അടിമാലി: പാതിരാത്രിയില്‍ വനവാസികളെ തല്ലിയോടിച്ച് വീട് ചാമ്പലാക്കി കപ്പയിട്ടു. അടിമാലി ഇരുമ്പുപാലം പടിക്കപ്പ് കോളനിയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പടിക്കപ്പ് കുടിയില്‍ പൊന്നപ്പന്റെയും മകള്‍ വിമലയുടെയും വീടുകളാണ് കത്തിച്ചത്.
പൊന്നപ്പനെയാണ് ആദ്യം മര്‍ദ്ദിച്ചത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബോബന് എന്ന ഭൂമാഫിയ തലവന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. വീട് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് ആക്രമണം അഴിച്ച് വിട്ടു. മര്‍ദ്ദനമേറ്റ പൊന്നപ്പന് ഓടി. പിന്നീട് പൊന്നപ്പന്റെ മകള്‍ വിമലയും രണ്ട് കുട്ടികളും താമസിക്കുന്ന വീട്ടില്‍ കയറി അവരെ മര്‍ദ്ദിച്ച് വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. ഇതിന് ശേഷമാണ് രണ്ട് വീടുകളും കത്തിച്ചത്. തൊട്ടടുത്ത് വീടുകളില്ലാത്തതിനാല്‍ പാതിരാത്രി നടന്ന അക്രമം ഇന്നലെ രാവിലെയാണ് പുറംലോകം അറിഞ്ഞത്. വീടുകള്‍ നിന്നിടത്ത് രാത്രി തന്നെ ബോബന്റെ നേതൃത്വത്തിലുള്ള അക്രമികള്‍ കപ്പ നടുകയും ചെയ്തു. പൊന്നപ്പന്റെ വീട്ടില്‍ നിന്ന് അല്പം അകലെ താമസിക്കുന്ന സഹോദരി ഒടിയക്കാളിയെയും ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന എല്ലാ സാമഗ്രികളും കത്തിച്ചു. വിമലയുടെ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ വസ്ത്രങ്ങളും പാഠപുസ്തകങ്ങളും ചാരമായി.
ഭയന്നോടിയ പൊന്നപ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു. ബോബനും കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെയും വധശ്രമം, എസ്സി,എസ്ടി ആക്ട്, തീവയ്പ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊന്നപ്പന് കേസില്‍പ്പെട്ട് ജയിലിലായിരുന്നു. ഈ സമയത്ത് പൊന്നപ്പന്റെ പേരിലുണ്ടായിരുന്ന മൂന്നരയേക്കര് ബോബന് പാട്ടത്തിന് നല്കി. പൊന്നപ്പന് ജയില്‍ മോചിതനായി തിരിച്ചെത്തിയപ്പോള്‍ പാട്ടത്തിന് നല്കിയ വസ്തു ബോബന് വിട്ട് നല്‍കിയില്ല. ആറ് മാസം മുന്‍പ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്നാണ് പൊന്നപ്പന് വസ്തു തിരിച്ച് കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: