സ്വാതന്ത്ര്യസമരത്തിലെ ശ്രദ്ധേയ നേതാവായ ബാലഗംഗാധര തിലകന് സ്വാമി വിവേകാനന്ദനോട് എന്തുകൊണ്ടാണ് അദ്ദേഹം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നേരിട്ട് പോരാടാത്തതെന്ന് ചോദിച്ചപ്പോള്‍, സ്വാമിജി മറുപടി പറഞ്ഞു;”എനിക്ക് നിങ്ങളെ സ്വതന്ത്രനാക്കാം, എന്നാല്‍ നിങ്ങള്‍ക്ക് (ഭാരതീയര്‍ക്ക്) അത് പ്രയോജനപ്പെടുമോ?” നമുക്ക് സ്വാതന്ത്ര്യമെന്നാല്‍ വിദേശഭരണത്തില്‍നിന്നുള്ള സ്വാതന്ത്ര്യം മാത്രമായിരുന്നു. എന്നാല്‍ സ്വാമിജി നാമോരോരുത്തരോടും ആത്മീയ സ്വാതന്ത്ര്യം നേടണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം പറയുന്നു: ”ഒരാള്‍ക്ക് രാഷ്ട്രീയസ്വാതന്ത്ര്യമോ സാമൂഹ്യസ്വാതന്ത്ര്യംതന്നെയോ ലഭിക്കാം. എന്നാല്‍ ഒരുവന് തന്റെ കാമനകള്‍ക്കും കോപത്തിനും അടിമയായിരിക്കുന്നിടത്തോളം, അയാള്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ ശുദ്ധമായ ആനന്ദം അനുഭവപ്പെടുകയില്ല.” എല്ലാ മതങ്ങളുടെയും ആത്യന്തികലക്ഷ്യം ഈ ആത്മീയസ്വാതന്ത്ര്യമാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
സ്വാതന്ത്ര്യത്തെക്കുറിച്ച് ശ്രീരാമകൃഷ്ണദേവന്
ശ്രീരാമകൃഷ്ണദേവന് ഏതുവിധത്തിലുള്ള കെട്ടുപാടുകളെയും വെറുത്തിരുന്നു. ദക്ഷിണേശ്വരത്തിലെ ക്ഷേത്രപൂജാരിയെന്ന നിലയില്‍ ഏഴുരൂപയായിരുന്ന തന്റെ മാസശമ്പളം വാങ്ങുന്നതിനുള്ള ശമ്പള രജിസ്റ്ററില്‍ ഒപ്പിടാന്‍പോലും അദ്ദേഹം വിസമ്മതിച്ചിരുന്നു. തന്റെ മുറി അകത്തുനിന്നും കുറ്റിയിടാറില്ല. തന്റെ കിടക്കയുടെമേല്‍ കൊതുകുവലയിടാന്‍ അദ്ദേഹത്തിന് കഴിയാറില്ല. എന്ത് വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നും അതെങ്ങനെയാണ് ധരിക്കേണ്ടതെന്നുപോലും അദ്ദേഹം ബോധവാനായിരുന്നില്ല. അത്തരമൊരു ഉയര്‍ന്ന സ്വാതന്ത്ര്യതലത്തില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ മനസ്സില്‍ നിത്യജീവിതത്തിലെ ഇത്തരം ചെറിയ കാര്യങ്ങള്‍ക്കൊന്നും ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍, ദേവേന്ദ്രനാഥ ടഗോര്‍ ശ്രീരാമകൃഷ്ണനെ ബ്രഹ്മസമാജത്തിന്റെ വാര്‍ഷികാഘോഷത്തിന് ക്ഷണിച്ചു. ഉയര്‍ന്ന ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയാണെന്നും ഷര്‍ട്ടിന്റെ കുടുക്ക് ശരിക്കിടണമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ തനിക്ക് ഉറപ്പ് പറയാനാവില്ലെന്നായിരുന്നു ശ്രീരാമകൃഷ്ണന് നല്കിയ മറുപടി.
യഥാര്‍ത്ഥ സ്വാതന്ത്ര്യവും പ്രസ്ഥാനവും തമ്മില്‍
ഇതര ലോകമതങ്ങളില്‍നിന്ന് വ്യത്യസ്തമായി ഹിന്ദുമതം, അതിന് പോപ്പിനെപ്പോലെ ഒരു കേന്ദ്ര അധികാരി ഇല്ലാത്തതിനാല്‍ ആ നിലയ്ക്ക് അസംഘടിതമാണ്. ഇതേക്കുറിച്ച് സിസ്റ്റര്‍ നിവേദിത പറയുന്നു:
ഹിന്ദുമതത്തിന്റെ പ്രതിനിധിയാണെന്ന് പ്രഖ്യാപിക്കാതെയും ഏതെങ്കിലും പ്രമാണങ്ങളില്ലാതെയും ലോകത്തിന്റെ അധികാരത്തിന്റെയും ധനത്തിന്റെയും വാതില്‍ തള്ളിത്തുറന്നു കയറിയ വിവേകാന്ദനല്ലാതെ മറ്റൊരു മികച്ച ഉദാഹരണം ഇതേക്കുറിച്ച് പറയാനില്ല. ഒരു സംഘടനയ്ക്ക് തീര്‍ച്ചയായും അതിന്റേതായ ചില നേട്ടങ്ങളുണ്ടായിരിക്കുമ്പോള്‍, അസംഘടിതര്‍ക്കും അതിന്റേതായ കരുത്തുണ്ട്. അസംഘടിതര്ക്ക് സ്വാതന്ത്ര്യം കൂടുതലുണ്ട്. അതുകൊണ്ടാണ്, ഒരു വിദേശ ശിഷ്യന് സ്വാമി തുരീയാനന്ദനോട് തങ്ങളുടെ ആത്മീയ ശിബിരത്തിനായി നിയമങ്ങളുണ്ടാക്കണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്:
എന്തിനാണ് നിങ്ങള്‍ക്ക് നിയമങ്ങള്‍?
എല്ലാം ഔപചാരികമായ നിയമങ്ങള്‍ കൂടാതെ തന്നെ ഭംഗിയായി പോകുന്നില്ലേ? എല്ലാവരും എത്ര കൃത്യനിഷ്ഠയുള്ളവരാണെന്ന് നിങ്ങള്‍ കാണുന്നില്ലേ. നമ്മളെല്ലാം എത്ര ചിട്ടയുള്ളവരാണ് അല്ലേ? ധ്യാനപരിശീലന ക്ലാസില്‍ ഒരിക്കല്‍പ്പോലും ആരും മുടങ്ങുന്നില്ല. ഭവതാരിണി തന്റെ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. നമുക്കതുകൊണ്ട് തൃപ്തിപ്പെടാം. എന്തിന് നാം നമ്മുടേതായ നിയമങ്ങള്‍ ഉണ്ടാക്കണം? നമുക്കവിടെ സ്വാതന്ത്ര്യമുണ്ടാകാം. എന്നാല്‍ ലൈസന്‍സ് ഇല്ല. അതാണ് ഭവതാരിണിയുടെ രീതി. നമുക്കൊരു സംഘടനയില്ലാതിരുന്നിട്ടും നമ്മള് എത്ര സംഘടിതരാണെന്ന് കാണുക. ഇത്തരത്തിലുള്ള സംഘടന ദീര്‍ഘകാലം നിലനില്ക്കുമ്പോള് മറ്റുള്ളവ കാലം ചെല്ലുമ്പോള്‍ തകരും. ഇത്തരം സംഘടന ഒരാളെ സ്വതന്ത്രനാക്കുന്നു. മറ്റുള്ളവയെല്ലാം ബന്ധനത്തിലാക്കുന്നു. ഇതാണ് ഉന്നതമായ പ്രസ്ഥാനം. ഇത് ആത്മീയനിയമങ്ങളിലധിഷ്ഠിതമാണ്.
ഉപക്രമം
വര്‍ണാശ്രമത്തിന്റെ കാലം മുതല്‍ തന്റെ കാലംവരെയുള്ള പരീക്ഷണങ്ങള്‍ പഠിച്ചതിനുശേഷം, സ്വാമി വിവേകാനന്ദന് ഒരു സാക്ഷാത്കൃതനായ വ്യക്തിക്കു മാത്രമേ സ്വതന്ത്രനാവാന്‍ കഴിയൂ എന്ന് മനസ്സിലായി. പ്രസ്ഥാനങ്ങളും നിയമങ്ങളും വ്യക്തിയെ ഞെരുക്കുകയും, വ്യക്തിയെ ശരാശരിയില്‍നിന്നും താഴ്ത്തുകയും ചെയ്തേക്കാം. എന്നാല്‍ അതേസമയം, സമാജത്തിന് ദീര്‍ഘകാലം നിലനില്‍ക്കുന്ന നന്മ ചെയ്യുന്നതിന് സംഘടന കൂടാതെ സാധിക്കുകയുമില്ല. ഒരു വ്യക്തിയുടെ മോക്ഷമെന്ന വീക്ഷണം നഷ്ടപ്പെടാതെ ഒരു പ്രസ്ഥാനത്തിന്റെ ആത്മാവ് നിലനിര്‍ത്താനുള്ള ഏക മാര്‍ഗ്ഗം അതിലെ അംഗങ്ങളുടെ ജീവിതവിശുദ്ധിയാണ്. അതുകൊണ്ട് വിവേകാനന്ദന് ആത്മനോമോക്ഷാര്‍ത്ഥം ജഗത് ഹിതായ ച ഒരാളുടെ സ്വന്തം മോക്ഷവും ലോകത്തിന്റെ ക്ഷേമവും എന്ന ഇരട്ട ആശയങ്ങളുമായി രാമകൃഷ്ണമഠവും മിഷനും സ്ഥാപിച്ചു.
വ്യക്തിയുടെ സ്വാതന്ത്ര്യമാണ് എല്ലാ ഹിന്ദുവിന്റെയും ജീവിതലക്ഷ്യമെന്നിരിക്കെ, സംഘടിതമായ സമൂഹസേവനത്തിലൂടെ അത് നേടാമെന്നിരിക്കെ, എല്ലാവരെയും പരമാത്മാവിന്റെ രൂപങ്ങളായി കണക്കാക്കുക. അങ്ങനെ മാനവജീവിതലക്ഷ്യമായ സ്വാതന്ത്ര്യം ഹിന്ദുമതത്തിന്റെ ചരിത്രത്തിലുടനീളം ഇളക്കമില്ലാതെ നിലനില്ക്കും. കാലത്തിനനുസൃതമായി വിവിധ പ്രവര്‍ത്തനരീതികള്‍ ഈ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിനായി സ്വീകരിക്കുന്നുവെന്നുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: