ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ് ഹെലിക്കോപ്ടര്‍ അഴിമതിയില്‍ മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്ങിനെ സിബിഐ ചോദ്യം ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനാലാണ് കരാര്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന് അറസ്റ്റിലായ വ്യോമസേനാ മുന്‍ മേധാവി എസ്.പി. ത്യാഗി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. കല്‍ക്കരി അഴിമതിയിലും മന്മോഹനെ ചോദ്യം ചെയ്തിരുന്നു.
സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയുള്ള ചോദ്യം ചെയ്യലിന് സാധ്യതയില്ല. ചോദ്യാവലി കൈമാറിയ ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. കല്‍ക്കരി കേസിലും സമാനമാര്ഗ്ഗമാണ് സ്വീകരിച്ചത്. പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണി, മന്മോഹന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായര്‍, ദേശീയ സുരക്ഷാ മുന്‍ ഉദേഷ്ടാവ് എം.കെ. നാരായണന്, സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ, മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ സലിം അലി, സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് മുന്‍ മേധാവി ബി.വി. വാഞ്ജു എന്നിവരെയും ചോദ്യം ചെയ്തേക്കും.
യുപിഎ സര്‍ക്കാരിലെ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ് സിബിഐ നടപടി. അഗസ്തയുമായി കരാറുണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരാണ് ഇവര്‍. മന്മോഹനെ ചോദ്യം ചെയ്യുന്നതോടെ, യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയയിലേക്ക് അന്വേഷണമെത്തും.
കരാര്‍ കൂട്ടായ തീരുമാനമാണെന്ന് ത്യാഗിയുടെ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ത്യാഗിയുടെ വ്യക്തിപരമായ തീരുമാനമല്ല. പ്രധാനമന്ത്രിയുടെ ഓഫീസിനും പങ്കുണ്ട്.
വിവിധ തലത്തില്‍ ഫയല്‍ പരിശോധിച്ചതായും അഭിഭാഷകന് പറഞ്ഞു. ത്യാഗിയുടെ വെളിപ്പെടുത്തലില്‍ മന്മോഹന് വിശദീകരണം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസും സോണിയയുടെ വസതിയുമാണ് യുപിഎ ഭരണകാലത്ത് അഴിമതികളുടെ കേന്ദ്രമായതെന്നും ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: