തിരുവനന്തപുരം: പൊന്നറയില്‍ ആര്‍എസ്എസ് ഭീകരര്‍ കരോള്‍ പരിശീലന സംഘത്തെ ആക്രമിച്ചു, സ്ത്രീകളടക്കം 10 പേര്‍ക്ക് പരിക്ക് എന്ന തലക്കെട്ടോടുകൂടി തെറ്റിദ്ധാരണാജനകവുമായ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ ദേശാഭിമാനി ദിനപത്രത്തിന് നോട്ടീസ്.നവംബര്‍ 30ന് ദേശാഭിമാനി ദിനപത്രത്തിലാണ് വാര്‍ത്ത പ്രസിദ്ധീകകരിച്ചത്.
മുട്ടത്തറ സാല്‍വേഷന്‍ ആര്‍മി പള്ളിയില്‍ യാതൊരു ആക്രമണവും നടന്നിട്ടില്ല. അച്ചടിച്ചു വന്ന വാര്‍ത്ത സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്നതും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ഗൂഢലക്ഷ്യത്തോടുകൂടിയുള്ള ഒരു നീക്കവുമാണ്. എല്ലാ മതവിഭാഗം ജനങ്ങളും സമാധാനത്തോടെയും സൗഹാര്‍ദ്ദത്തോടെയും കഴിഞ്ഞുവരുന്ന മുട്ടത്തറ പ്രദേശത്ത് സമുദായ സ്പര്‍ദ്ധ വളര്‍ത്തി സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ച് രാഷ്ട്രീയമായി മുതലെടുക്കുവാനുള്ള ചില തത്പര കക്ഷീകളുടെ നീക്കമാണ് വ്യാജവാര്‍ത്തയിലൂടെ നടപിലാക്കിയത്. ആര്‍എസ്എസ് നേതാവ് എം.എസ്. ഗിരിക്കുവേണ്ടി അഡ്വ. ജി.എസ്. പ്രകാശാണ് ചീഫ് എഡിറ്റര്‍ എം.വി. ഗോവിന്ദന് നോട്ടീസ് അയച്ചത്.
ആര്‍എസ്എസ് സംഘടനയെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തുന്നതാണ് വാര്‍ത്തയെന്ന് നോട്ടീസില്‍ പറയുന്നു. നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷവും മതസൗഹാര്ദ്ധത്തെയും തകര്‍ത്ത് ശത്രുതാമനോഭാവം വളര്‍ത്തും. ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള ആള്‍ക്കാരില്‍ അരക്ഷിതാവസ്ഥയും ഭയവും ജനിപ്പിക്കുവാനും കരുതിക്കൂട്ടി വ്യാജവാര്‍ത്ത സൃഷ്ടിച്ചതാണ്.
സാല്‍വേഷന്‍ ആര്‍മിയിലെ വിശ്വാസികള്‍ക്കും കടുത്ത അഭിമാനക്ഷതത്തിനും മനോവേദനയ്ക്കും മാനഹാനിക്കും ഇടയാക്കിയിട്ടുള്ളതാണ് വാര്‍ത്തയെന്നും നോട്ടീസില്‍ പറയുന്നു.
നോട്ടീസ് കിട്ടി 7 ദിവസത്തിനകം വാര്‍ത്ത പിന്‍വലിച്ചതായി പ്രസിദ്ധപ്പെടുത്തി ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ. ജി. എസ്. പ്രകാശ് നല്കിയ നോട്ടീസില്‍ അറിയിച്ചു.
—
പ്രതികരിക്കാൻ ഇവിടെ എഴുതുക: