കൊല്ലം: മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി. ഉണ്ണിത്താനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത ഹാപ്പി രാജേഷ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജില്ലാ ആശുപത്രി പരിസരത്ത് ഡിവൈഎസ്പി റഷീദ് എത്തിയിരുന്നതായി സി.ബിഐയ്ക്ക് തെളിവു ലഭിച്ചു. ഔദ്യോഗികമായി റഷീദ് ഇവിടെ വരേണ്ട യാതൊരു കാര്യവുമില്ല. പിന്നെഎന്തിന് റഷീദ് ഇവിടെ എത്തിയെന്നതാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
ഉണ്ണിത്താന് കേസില്‍ നേരത്തെ അറസ്റ്റിലായ ഡിവൈഎസ്പി സന്തോഷ് നായരും കണ്ടെയിനര്‍ സന്താഷും അവിടെ എത്തിയിരുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ കണ്ടെയിനര്‍ സന്തോഷ് വികാര പ്രകടനം നടത്തുകയും ചെയ്തു. ധാര്‍മികരോഷം പ്രകടിപ്പിച്ച കണ്ടെയിനര്‍ സന്തോഷിനൊപ്പം റഷീദും സന്തോഷ് നായരും ഉണ്ടായിരുന്നതായി സി.ബി.ഐക്ക് ബോധ്യമായിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും റഷീദ് പരോക്ഷമായി കേസില്‍ ഇടപെട്ടിരുന്നു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ചിലര്‍ നിത്യേന റഷീദിന് വിവരങ്ങള്‍ നല്‍കിയിരുന്നു. ആ വിവരങ്ങള്‍ കണ്ടെയിനര്‍ സന്തോഷിനെയും സന്തോഷ് നായരെയും കൂടാതെ മറ്റൊരു ഡിവൈഎസ്പിയെയും റഷീദ് അറിയിച്ചിരുന്നതായും സി.ബി.ഐക്ക് ബോധ്യപ്പെട്ടു.
ഗോവയില്‍ പോയി ഉണ്ണിത്താനെ കൊല്ലാന്‍ പദ്ധതിയൊരുക്കുമ്പോള്‍ എത്രയും വേഗം തന്നെ ആക്രമണം നടത്തണമെന്നും ഇത് വിടാന്‍ പറ്റുന്ന കേസ്സല്ലെന്നും റഷീദ് കണ്ടെയിനര്‍ സന്തോഷിനോട് നിര്‍ബന്ധം പിടിച്ചിരുന്നതായും സി.ബി.ഐക്ക് തെളിവുകള്‍ ലഭിച്ചു. ഗോവയിലും കൊല്ലത്തും മറ്റ് ചില സ്ഥലങ്ങളിലും റഷീദിനെ കൊണ്ടുപോയി സി.ബി. ഐ തെളിവെടുക്കും. ഇവിടെ നിന്നെല്ലാം പ്രാഥമികതെളിവുകള്‍ ഇതിനകം തന്നെ സി.ബി.ഐ ശേഖരിച്ചിട്ടുണ്ട്. കൊല്ലം സര്‍ക്കാര്‍ ഗസ്തൗസില്‍ ഒത്തുചേരുകയും മദ്യസത്കാരത്തിലും മറ്റു കാര്യങ്ങളിലും പങ്കെടുത്തവരെ സി.ബി.ഐ ഇതിനകം ചോദ്യം ചെയതിട്ടുണ്ട്. ഇവരില്‍ നിന്ന് നിര്‍ണായക വിരങ്ങളും തെളിവുകളും സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ട്.
റഷീദിനെ അറസ്റ്റ് ചെയ്യും മുന്‍പ് ഇദ്ദേഹത്തിനെതിരെയുള്ള എല്ലാ തെളിവുകളും സിബിഐ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. നിരവധി തവണ റഷീദ് ഉണ്ണിത്താന് വധശ്രമ കേസില്‍ നിന്ന് രക്ഷപ്പെടാനായി പലരെയും സമീപിച്ചിരുന്നു. ഇവരോടെല്ലാം റഷീദ് പറഞ്ഞത് തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും തന്നെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായുമാണ്. എന്നാല്‍ ചില ഉന്നത പോലീസ് ഓഫീസര്‍മാരോടും ചില അടുത്ത ബന്ധുക്കളോടും റഷീദ് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നാണ് സിബിഐയ്ക്ക് ലഭിച്ചിട്ടുള്ള വിവരം. കൊല്ലത്തുള്ള ഒരു രാഷ്ട്രീയ നേതാവാണ് റഷീദിനെ രക്ഷിക്കാന്‍ നിരന്തരം ശ്രമിച്ചിട്ടുള്ളതെന്നും സിബിഐക്ക് വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്. രാജധാനി കൊല്ലത്ത് പിടിച്ചു നിര്‍ത്തിയ കേസ് ഒതുക്കിയതും ഈ രാഷ്ട്രീയ നേതാവാണെന്ന് സിബിഐ കണ്ടെത്തി. ഉണ്ണിത്താന് വധശ്രമം സി.ബി.ഐ ഏറ്റെടുക്കാതിരിക്കാനും നിരവധി ശ്രമങ്ങള്‍ റഷീദ് നടത്തി. സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞപ്പോള്‍ അത് സിബിഐ ഏറ്റെടുക്കാതിരിക്കാന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് റഷീദും മറ്റ് ചിലരും നടത്തിയ ശ്രമങ്ങളും സ്വാധീനങ്ങളും വിശദമായി സി.ബി.ഐ പരിശോധിച്ചു കൊണ്ടിരുക്കുകയാണ്. റഷീദിനെ ഇത്തരത്തില്‍ സഹായിച്ചവരുടെ പേരുകളും സിബിഐ പ്രത്യകം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: