സാധാരണക്കാര്‍ സര്‍ക്കാരിനെ ഓര്‍മിക്കുന്നത് ചുവപ്പും മഞ്ഞയും പെയിന്റടിച്ച കെഎസ്ആര്‍ടിസി ബസ് കാണുമ്പോഴാണെന്ന് ഒരു നാട്ടുഫലിതമുണ്ട്. സര്‍ക്കാര്‍വണ്ടി എന്ന പേരില്‍ ജനങ്ങളുടെ ഹൃദയത്തില്‍ കെഎസ്ആര്‍ടിസിക്ക് സ്ഥാനമുണ്ട്. ഭീതികൂടാതെ, സ്വസ്ഥമായ യാത്ര ആഗ്രഹിക്കുന്നവര്‍ ആരായാലും കെഎസ്ആര്‍ടിസി ബസ്സുകള്‍ തെരഞ്ഞെടുക്കുന്നത് അതുകൊണ്ടുകൂടിയാണ്. മത്സരയോട്ടം, ഡ്രൈവര്‍മാരുടെ ധിക്കാരം, നാട്ടുകാരെ വിറപ്പിക്കുന്ന നമ്പറുകള്‍ തുടങ്ങിയവയൊന്നും ഈ പറഞ്ഞ ബസ്സുകളില്‍ പൊതുവെ ഉണ്ടാവാറില്ല.
സര്‍ക്കാരിന്റെ ഉത്തരവാദിത്തം എന്തൊക്കെയെന്നതിന്റെ ചെറിയൊരു രൂപം കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് അനുഭവിക്കാം. സേവനം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നല്‍കിവരുന്ന ആനുകൂല്യങ്ങളും ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഉണ്ടാവാറുണ്ട്. അതുകൊണ്ടു തന്നെയാവാം സ്വകാര്യ ബസ്സുകള്‍ കൊയ്യുന്നതു പോലെയുള്ള ലാഭം കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നില്ല. പരാധീനതകള്‍ പല വിധത്തില്‍ ഈ കോര്‍പ്പറേഷനെ ഞെരുക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അതിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിലെ പ്രശ്നമാണ്.
സേവനമായാലും അല്ലെങ്കിലും ജീവനക്കാര്‍ കടുത്ത പരിതസ്ഥിതിയില്‍ ജോലി ചെയ്യുകയും മാസാവസാനം അതിനുള്ള വേതനം കിട്ടാതിരിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ദൂഃഖകരമാണ്.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങുന്നത് തുടര്‍ക്കഥയാവുകയാണ്. രണ്ടുമാസത്തെ പെന്‍ഷനും ശമ്പളവുമാണ് ഏറ്റവും ഒടുവില്‍ മുടങ്ങിയിരിക്കുന്നത്. ശമ്പളം ലഭിച്ച ശേഷം എല്ലാ ചെലവുകളും നിര്‍വഹിക്കാന്‍ കാത്തിരിക്കുന്ന ജീവനക്കാര്‍ അങ്ങേയറ്റത്തെ ആശങ്കയിലാണ്. ഓരോ മാസവും കടവും വായ്പയുമെടുത്ത് ശമ്പളവും മറ്റു ചിലവുകളും നടത്തേണ്ട സ്ഥിതിയാണ് കെഎസ്ആര്‍ടിസിയിലുള്ളത്. സര്‍ക്കാരിന്റെ ഏറ്റവും നല്ലൊരു കോര്പ്പറേഷന് അവര്‍ക്ക് വല്ലാത്ത തലവേദനയായിത്തീര്‍ന്നിട്ടുണ്ട്. ഈ കോര്‍പറേഷനെ നേരെ ചൊവ്വേ നടത്തിക്കൊണ്ടുപോകാന്‍ ഭരണത്തിലേറുന്ന സര്‍ക്കാരുകള്‍ക്കൊന്നും ബാദ്ധ്യതയുമില്ല എന്നായിരിക്കുന്നു.
സ്വന്തം കാലില്‍ നിര്‍ക്കാന്‍ കോര്പ്പറേഷന് കെല്‍പ്പുള്ള കാലത്തു മാത്രമേ അതിന്റെ ഭാവി ശോഭനമാവൂ. ഇന്ന് കെഎസ്ആര്‍ടിസിയില്‍ അനുവദിക്കുന്ന പല ആനുകൂല്യങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുകയും ലാഭകരമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. ശമ്പളവും പെന്‍ഷനും കൊടുക്കാനുള്ള സമയമാവുമ്പോള്‍ മാത്രം നെട്ടോട്ടമോടുന്ന സ്ഥിതിവിശേഷം അവസാനിപ്പിച്ചേ തീരൂ. ചില ബാധ്യതകളുടെ പേരില്‍ മാത്രം നടത്തുന്ന സര്‍വീസുകള്‍ ലാഭകരമല്ലെങ്കില്‍ ഉപേക്ഷിക്കുകയും ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ ഷെഡ്യൂളുകള്‍ നടപ്പാക്കുകയും വേണം. ഇതൊന്നും രാഷ്ട്രീയത്തിന്റെയോ മറ്റോ പേരില്‍ അട്ടിമറിക്കപ്പെടുകയുമരുത്.
കെഎസ്ആര്‍ടിസിയുടെ കോഴിക്കോട്ടേതുള്‍പ്പെടെയുള്ള ബസ് സ്റ്റാന്റുകള്‍ ഇപ്പോള്‍ കൂടുതല്‍ ബാധ്യതയായി മാറിയിട്ടുണ്ട്. കാരണം അവിടെ നിര്‍മ്മിച്ച കെട്ടിടത്തിലെ കടമുറികളൊന്നും ഇതുവരെ ലേലം ചെയ്തിട്ടില്ല. മാസത്തില്‍ ലക്ഷങ്ങള്‍ കിട്ടുന്നതാണ് ഇതുവഴി നഷ്ടപ്പെടുന്നത്. കെടിഡിഎഫ്സിയുടെ വായ്പ ഉപയോഗപ്പെടുത്തി നിര്‍മിച്ച കൂറ്റന്‍ കെട്ടിടത്തില്‍ മതിയായ സൗകര്യങ്ങള്‍ എര്‍പ്പെടുത്തിയിട്ടില്ലെന്ന ആരോപണം വേറെ. നാഥനില്ലാകളരിപോലെയായിരിക്കുന്നു ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറിയ ശേഷം ഇന്നേവരെ ജീവനക്കാര്‍ക്ക് മാസാദ്യം ശമ്പളം ലഭിച്ചിട്ടില്ല. നിരന്തരം ദുരിതമനുഭവിക്കുന്ന ജീവനക്കാരുടെ കാര്യക്ഷമത സ്വാഭാവികമായും കുറയുമെന്ന് ആര്‍ക്കാണ് അറിയാത്തത്. സര്‍ക്കാരിന് എന്തൊക്കെ താല്‍പ്പര്യങ്ങളുണ്ടെങ്കിലും അതൊക്കെ മാറ്റിവച്ച് കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനുള്ള പദ്ധതികള്‍ക്കാവണം മുന്‍ഗണന നല്‍കേണ്ടത്. സ്വകാര്യ മേഖല ഇപ്പോള്‍ അവരുടെ ധാര്‍ഷ്ട്യം പൂര്‍ണതോതില്‍ പുറത്തെടുക്കാത്തതിന്റെ പ്രധാന കാരണം കെഎസ്ആര്‍ടിസിയുടെ ഇടപെടലാണ്. ഏതെങ്കിലും കാരണവശാല്‍ കെഎസ്ആര്‍ടിസി നിലയില്ലാക്കയത്തിലേക്ക് കൂപ്പുകൂത്തിയാല്‍ ആന കരിമ്പിന്കാട്ടില് കയറിയതുപോലെയാവും സ്വകാര്യ ബസ്സുടമകളുടെ ഇടപെടല്‍. നിരന്തരം നഷ്ടം സഹിച്ച് ഇത്തരമൊരു കോര്പറേഷന് എന്തിന് മുന്നോട്ടുകൊണ്ടുപോകണമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ജീവനക്കാരുടെയും കെഎസ് ആര്‍ടിസിയെ സ്നേഹിക്കുന്നവരുടെയും മനസ്സില്‍ ആധിയാണ്.
ലാഭം മാത്രം നോക്കിയുള്ള നടത്തിപ്പ് ഒരു പക്ഷേ, ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് നടക്കില്ലായിരിക്കാം. എന്നാല്‍ നഷ്ടമില്ലാതെ ഇത് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം. അതിന് യുക്തമായ നടപടികള്‍ സ്വീകരിക്കണം. വൈവിധ്യവല്‍ക്കരണവും പരിഷ്കരണ നടപടികളും ഒരളവുവരെ ഗുണം ചെയ്യുമെന്ന് വേണം കരുതാന്‍. ബന്ധപ്പെട്ടവര്‍ വിദഗ്ധരുമായി ഇതു സംബന്ധിച്ച് കൂലങ്കഷമായി ചര്‍ച്ച ചെയ്യുകയും ഉചിതമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേണം. അവസാന നിമിഷം വായ്പകള്‍ക്കായി ബാങ്കുകളുടെ പിന്നാലെ പോവുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് പുതിയ പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതാണ്. ‘ഉയിര്പ്പിന് ഉണര്‍ത്തുപാട്ടുമായി നന്മയിലേക്കൊരു ബസ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരു യൂണിയന് കെഎസ്ആര്‍ടിസിക്കുവേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. അത് വെറുമൊരു രാഷ്ട്രീയ പിത്തലാട്ടമാക്കാതെ കോര്‍പറേഷനെ രക്ഷിക്കാനുള്ള ആത്മാര്‍ത്ഥ പ്രവര്‍ത്തനമാക്കി മാറ്റണം. അതിനൊപ്പം ഉത്തരവാദപ്പെട്ടവരുടെ കൈത്താങ്ങും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: