പൂവന്തുരുത്ത്: പൂവന്തുരുത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് നേരെയും ക്ഷേത്രത്തില്‍ നടന്ന ഭജനയ്ക്ക് നേരെയും സാമൂഹിക വിരുദ്ധര്‍ അക്രമം കാട്ടിയതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതില്‍ ഭക്തജനയോഗം പ്രതിഷേധിച്ചു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി നൂറ്റിയൊന്നംഗ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആക്രമികള്‍ക്കെതിരെ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വിവിധ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് പ്രത്യക്ഷ സമരപരിപാടികള്‍ ആവിഷ്ക്കരിക്കാനും യോഗം തീരുമാനിച്ചു.
കഴിഞ്ഞ 9ന് വൈകുന്നേരം സ്ത്രീകളുടെ നേതൃത്വത്തില്‍ മണ്ഡലമഹോത്സവത്തോടനുബന്ധിച്ച് ഭജന നടക്കുമ്പോഴായിരുന്നു സാമൂഹ്യവിരുദ്ധരുടെ അക്രമം. ഭജനയ്ക്ക് നേരെ കല്ലെറിയുകയും ക്ഷേത്രത്തിന്റെ ഓഫീസ് മുറിയുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പൂവന്തുരുത്ത് ജ്യോതി പൗര്‍ണ്ണമി സംഘത്തിന്റെ ഉടമസ്ഥതയില്‍ സ്്ത്രീകളുടെ ഭരണസമിതിയാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ്. ക്ഷേത്രത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിക്കുവാന്‍ ചേര്‍ന്ന യോഗത്തില്‍ ജ്യോതി പൗര്‍ണ്ണമിസംഘം പ്രസിഡന്റ് പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എന്‍.രത്നമ്മ, ഡോ.ടി.എന്‍.പരമേശ്വരക്കുറുപ്പ്, ഗിരീഷ് കുമാര്‍, ക്യാപ്ടന് ഇ.വി.പിള്ള, വിഎച്ച്പി കൊല്ലാട് മേഖലാ പ്രമുഖ് സന്തോഷ് കുമാര്‍, വിജയമ്മ, സുധാകുമാരി, രമണന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സാമൂഹിക വിരുദ്ധര്‍ അക്രമം നടത്തിയ പൂവന്തുരുത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി എം.വി.ഉണ്ണിക്കൃഷ്ണന്, മണ്ഡലം പ്രസിഡന്റ് ബിനു.ആര്.വാര്യര്‍, ജനറല്‍ സെക്രട്ടറി പി.പി. രണരാജന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമികള്‍ക്ക് പോലീസ് ഒത്താശചെയ്യുന്നതായി സംശയമുണ്ടെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം.വി.ഉണ്ണിക്കൃഷ്ണന് പറഞ്ഞു.ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളെ ഭയപ്പെടുത്താനും ശ്രമമുണ്ട്.അതിനാല്‍ പോലീസ് കാര്യക്ഷമമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായപ്രക്ഷോഭവുമായി ബിജെപി രംഗത്തുവരുമെന്നുംഅദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: