്യാല്‍
ദശനാഡ്യസ്തു യോഗിനഃ
(യോഗികള്‍ രാത്രി ആദ്യം പത്തുനാഴിക ഉണര്‍ന്നുതന്നെ ഇരിക്കണം. രണ്ടാമത്തെ പത്തുനാഴിക ഉറങ്ങണം).
പകല്‍ സമയത്ത് ഉറങ്ങുന്നതും യോഗനിഷ്ഠയ്ക്ക് വിഘ്നമായിത്തീരും. അതായത് നിദ്രാസക്തി തമോഗുണം വര്‍ധിപ്പിക്കുന്നതുകൊണ്ടും, ഉറക്കമൊഴിക്കുന്നത് രജോഗുണം വര്‍ധിപ്പിക്കുന്നതുകൊണ്ടും യോഗ പരിശീലനത്തില്‍ വിഘ്നം സൃഷ്ടിക്കും എന്നു താല്പര്യം.
ഇങ്ങനെ പറഞ്ഞ വ്യവസ്ഥയോടെ മിതമായ ആഹാരം, വിഹാരം (വിശ്രമം) മധ്യരാത്രിയില്‍ മാത്രം ഉറക്കം, ബാക്കി സമയം മാത്രം ഉണര്‍ന്നിരിക്കുക. ഈ സ്വഭാവം യോഗിക്ക് ഒരു ദുഃഖവും വരുത്തുകയില്ല.ഭക്ഷിക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളെക്കുറിച്ചും നിയന്ത്രണം ആവശ്യമാണ്. സത്വഗുണം വര്‍ധിപ്പിക്കുന്ന മധുരരസമുള്ളതും, എണ്ണമിഴുക്കുള്ളതും ഉറപ്പുള്ളതും മനസ്സിന് ഹിതമായതും ആയ ആഹാരങ്ങളാണ് ഉപയോഗിക്കേണ്ടത്. പച്ചക്കറികള്‍, ഫലങ്ങള്‍, ധാന്യങ്ങള്‍, പാല്, നെയ്യ് എന്നിവ വിശിഷ്ടമായ ഭക്ഷണങ്ങളാണെന്ന് മനസ്സിലാക്കണം.
ഈ പദാര്‍ത്ഥങ്ങള്‍ ശ്രീകൃഷ്ണഭഗവാന് നിവേദിച്ച്, പ്രസാദമാക്കി മാറ്റി ആ വസ്തുക്കളുടെ ഭൗതികത കളഞ്ഞ്, ഭഗവച്ചൈതന്യമാക്കി മാറ്റിയതിനുശേഷം കഴിക്കുകയാണെങ്കില്‍, യോഗാനുഷ്ഠാനത്തിന് ഒരു തടസ്സവും ഉണ്ടാകാത്തവിധം ഭഗവാന് അനുഗ്രഹിക്കുമെന്ന് ഭഗവാന് പറയുന്നതായി, ഭക്തന്മാര് ഓര്‍മിപ്പിക്കുന്നു.
കര്‍മസു യുക്തചേഷ്ടസ്യ-
ഉണര്‍ന്നിരിക്കുന്ന സമയങ്ങളില്‍ ലൗകിക കാര്യങ്ങള്‍ ചെയ്യുന്നതും യോഗനിഷ്ഠയ്ക്ക് ഭംഗം വരുത്തും. ആ സമയങ്ങളില്‍ ഭഗവാന്റെ നാമം ജപിക്കുക, ഗീത, ഭാഗവതം മുതലായ ദിവ്യഗ്രന്ഥങ്ങള്‍ മാത്രം പാരായണം ചെയ്യുക, നടത്തം ക്ഷേത്രത്തില്‍ ചെന്ന് പ്രദക്ഷിണം ആക്കി മാറ്റുക, ഉണര്ന്നെഴുന്നേല്ക്കുമ്പോഴും ഭഗവന്നാമം ജപിക്കുക എന്നിങ്ങനെ കര്‍മങ്ങള്‍ ഭഗവാനുമായി ബന്ധപ്പെടുത്തി ചെയ്യണം. ഇതാണ് ”യുക്തചേഷ്ടസ്യ” എന്ന് ഭഗവാന് പറഞ്ഞത്.
ഭാഗവതാചാര്യന്‍
കാനപ്രം കേശവന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: