കൊച്ചി: വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ എഞ്ചിനീയറിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ മുടങ്ങി. തിരുവനന്തപുരത്ത് മൂന്നിടത്തും തൃശൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലും പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിങ് കോളേജിലുമാണ് പരീക്ഷ മുടങ്ങിയത്.
ഒന്നാം വര്‍ഷ എഞ്ചിനീയറിങ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി വലിയ വിവാദം നിലനില്‍ക്കുന്നുണ്ട്. രണ്ടാം തീയതി നടത്തേണ്ട പരീക്ഷയാണ് ഇന്നത്തേയ്ക്ക് മാറ്റിയത്. എന്നാല്‍ ഈ പരീക്ഷ ക്രിസ്മസ് അവധിക്ക് ശേഷം മതിയെന്ന നിലപാടിലായിരുന്നു ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍. സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്വെയര് വഴിയാണ് പരീക്ഷ നടത്തുന്നത്. ഇത്തരത്തില്‍ പരീക്ഷ നടത്താന്‍ പാടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എബിവിപി ഇന്നും നാളെയും എഞ്ചിനീയറിങ് കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എസ്എഫ്ഐയും സമരത്തിലാണ്. രാവിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനം എസ്എഫ്ഐ ഉപരോധിച്ചു. കോളേജിന് ഉള്ളിലേക്ക് പരീക്ഷാ ചുമതലയുള്ള അധ്യാപകരെ കയറ്റാന്‍ പോലും എസ്എഫ്ഐ അനുവദിച്ചില്ല. പാപ്പനംകോട് എഞ്ചിനീയറിങ് കോളേജില്‍ എബിവിപി പ്രതിഷേധിച്ചു. പാലക്കാട് എസ്എഫ്ഐയും എബിവിപിയും പ്രതിഷേധം നടത്തി.
അതേസമയം സംസ്ഥാനത്തിന്റെ മറ്റ് കോളേജുകളില്‍ പരീക്ഷ സുഗമമായി നടന്നു. മുടങ്ങിയ പരീക്ഷയുടെ കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: