മീനങ്ങാടി : വേനല്‍ ശക്തമാവുമെന്നും വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നുമുള്ള പ്രവചനങ്ങള്‍ക്കിടെ ഉള്ള ജലം സംരക്ഷിച്ച് നിര്‍ത്തുന്നതിനും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനുമുള്ള തിരക്കിലാണ് നാട്ടുകാര്‍. വയലുകളിലും കൃഷിയിടങ്ങളിലും ജലമെത്തിച്ച് കാര്‍ഷിക മേഖലക്ക് കരുത്ത് പകരാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
കൃഷിയും ജല സംരക്ഷണവും നിലനിര്‍ത്തുക വഴി നാടിനെ പച്ചപ്പണിയിച്ച് കാലാവസ്ഥയെ തിരിച്ചുപിടിക്കുവാനുള്ള വിവിധ പദ്ധതികളും നാടൊട്ടുക്കും ജനകീയമായി നടത്തപ്പെടുന്നു. ഇതിനിടയിലും വയനാടന്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഇതുവരെയും വളരാന്‍ കഴിയാത്ത കാരാപ്പുഴ ജലസേചന പദ്ധതിയെ ജനോപകാരപ്രദമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പാതിവഴിയില്‍ നില്ക്കുന്ന കാരാപ്പുഴ ജലസേചന പദ്ധതിയെ നിലവിലുള്ള സംവിധാനമുപയോഗിച്ച് കൃഷിയിടങ്ങള്‍ക്ക് അനുയോജ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാകുകയാണ്. നിലവിലുള്ള കനാലുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വെള്ളമെത്തിക്കുവാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവര്‍. കൃഷിക്ക് ഗുണകരമാകുന്ന തരത്തില്‍ കാരാപ്പുഴ പദ്ധതി പ്രദേശത്ത് നിന്നും വരുന്ന ഇടതുകര, വലതുകര കനാലുകളിലൂടെ വെള്ളമെത്തിച്ച് കര്‍ഷകര്‍ക്ക് ആശ്വാസം പകരാനാണ് നീക്കം.
68.83 കിലോമീറ്റര്‍ വരെ ജലം എത്തിക്കാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കാരാപ്പുഴ ഇടതുകര കനാലിലൂടെ 16.74 കിലോമീറ്ററും വലതുകര കനാലിലൂടെ 8.85 കിലോമീറ്റര്‍ ദൂരത്തുമാണ് ഇപ്പോള്‍ ജലമെത്തുന്നത്. ഈ രണ്ട് കനാലുകളുടെയും കൈവഴികളായ ഇടക്കനാലുകളിലൂടെ 43.24 കിലോമീറ്റര്‍ വരെ ഇപ്പോള്‍ വെള്ളമെത്തിക്കുന്നുണ്ട്. 27.1.കിലോമീറ്റര്‍ വലതുകര ഇടക്കനാലുകളിലൂടെയും, 16.14 കിലോമീറ്റര്‍ വരുന്ന ഇടതു കരയിലൂടെയുമാണ് കൃഷിയിടങ്ങളില്‍ വെള്ളമെത്തുന്നത്. ഈ ഭാഗങ്ങളില്‍ വിവിധ കൃഷികളുമായി കര്‍ഷകര്‍ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. മുന്‍പ് പണിത കനാലുകളുടെ സുരക്ഷ ഉറപ്പുവരുത്തികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മുട്ടില്‍ മാണ്ടാട് വരെയും, മീനങ്ങാടി മണങ്ങുവയല്‍ വരെയുമാണ് കൃഷിയിടത്തിലേക്കുള്ള ജലവിതരണം ഇപ്പോള്‍ നടക്കുന്നത്. ബാക്കിയുള്ള ഭാഗങ്ങളില്‍ വെള്ളമെത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പൂര്‍ണ്ണമായി തകര്‍ന്ന ചില ഭാഗങ്ങള്‍ പുതുക്കിപ്പണിത് ജനോപകാരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍ നിന്നും സംരക്ഷണമേകാനും, കാര്‍ഷിക മുന്നേറ്റത്തിനും മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: