കണ്ണൂര്‍: കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയോടെ വിതരണം ചെയ്യുന്ന രാസവളങ്ങള്‍ ഓണ്‍ലൈന്‍ വഴി യഥാര്‍ത്ഥ ഗുണഭോക്താക്കളിലെത്തിക്കുന്ന പദ്ധതിക്ക് ജനുവരി പകുതിയോടെ ജില്ലയില്‍ തുടക്കമാകും. ചെറുകിട വില്‍പ്പന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന പിഒഎസ് മെഷീനുകള്‍ വഴിയാണ് സേവനം ലഭ്യമാകുക. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വളം വില്‍പ്പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാകും. ഇതിനായി ബ്ലോക്ക്തലത്തില്‍ ചെറുകിട വ്യാപാരികള്‍ക്ക് പ്രത്യേക പരിശീലനക്ലാസ് നല്‍കാനും ആവശ്യമെങ്കില്‍ കര്‍ഷകര്‍ക്ക് പ്രത്യേക ആധാര്‍ രജിസ്ട്രേഷന് ക്യാമ്പ് നടത്താനും ജില്ലാകലക്ടര്‍ മിര്‍മുഹമ്മദ് അലിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. പിഒഎസ് മെഷീനുകള്‍ കടകളില്‍ സ്ഥാപിക്കാനും വ്യാപാരികള്‍ക്ക് നിര്‍ദേശം നല്കി.
പിഒഎസ് മെഷീനുകളില്‍ ആധാര്‍ നമ്പര്‍ നല്കി വിരലടയാളം പതിപ്പിച്ചാല്‍ രാസവള കമ്പനികളെയും ഉത്പന്നങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ഇതുവഴി കര്‍ഷകര്‍ക്ക് ആവശ്യമുള്ള ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാം. ഫാക്ടിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ജില്ലയില്‍ 200 മെഷീനുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കാര്‍ഷികരംഗത്തും കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഉള്‍പ്പെടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 16 ജില്ലകളിലാണ് പി.ഒ.എസ് മെഷീന് മുഖേന സേവനലഭ്യത ഉറപ്പുവരുത്തുന്നത്. ജില്ലാ കലക്ടര്‍ ചെയര്‍മാനും പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ (എന്‍.ഐ.സി), ജില്ലാ പ്രൊജക്ട് ഓഫീസര്‍ (അക്ഷയ) എന്നിവര്‍ അംഗങ്ങളുമായ കമ്മറ്റിയുടെ മേല്‍നോട്ടത്തിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: