കുറ്റിയാടി: കുറ്റിയാടിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ദളിത് പെണ്‍കുട്ടി ആശുപത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ആശുപത്രി അധികൃതരും പോലീസും പ്രതിക്കൂട്ടില്‍. കഴിഞ്ഞ ദിവസമാണ് കുറ്റിയാടിയിലെ കെഎംസി ആശുപത്രിയിലെ ലാബ് ടെക്നീഷ്യനും കോട്ടയം മുക്കാഞ്ഞിരം തൃക്കൊടിത്താനം, ചങ്ങനാശ്ശേരി സ്വദേശിയായ ആതിര (20) താമസ സ്ഥലത്തിന് സമീപം വിഷം ഉള്ളില്‍ചെന്ന നിലയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
ഇതിനിടയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഉരിയാടാതെ ഡിസിസി നിയുക്ത പ്രസിഡന്റ് ടി. സിദ്ദിഖ് രംഗത്തെത്തി. പോലീസിനെയും സിപിഎമ്മിനെയും കുറ്റപ്പെടുത്തുമ്പോള്‍ ആശുപത്രി അധികൃതരെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് എടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം കുറ്റിയാടിയില്‍ നടന്ന ജനകീയ പ്രതിഷേധത്തില്‍ ആശുപത്രി മാനേജ്മെന്റിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പങ്കെടുത്തിരുന്നു.
ആതിരയെയും സഹപ്രവര്‍ത്തകയെയും ഞായറാഴ്ച പുലര്‍ച്ചെ കുറ്റിയാടി ടൗണില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാത്രി അസമയത്ത് വനിതാ ജീവനക്കാരി ആശുപത്രിയില്‍ നിന്ന് പുറത്തു കടന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ആശുപത്രിയിലെ മറ്റൊരു ജീവനക്കാരിയുടെ ഭര്‍ത്താവും നരിക്കാട്ടേരി സ്ഫോടന കേസിലെ മൂന്നാം പ്രതിയുമായ ഇസ്മായിലിന്റെ സ്കൂട്ടര്‍ ആണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇസ്മയിലിന്റെ ആശുപത്രിയിലെ ഇടപെടലുകളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. യുവതികളുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ പരിശോധിച്ചപ്പോള്‍, ഇസ്മായില്‍ രാത്രി 10 മണി മുതല്‍ 12 മണി വരെ യുവതികളെ വിളിച്ചതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ഈ പ്രദേശങ്ങളിലെ ചില ലാബുകളിലും ആശുപത്രിയിലും ജോലി ചെയ്യുന്ന അന്യ ജില്ലാ യുവതികളെ പ്രലോഭിപ്പിച്ച് വശത്താക്കുന്ന ഒരു സംഘം കുറ്റിയാടിയിലും പരിസരത്തും പ്രവര്‍ത്തിക്കുന്നതായി മുമ്പുതന്നെ പരാതിയുണ്ടായിരുന്നു. നിരവധി കേസില്‍ പ്രതിയായ ഇസ്മായിലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ ആത്മഹത്യക്ക് കാരണമായ വസ്തുതകള്‍ പുറത്തു വരുമെന്നാണ് കരുതുന്നത്. ഇസ്മയില്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കൂടാതെ ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് അന്വേഷണവും നടക്കുന്നുണ്ട്.
ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ജയ്സണ്‍ കെ.എബ്രഹാം ആശുപത്രിയില്‍ എത്തി ജീവനക്കാരില്‍ നിന്ന് തെളിവെടുപ്പ് നടത്തി. കൂടതെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സ്കൂട്ടറില്‍ കൂടെ യാത്ര ചെയ്തിരുന്ന സഹജീവനക്കാരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: