ചക്കുളത്തുകാവ്: ചക്കുളത്തമ്മയുടെ അനുഗ്രഹവര്‍ഷം ഏറ്റുവാങ്ങി ഭക്തലക്ഷങ്ങള്‍. നാടിനെ
യാഗഭൂമിയാക്കി ഭക്തര്‍ ചക്കുളത്തുകാവില്‍ അമ്മയ്ക്ക് പൊങ്കാല നേദിച്ച് ആത്മ സായൂജ്യം നേടി. സംസ്ഥാനത്തിനകത്തും, പുറത്തും നിന്നും പതിനായിരക്കണക്കിനു ഭക്തരാണ് ചക്കുളത്തുകാവിലെത്തിയത്. അമ്മയും ഭക്തജനങ്ങളും ഒത്തൊരുമിച്ച് തയ്യാറാക്കുന്ന നിവേദ്യമാണ് ചക്കുളത്തുകാവിലെ പൊങ്കാല. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദിനത്തില്‍ ചക്കുളത്തമ്മയുടെ സന്നിധിയിലെ പൊങ്കാല ദര്‍ശനം പോലും സുകൃതമാണ്.
വെളുപ്പിന് 3.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്താടെ ചടങ്ങുകള്‍ ആരംഭിച്ചു. തൂടര്‍ന്ന് ശ്രീകോവിലിനുള്ളിലെ കെടാവിളക്കില്‍ നിന്നും പകര്‍ന്ന ഭദ്രദീപം പണ്ടാര പൊങ്കാല അടുപ്പില്‍ തെളിയിച്ച് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു. പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് ക്ഷേത്ര കാരൃദര്‍ശി മണിക്കുട്ടന് നമ്പൂതിരി നേതൃത്വം വഹിച്ചു.
രാവിലെ ഒന്‍പതിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥനക്കു ശേഷം, മന്ത്രി മാത്യു. ടി. തോമസ് പൊങ്കാല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഭദ്രദീപം തെളിയിച്ചു.
ക്ഷേത്രംമുഖ്യകാര്യദര്ശി രാധാകൃഷ്ണന് നമ്പൂതിരി ശ്രീകോവിലിനുളളിലെ കെടാവിളക്കില്‍ നിന്നും പകര്‍ന്ന ഭദ്രദീപം പണ്ടാര പൊങ്കാല അടുപ്പിലേയ്ക്കു പകര്‍ന്നു. ഇവിടെ നിന്നു പകര്‍ത്തിയ ദീപം ഏഴുപതു കിലോമീറ്ററോളം ചുറ്റളവില്‍ പൊങ്കാല അടുപ്പുകളിലേയ്ക്ക് ഉച്ചയ്ക്ക് 12 മണിയോടെ ദേവിയെ 41 ജീവിതകള്‍ എഴുന്നള്ളിച്ച് അഞ്ഞൂറില്പരം പുരോഹിതന്മാര് നിവേദ്യത്തിന് കാര്‍മ്മികത്വം വഹിച്ചു.
പൊങ്കാലയുടെ നടത്തിപ്പിന് ക്ഷേത്ര കാരൃദര്‍ശി മണിക്കുട്ടന് നമ്പൂതിരി നേതൃത്വം വഹിച്ചു. നീരേറ്റുപുറം മുതല്‍ ചെങ്ങന്നുര്‍, പന്തളം വരെയും, തിരുവല്ലാ ചങ്ങനാശേരി റോഡില്‍ മുത്തുര്‍ വരെയും. പൊടിയാടി മാവേലിക്കര റോഡില്‍ ചെന്നിത്തല വരെയും നീരേറ്റുപുറം അമ്പലപ്പുഴ റോഡില്‍ കേളമംഗലം വരെയും, എടത്വായില്‍ നിന്നു വീയപുരം, കിടങ്ങറ, തായങ്കരി എന്നിവിടങ്ങളിലേക്കുളള റോഡുകളിലും, തിരുവല്ലാ- അമ്പലപ്പുഴ റോഡില്‍ നീരേറ്റുപുറം പാലം മുതല്‍ പൊടിയാടി – തിരുവല്ലാ വരെയും, കിടങ്ങറാ റുട്ടിലും, എംസി റോഡില്‍ കുറ്റുര് മുതല്‍ മുത്തുര്‍ വരെയും, ടികെ റോഡില്‍ മനയ്ക്കച്ചിറ വരെയും പൊങ്കാല അടുപ്പുകള്‍ നിരന്നു. മുന്‍വര്‍ഷത്തേക്കാള്‍ വളരെ കുടുതല്‍ ഭക്തര്‍ ഇത്തവണ പൊങ്കാല ഇട്ടു.
വൈകിട്ട് തോമസ് ചാണ്ടി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന് ഉത്ഘാടനം ചെയ്തു. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃക്ഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
യുഎന്‍ വിദഗ്ധ സമിതി ചെയര്മാന് ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തികസ്തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിച്ചു. ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന് നായര്‍, രമേശ് ഇളമണ്‍ നമ്പുതിരി, ഹരിക്കുട്ടന് നമ്പുതിരി, സന്തോഷ് ഗോകുലം, അജിത്ത് കുമാര്‍ പിഷാരത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ചെങ്ങന്നൂരില്‍ പൊങ്കാലയുടെ അടുപ്പുകള്‍ മുളക്കുഴ വരെയും മാന്നാറില്‍ കാരാഴ്മവരെയും നീണ്ടു. ഇക്കുറി മുളക്കുഴ പഞ്ചായത്ത് പടി വരെ അടുപ്പുകള്എത്തി. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് റോഡിലും അടുപ്പുകളുടെ നീണ്ട നിരയായിരുന്നു.
എംസി റോഡിനരുകില്‍ തണലുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ത്തന്നെ കയറുകെട്ടിയും ഇഷ്ടിക നിരത്തിയും ഭക്തര്‍ പൊങ്കാല ഇടുവാനുള്ള സ്ഥലം ഉറപ്പാക്കിയിരുന്നു. ഇന്നലെ അതിരാവിലെ സ്ത്രീകള്‍ അടുപ്പുകള്‍ കൂട്ടി ഇരിപ്പായി. ഒന്‍പതരയോടെ അടുപ്പുകളിലേക്ക് അഗ്നി പകര്‍ന്നു.
ഇക്കുറി വന്‍ തിരക്കാണ് ചെങ്ങന്നൂരിലും മാന്നാറിലും അനുഭവപ്പെട്ടത്. തിരക്ക് കണക്കിലെടുത്ത് പൊങ്കാല തളിക്കാന്‍ ഇത്തവണ മൂന്ന് ജീവിതകളാണ് ചെങ്ങന്നൂരില്‍ എത്തിയത്. മുളക്കുഴ ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തുനിന്നും എത്തിയ മൂന്ന് ജീവതകളും ഒരുമണിയോടെ മുണ്ടന്‍കാവ് ജംഗ്ഷനില്‍ സംഗമിച്ചു. തുടര്‍ന്ന് ദേവിയെ സ്വീകരിച്ചു.
ഇക്കുറിയും റെഡിമെയിഡ് അടുപ്പുകളുടെ നീണ്ട നിരയായിരുന്നു. മറ്റു ജില്ലകളില്‍ നിന്നും എത്തിയവരാണ് സൗകര്യത്തിനായി കമ്പികൊണ്ടുള്ള അടുപ്പുകളുമായി എത്തിയത്. ഇഷ്ടിക ഒന്നിന് 10 രൂപ മുതല്‍ 20 രൂപ വരെയായിരുന്നു വില. അതുകൊണ്ടുതന്നെ ലാഭവും കൊണ്ടുപോകാനുള്ള സൗകര്യവും നോക്കി സ്ത്രീകള്‍ അധികവും റെഡിമെയിഡ് അടുപ്പുമായാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: